ഐ ഗോപിനാഥ്
ജനാധിപത്യ മതേതരവിശ്വാസികളെ സംബന്ധച്ചിടത്തോളം കേരളത്തിലെ ഏതൊരു തെരഞ്ഞെടുപ്പിലേയും ആദ്യ അജണ്ട ബിജെപിയെ പുറത്തുനിര്‍ത്തുക എന്നതു തന്നെയാണ്. അല്ലെങ്കില്‍ ആയിരിക്കണം. എന്നാല്‍ ആ അജണ്ടയില്‍ മാറ്റം വരുന്നുണ്ടോ എന്ന സംശയമാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനകാലത്തും അതിനുശേഷവും ഉയര്‍ന്നു വരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണത്തില്‍ വന്‍നേട്ടമൊന്നും ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല എന്നത് ശരിയാണ്. എന്നാല്‍ വോട്ടുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നത് ആശങ്കാജനകമാണ്. അതിനിയും വര്‍ദ്ധിപ്പിച്ച് സീറ്റുകളിലെത്തിക്കാനായിരിക്കും അവരുടെ ശ്രമം എന്നതില്‍ സംശയമില്ല. അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതായിരിക്കണം ഇക്കാലയളവില്‍ ജനാധിപത്യ വിശ്വാസികള്‍ ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത്തരം ചര്‍ച്ചകളല്ല ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്. അക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഐഎം എന്നും പറയേണ്ടി വരുന്നു.
വോട്ടുകളുടെ എണ്ണത്തില്‍ കേരളത്തില്‍ മൂന്നാമത്തെ പാര്‍ട്ടിയായിട്ടും ഒരു ജനപ്രതിനിധി സഭയിലേക്കും കാര്യമായ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിയാത്തത് ഇവിടെ നിലനില്‍ക്കുന്ന മുന്നണി സംവിധാനത്തിന്റെ പ്രതേക രസതന്ത്രമാണല്ലോ. ഇരുമുന്നണികളുടേയും ജനസ്വാധീനം ഏറെക്കുറെ തുല്ല്യമാണ്. കേഡര്‍മാരുടെ സജീവതയിലും പ്രവര്‍ത്തന ശൈലിയിലും എല്‍ഡിഎഫ് ഏറെ മുന്നിലാണെന്നു തോന്നുമെങ്കിലും നിശബ്ദവോട്ടുകള്‍ കൂടുതല്‍ യുഡിഎഫിനാണ്. ഓരോ ഇടവേളകളിലും ഭരണത്തിനെതിരെ ഉയരുന്ന വികാരത്തിന്റെ ഫലമായി ഒരു ചെറിയ വിഭാഗം മാറ്റി കുത്തുന്നതിനാല്‍ നിരന്തരമായ ഭരണമാറ്റവും കേരളത്തില്‍ നടക്കുന്നു. ഈ സംവിധാനത്തിലേക്ക് ഇടിച്ചുകയറാന്‍ ബിജെപിക്ക് കഴിയുന്നില്ല. പരസ്പരം പലപ്പോഴും വോട്ടുകച്ചവടമാണ് അവര്‍ നടത്തിയിരുന്നത്. എത്രതന്നെ പോരടിച്ചാലും ഈ സംവിധാനത്തിനകത്തേക്ക് ഇടിച്ചുകയറാന്‍ ബിജെപിയെ അനുവദിക്കാതിരിക്കുക എന്നതില്‍ ഒരു രഹസ്യധാരണയാണ് ഇരുമുന്നണികള്‍ക്കും വേണ്ടത്. ഫലത്തില്‍ അതുണ്ടായിരുന്നുതാനും. അതിനാണ് ഇപ്പോള്‍ ഇടിവു വരുന്നതായി തോന്നുന്നത്.
ഏതാനും വര്‍ഷം മുമ്പ് അഖിലേന്ത്യാ തലത്തില്‍ നടന്ന രാഷ്ട്രീയതന്ത്രങ്ങളോട് സമാനപ്പെടുത്താവുന്ന നീക്കങ്ങള്‍ കേരളത്തില്‍ നടക്കുന്നു എന്ന സംശയം അസ്ഥാനത്തല്ല. ഭൂരിപക്ഷപ്രീണ നയത്തിനായി ബിജെപിയും കോണ്‍ഗ്രസ്സും നടത്തിയ മത്സരമാണ് ഉദ്ദേശിക്കുന്നത്. ഹിന്ദുത്വരാഷ്ട്രീയമുയര്‍ത്തി ശക്തമാകാന്‍ ബിജെപി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരുന്ന കാലം. അതു തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്സ് അതേതന്ത്രം തിരിച്ചും പ്രയോഗിക്കാനാരംഭിച്ചു. ഇന്ദിരാഗാന്ധിയുടെ വധശേഷം ഡല്‍ഹിയില്‍ നടന്ന സിക്ക് കൂട്ടക്കൊലയോടെയാണ് അതു ശക്തമായത്. തുടര്‍ന്ന് ബാബറി മസ്ജിദിനകത്ത് ഹിന്ദുക്കള്‍ക്ക് ആരാധനാ അവസരമൊരുക്കിയതും ഗംഗാശുദ്ധീകരണവും രാമായണം സീരിയല്‍ സംപ്രേക്ഷണവുമൊക്കെ അതിന്‍ഡറെ ഭാഗമായിരുന്നു. എന്നാലിതിനെയെല്ലാം ബാബറി മസ്ജിദ് തകര്‍ത്ത് ബിജെപി കടത്തിവെട്ടുകയായിരുന്നു. പിന്നീട് വംശീയകൂട്ടക്കൊലകളിലൂടേയും ന്യൂനപക്ഷവിരുദ്ധ പ്രചാരണങ്ങളിലൂടേയും അവര്‍ ഇന്നത്തെ അവസ്ഥയിലെത്തിയത് സമകാലിക ചരിത്രമാണല്ലോ. സമകാലിക ഇന്ത്യയുടെ ദുരന്തങ്ങളുടെ അടിസ്ഥാനകാരണം ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ നടന്ന ഈ മത്സരമായിരുന്നു. ബിജെപി വന്‍ശക്തിയായതും കോണ്‍ഗ്രസ്സ് തകര്‍ന്നു തരിപ്പണമായതുമാണ് അതിന്റെ അന്തിമഫലം.
കേരളത്തിലും സമാന നീക്കങ്ങള്‍ കോണ്‍ഗ്രസ്സില്‍ നിന്നുണ്ടായിട്ടുണ്ടെങ്കിലും അതൊന്നും വലിയ സ്വാധീനങ്ങള്‍ക്ക് കാരണമായില്ല. എന്നാലിപ്പോള്‍ ചിത്രം മാറിയിരിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ അന്നു കോണ്‍ഗ്രസ്സ് പയറ്റിയ തന്ത്രങ്ങളാണോ ഇന്നു സിപിഐഎം കേരളത്തില്‍ പയറ്റുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ മുസ്ലിംവിരുദ്ധ പ്രചാരണത്തിലൂടെ ഹൈന്ദവ – കൃസ്ത്യന്‍ വോട്ടുകള്‍ സമാഹരിക്കാനാണോ നീക്കം എന്ന സംശയം തന്നെയാണ് പല സിപിഐഎം നേതാക്കളുടെയും സമകാലിക പ്രസ്താവനകള്‍ ഉയര്‍ത്തുന്നത്. എങ്കില്‍ അതുകൊണ്ടെത്തിക്കുക വന്‍ദുരന്തത്തിലേക്കായിരിക്കും എന്നതില്‍ സംശയമില്ല.
മുമ്പൊക്കെ തെരഞ്ഞെടുപ്പു ഫലങ്ങളുടെ വിശകലനചര്‍ച്ചകളില്‍ ജാതി – മത – സാമുദായിക ശക്തികളുടെ സ്വാധീനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നത് രഹസ്യമായിട്ടായിരുന്നു. എന്തൊക്കെയായാലും അത് ജനാധിപത്യ വ്യവസ്ഥക്ക് അനുയോജ്യമല്ല എന്ന ചിന്ത ശക്തമായിരുന്നു. ഇന്നതെല്ലാം മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പിനും മുമ്പും ശേഷവും സാമുദായികശക്തികളുടെ സ്വാധിനത്തെ കുറിച്ചാണ് മുഖ്യചര്‍ച്ച. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ എല്‍ഡിഎഫിന്റെ വിജയത്തിനു പ്രധാന കാരണം കിറ്റും ലൈഫും പെന്‍ഷനുകളും പോലുള്ള സര്‍ക്കാര്‍ പദ്ധതികളാണെന്നു പറയുമ്പോഴും യഥാര്‍ത്ഥ കാരണം സാമുദായിക അടിയൊഴുക്കുകളാണെന്നു വ്യക്തമാണ്. പരമ്പരാഗത സാമുദായിക വോട്ടുകള്‍ക്ക് മാറ്റം വരുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പുഫലം നല്‍കുന്ന പ്രധാന സൂചന. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുപാര്‍ട്ടി ബിജെപിയല്ല, സിപിഎമ്മാണെന്നത് പ്രകടമാണ്. അതിന്റെ ചരിത്രപരമായ കാരണങ്ങളിലേക്ക് തല്‍ക്കാലം കടക്കുന്നില്ല. ബിജെപിക്ക് സവര്‍ണ്ണവിഭാഗങ്ങളില്‍ വലിയ സ്വാധീനമുണ്ടെങ്കിലും പിന്നോക്ക ദളിത് വിഭാഗങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ കാര്യമായി കഴിഞ്ഞിട്ടില്ല. അഖിലേന്ത്യാതലത്തിലും ബിജെപി ഈ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ അമിത് ഷായും മോദിയും നേതൃത്വത്തിലെത്തിയ ശേഷം സ്വീകരിച്ച നടപടികളിലൂടെ അതു പരിഹരിക്കപ്പെട്ടു. കേരളത്തിലും ഇതേ തന്ത്രം മെനയാനാണ് ബിജെപി ശ്രമിക്കുന്നത്. നേതൃത്വത്തില്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള പല നേതാക്കളേയും കൊണ്ടുവന്നത് അതിന്റെ ഭാഗമായാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഏതാണ് വലിയ ഹിന്ദുപാര്‍ട്ടി എന്ന മത്സരത്തിലേക്കാണ് കേരള രാഷ്ട്രീയം നീങ്ങുന്നത്. അതിന്റെ ഭാഗം കൂടിയാണ് സിപിഎമ്മും എല്‍ഡിഎഫും സര്‍ക്കാരും സമീപകാലത്ത് സ്വീകരിച്ച പല നിലപാടുകളും പ്രസ്താവനകളും എന്നു സൂക്ഷ്മപരിശോധനയില്‍ മനസ്സിലാക്കാം.
മുന്നോക്ക സംവരണത്തില്‍ ബിജെപിയെപോലും കടത്തിവെട്ടുന്ന സമീപനമാണ് സിപിഎമ്മിന്റേത്. കേന്ദ്രസര്‍ക്കാരിനേക്കാള്‍ ഉദാരമായാണ് അതു കേരളത്തില്‍ നടപ്പാക്കിയത്. അതുവഴി മുന്നോക്കക്കാരുടെ കൂടിയ പിന്തുണ സിപിഐഎം പ്രതീക്ഷിക്കുന്നു. എന്നാലതിന് പിന്നോക്ക ദളിത് വിഭാഗങ്ങളിലുണ്ടാക്കിയ എതിര്‍പ്പിനെ മറികടക്കേണ്ടതുണ്ട്. അതിനു കിറ്റും പെന്‍ഷനും ലൈഫും പോര. അവിടെയാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമടക്കമുള്ള പ്രമുഖ നേതാക്കളുടെ സമീപകാല പ്രസ്താവനകളുടെ രാഷ്ട്രീയം. ലീഗും കുഞ്ഞാലി കുട്ടിയുമാണ് യുഡിഎഫിനെ നിയന്ത്രിക്കുന്നതെന്നും അതൊരു മുസ്ലിം മുന്നണിയായി മാറുകയാണെന്നും ആത്യന്തിക അജണ്ട തീരുമാനിക്കുന്നത് ജമായത്താണെന്നുമുള്ള പ്രസ്താവനകള്‍ യാദൃശ്ചികമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടു വാങ്ങിയവര്‍ ഇന്നതിനെ ഐസിനോടും മറ്റും ഉപമിക്കുന്നതിന്റെ ലക്ഷ്യം എന്തായാലും അപകടകരമാണ്. ബിജെപിയേയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും ഒരേപോലെ കാണുന്ന രാഷ്ട്രീയത്തിന്റെ ഉപയോക്താക്കള്‍ ആരായിരിക്കുമെന്നത് വ്യക്തമല്ലേ?
സംഘപരിവാര്‍കാരൊഴികെ മറ്റാരും വര്‍ഗ്ഗീയപാര്‍ട്ടിയെന്ന് വിശേഷിപ്പിക്കാത്ത ലീഗിനേയും വര്‍ഗ്ഗിയ – ഭീകരവാദികളായി ചിത്രീകരിക്കുന്നു. ലീഗിനു കേരളത്തില്‍ മാന്യമായ ഒരു സ്ഥാനം നല്‍കിയതില്‍ തങ്ങളുടെ പങ്കുപോലും അവര്‍ വിസ്മരിക്കുന്നു. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ബിജെപി രാജ്യമാകെ നടത്തിയ പ്രചാരണത്തോട് സമാനമല്ലേ ഈ പ്രചാരണങ്ങള്‍. (ഇതെല്ലാം നടത്തുമ്പോഴും എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റേതടക്കം നിരവധി കൊലപാതക – അക്രമസംഭവങ്ങളില്‍ പ്രതിസ്ഥാനത്തുള്ള എസ് ഡി പി ഐയുമായുണ്ടാക്കിയ ധാരണ പകല്‍പോലെ വ്യക്തമാണല്ലോ.) എത്രതന്നെ പരിശ്രമിച്ചിട്ടും മുസ്ലിം ഭൂരിപക്ഷമേഖലകളില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അത്തരമൊരു ലക്ഷ്യം ഉപേക്ഷിച്ചിരിക്കുകയാണ് പാര്‍ട്ടി എന്നു വ്യക്തം. പകരം അതിനു തികച്ചും കടകവിരുദ്ധമായ നിലപാടിലേക്കു മാറിയിരിക്കുന്നു. എ വിജയരാഘവന്‍ നേതൃത്വത്തിലെത്തിയതോടെ ഈ പ്രക്രിയക്ക് ആക്കം കൂടുന്നതും കാണാം. അല്ലെങ്കില്‍ തന്നെ കേരളത്തില്‍ നടക്കുന്ന ജനകീയ സമരങ്ങളെയെല്ലാം മുസ്ലിം തീവ്രവാദ പ്രവര്‍ത്തനങ്ങളായി ചിത്രീകരിക്കുന്നതില്‍ ഒന്നാമനാണ് വിജയരാഘവന്‍. സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിനുശേഷം തന്റെ ലൈന്‍ അതുതന്നെയാണെന്ന് പ്രസ്താവനകളിലൂടെ അദ്ദേഹം ഉറപ്പിക്കുന്നു. തന്റെ കേരളപര്യടനത്തില്‍ രാഷ്ട്രീയപാര്‍ട്ടിയായ വെല്‍ഫെയറിനെ ക്ഷണിക്കാതെ സാമുദായിക സംഘടനയായ എന്‍എസ്എസിനെ ക്ഷണിച്ച മുഖ്യമന്ത്രിയും തന്റെ നയം വ്യക്തമാക്കുന്നു. ഇതില്‍ നിന്നെല്ലാം ആവേശം കൊണ്ടതിനാലായിരിക്കും ഹിന്ദുത്വഫാസിസത്തെ ഒന്നാം നമ്പര്‍ ശത്രുവായി ചിത്രീകരിച്ചിരുന്ന പല സൈബര്‍ പോരാളികളും നയം മാറ്റി, ബാലന്‍സിംഗ് തിയറി വ്യാപകമായി പ്രചരിപ്പിക്കുന്നത്.
അപകടകരമായ മറ്റൊരു നീക്കവും സജീവമായിട്ടുണ്ട്. ഇതുവരേയും ഇത്തരം വിഷയങ്ങളില്‍ കാര്യമായി ഇടപെടാതിരിക്കാറുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളും സഭാ നേതൃത്വങ്ങളും രംഗത്തിറങ്ങി എന്നതാണത്. എന്‍ഐഎ പോലും അന്വേഷിച്ച് ഇല്ലാത്ത ഒന്ന് എന്ന റിപ്പോര്‍ട്ട് നല്‍കുകയും സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്ത ലൗ ജിഹാദ് വിവാദമാണ് അവര്‍ കുത്തിപൊക്കുന്നത്. ന്യൂനപക്ഷങ്ങള്‍ തമ്മിലുള്ള ഐക്യത്തിനു പകരം മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെയാണവര്‍ തിരിഞ്ഞിരിക്കുന്നത്. ലീഗ് യുഡിഎഫ് നേതൃത്വം ഏറ്റെടുക്കുന്നു എന്നും അത് അപകടകരമാണെന്നുമുള്ള സിപിഎം ഭാഷ്യം സത്യദീപം ആവര്‍ത്തിക്കുന്നു. ഇത്രയും കാലം ക്രിസ്ത്യന്‍ സ്വാധീനമേഖലകള്‍ ബലികേറാമലയായിരുന്ന സിപിഎം പ്രതീക്ഷയിലാണ്. ജോസ് കെ മാണിയുടെ വരവോടെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ തങ്ങള്‍ക്കൊപ്പമെത്തുമെന്നുള്ള അവരുടെ പ്രതീക്ഷകള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. സത്യത്തില്‍ അവിടേയും നടക്കുന്നത് ബിജെപി – സിപിഎം മത്സരമാണെന്നതാണ് രാഷ്ട്രീയകൗതുകം. അതിന്റെ ഭാഗംതന്നെയാണ് സഭാതര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മത്സരിക്കുന്നത്. കൃസ്ത്യന്‍ വിഭാഗങ്ങളിലെ പ്രമുഖരെ പാട്ടിലാക്കാന്‍ ബിജെപി സജീവമായി രംഗത്തുണ്ട്. ചുരുക്കത്തില്‍ കൃസ്ത്യന്‍വിഭാഗങ്ങളെ കൂടെനിര്‍ത്താനും വലിയ ഹിന്ദുപാര്‍ട്ടിയാകാനുമുള്ള മത്സരമാണ് കേരളത്തില്‍ ബിജെപിയും സിപിഎമ്മും നടത്തുന്നത്
രാഷ്ട്രീയമായി അപകടകരമായ ഒരു സാഹചര്യമാണ് ഈ നീക്കങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. കാലങ്ങളായി കേരളത്തില്‍ നടക്കാത്ത ഭരണത്തുടര്‍ച്ചയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിപിഎം വ്യക്തമാക്കി കഴിഞ്ഞു. അതിനായി എന്തു സഖ്യത്തിനും ശത്രുതക്കും അവര്‍ തയ്യാറാകുമെന്നര്‍ത്ഥം. ബിജെപി കുറെ കൂടി വോട്ടുനേടിയാലും തല്‍ക്കാലം അധികാരത്തിലൊന്നും എത്തില്ല എന്നതിനാല്‍ യുഡിഎഫ് ദുര്‍ബലമാകുകയാണ് അതിനാവശ്യം. ആ ദിശയിലൊരു തന്ത്രമാണ് അണിയറയില്‍ രൂപം കൊള്ളുന്നത്. തീര്‍ച്ചയായും എല്‍ഡിഎഫിന് ഇത് താല്‍ക്കാലിക നേട്ടം ഉണ്ടാക്കും. എന്നാല്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നടക്കാന്‍ പോകുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ സാമാന്യരാഷ്ട്രീയബോധം മാത്രം മതി. അഖിലേന്ത്യാതലത്തില്‍ സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കും. ആദ്യം യുഡിഎഫ് തകരും. പ്രത്യേകിച്ച് ഇനിയുമൊരു അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരിക്കാനുള്ള കരുത്ത് കേണ്‍ഗ്രസ്സിനില്ല എന്നത് വ്യക്തമാണ്. എല്‍ഡിഎഫ് വിജയിക്കണമെന്നു തന്നെയായിരിക്കും ബിജെപിയും ആഗ്രഹിക്കുക. എങ്കില്‍ അഞ്ചുവര്‍ഷത്ത് പ്രതിപക്ഷത്തിരുന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ യുഡിഎഫിനെ മറികടക്കാമെന്നവര്‍ക്കറിയാം. മറിച്ചായാല്‍ അതു സാധ്യമല്ലെന്നും. പക്ഷെ അതിനുശേഷം സംഭവിക്കാന്‍ പോകുന്നതും മനസ്സിലാക്കാന്‍ സാമാന്യരാഷ്ട്രീയബോധം മതി. താല്‍ക്കാലിക ഭരണതുടര്‍ച്ചക്കായി അത്തരമൊരവസ്ഥയിലേക്ക് കേരളത്തെ എത്തിക്കണോ എന്നാണ് സിപിം – എല്‍ഡിഎഫ് നേതാക്കള്‍ ചിന്തിക്കേണ്ടത്. എന്‍ഡിഎ തന്നെയാണ് മുഖ്യശത്രു എന്നു പ്രഖ്യാപിച്ച്, യുഡിഎഫുമായി ആരോഗ്യകരമായ മത്സരം നടത്താനാണ് അവര്‍ തയ്യാറാകേണ്ടത്.
അത്തരമൊരു സാഹചര്യത്തില്‍ എന്താണ് ചെയ്യുക എന്നറിയാതെ പകച്ചുനില്‍ക്കുക തന്നെയാണ് യുഡിഎഫ്. കേരളരാഷ്ട്രീയത്തെ ഇത്തരമൊരവസ്ഥയിലേക്ക് എത്തിച്ചതില്‍ എല്‍ഡിഎഫിനേക്കാള്‍ ഒട്ടും മോശമല്ല യുഡിഎഫിന്റെ പങ്കും. മാത്രമല്ല, കോണ്‍ഗ്രസ്സിനു വോട്ടുചെയ്താലും അതിന്റെ ഫലം കൊയ്യുക ബിജെപിയായിരിക്കുമെന്ന് പല സംസ്ഥാനങ്ങളിലേയും സംഭവങ്ങള്‍ ചൂണ്ടികാട്ടുന്നുമുണ്ടല്ലോ. അതിനാല്‍ തന്നെ യുഡിഎഫിനും രാഷ്ട്രീയ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തെ നേരിടാന്‍ മുല്ലപ്പിള്ളിയുടേയും ചെന്നിത്തലയുടേയും നേതൃത്വത്തില്‍ സാധ്യമാകില്ല എന്ന് ഘടകകക്ഷികള്‍ മാത്രമല്ല, ഹൈക്കമാന്റ് മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ തിരിച്ചറിയുന്നുണ്ട്. ബിജെപിയും സിപിഎമ്മും പങ്കിട്ടെടുക്കുന്ന ഹിന്ദുവോട്ടുകളില്‍ അധികം പ്രതീക്ഷ അവര്‍ക്കില്ല. അവരുടെ ഊന്നല്‍ ന്യൂനപക്ഷവോട്ടുകളാണ്. അതിലെ ചോര്‍ച്ചകള്‍ തടയലാണ് ലക്ഷ്യം. അതിന്റെ ഭാഗമാണ് ഉമ്മന്‍ചാണ്ടിയുടെ രംഗപ്രവേശം. അതിലൂടെ ലീഗും കുഞ്ഞാലികുട്ടിയും നേതൃത്വം ഏറ്റടുക്കുന്നു എന്ന ആരോപണത്തിനു തടയിടാനാവുമെന്നും കൃസ്ത്യന്‍ വിഭാഗങ്ങളെ പിടിച്ചുനിര്‍ത്താനാവുമെന്നുമവര്‍ കരുതുന്നു. കൂടാതെ ഇപ്പോഴും കേരളത്തില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള സ്വാധീനവും ഉപയോഗിക്കാമെന്നും. ഈ നീക്കം കോണ്‍ഗ്രസ്സില്‍ ഉണ്ടാക്കാനിടയുള്ള പൊട്ടത്തെറികള്‍ കാത്തിരുന്നു കാണാം. എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പിനേയും സ്വാധീനിക്കാന്‍ പോകുന്നത് ഉപരിപ്ലവമായി പറയുന്ന കിറ്റും ലൈഫും പെന്‍ഷനുമായിരിക്കില്ല. സാമുദായിക രാഷ്ട്രീയം തന്നെയായിരിക്കും. ജനാധിപത്യ – മതേതരവാദികള്‍ക്ക് സന്തോഷം തരുന്ന നീക്കങ്ങളല്ല കേരളരാഷ്ട്രീയത്തില്‍ നടക്കുന്നത് എന്നത് വ്യക്തം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.