ജിഷ ബാലന്‍
സംസ്ഥാനത്ത് നിരവധി സ്വര്‍ണക്കടത്ത് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തുന്നത് അപൂര്‍വ സംഭവമാണ്. സന്ദീപ്, സ്വപ്‌ന, സരിത്ത് എന്നിവരുടെ പേരുകള്‍ ഇത്രത്തോളം ജനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാനുള്ള കാരണവും അതാണ്. മാസങ്ങള്‍ നീണ്ട കള്ളക്കടത്ത് പിടിയിലായത് പ്രത്യേക സാഹചര്യത്തിലാണ്. വിമാനത്താവളങ്ങളില്‍ സാധാരണ ഗതിയില്‍ ഡിപ്പോമാറ്റിക് കാര്‍ഗോയില്‍ ഒരു പരിശോധനയും ഉണ്ടാകാറില്ല. എന്നാല്‍ ചില പ്രത്യേക സംശയങ്ങളെ തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ നയതന്ത്ര ബാഗ് പരിശോധിക്കാന്‍ തീരുമാനിച്ചത്. 30 കിലോ, 150 ഗ്രാം സ്വര്‍ണമാണ് കാര്‍ഗോയില്‍ നിന്ന് പിടിച്ചെടുത്തത്. 15 കോടി രൂപ വില വരുന്ന സ്വര്‍ണമാണിത്. കൊച്ചി സ്വദേശി ഫൈസല്‍ ഫരീദിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയത്. കോണ്‍സുലേറ്റിന് അറ്റാഷേയുടെ പേരിലാണ് കടത്തല്‍. സ്വര്‍ണം സ്‌കാനറില്‍ കണ്ടെത്താതിരിക്കാനായി വിവിധ ഇരുമ്പ് ഉപകരണങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഉരുക്കി നിറച്ച നിലയിലാണ് കണ്ടെത്തിയത്.
ജൂണ്‍ 30ന് ബാഗ് എത്തിയെങ്കിലും അത് വാങ്ങാനായി ആരും വന്നില്ല. കേസിലെ പ്രതിയായ വിദേശ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്ത് പലതവണ വിട്ടുകിട്ടാനായി വിമാനത്താവളത്തില്‍ എത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് വ്യാജതിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങാന്‍ എത്തിയപ്പോഴാണ് പിടിയിലാകുന്നത്. തുടര്‍ന്ന് സ്വപ്‌ന സുരേഷിന്റെ പങ്കും പുറത്ത് വന്നു. ഇരുവരും ചേര്‍ന്നാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തി.
സര്‍ക്കാരിന്റെ കീഴിലുള്ള സ്‌പേസ് പാര്‍ക്കിലെ മാര്‍ക്കറ്റിങ് ലൈസന്‍ ഓഫീസര്‍ ആയാണ് സ്വപ്ന ജോലി ചെയ്തിരുന്നത്. ആരോപണം ഉയര്‍ന്നതോടെ അവരെ പിരിച്ചുവിട്ടു. സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ആണ് സ്വപ്‌ന ഉപയോഗിച്ചിരുന്നത്. മുന്‍പ് വിദേശ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായാണ് സ്വപ്‌ന പ്രവര്‍ത്തിച്ചു. ഈ സമയം വിദേശയാത്രകളില്‍ സര്‍ക്കാരിലെ ഉന്നതരെ അനുഗമിച്ചിരുന്നു. സ്വപ്‌നയ്ക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് പിടിയിലായ സരിത്ത് മൊഴി നല്‍കി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം ശിവശങ്കറുമായി ബന്ധമുണ്ടെന്നും സരിത്ത് പറഞ്ഞു. തുടര്‍ന്നാണ് കേസുമായി ബന്ധപ്പെട്ട് പലരുടെയും പേരുകള്‍ ഉയര്‍ന്നുവന്നത്.
കേസിന്റെ നാള്‍വഴികള്‍
ജൂണ്‍ 30: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ സ്വര്‍ണം എത്തി. സംശയത്തെ തുടര്‍ന്ന് തടഞ്ഞുവെച്ചു.
ജൂലൈ 5: പരിശോധനയില്‍ 30 കിലോ സ്വര്‍ണം കണ്ടെത്തി ( 15 കോടി രൂപ വിലവരുന്ന സ്വര്‍ണം). പി എസ് സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
ജൂലൈ 6: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഒളിവില്‍ പോകുന്നു.
സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
ഐടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന് സ്വപ്‌നയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നു
ജൂലൈ 7: ശിവശങ്കരനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി
സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു
ജൂലൈ 8: കേസില്‍ ഫലപ്രദമായ അന്വേഷണത്തിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
സരിത്തിന്റെ സുഹൃത്ത് സന്ദീപിന് പങ്കുണ്ടെന്ന സംശയം ഉയര്‍ന്നു.
സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് ആറ് മണിക്കൂര്‍ ചോദ്യം ചെയ്തു.
ജൂലൈ 9: സ്വര്‍ണം കൊണ്ടുവന്ന ബാഗ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
ജൂലൈ 10: കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയ്ക്ക് വിട്ടു.
ബാഗേജ് ഡിപ്ലോമാറ്റിക് തന്നെയെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു.
ജൂലൈ 11: കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ബംഗളൂരുവില്‍ പിടിയാലായി.
ജൂലൈ 12: കേസിലെ പ്രധാന കണ്ണി റമീസ് പിടിയില്‍
സ്വപ്‌നയെയും സന്ദീപ് നായരെയും എന്‍ഐഎ കേരളത്തില്‍ എത്തിച്ചു.
ജൂലൈ 13: റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടേതാണ് നടപടി.
ജൂലൈ 14: ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂര്‍ ചോദ്യം ചെയ്യുന്നു.
വര്‍ഷങ്ങളായി അന്വേഷിക്കുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി ജലാല്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
ജൂലൈ 16: കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു.
മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു.
ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി.
കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. താളെ മനേടത്ത് സംജു (39), ടിഎം മുഹമ്മദ് അന്‍വര്‍ (43), സൈതലവി (ബാവ-58) എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 18: തെളിവെടുപ്പിനായി പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും തിരുവനന്തപുരത്ത് എത്തിച്ചു.
ജൂലൈ 19: മൂന്നാം പ്രതി ഫൈസല്‍ ഫരീദ് ദുബായില്‍ കസ്റ്റഡിയില്‍
ജൂലൈ 20: വിദേശ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ എന്‍ഐഎ ചോദ്യം ചെയ്തു.
ജൂലൈ 23: ശിവശങ്കറിനെ 5 മണിക്കൂര്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നു.
സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി.
കസ്റ്റംസ് അന്വേഷണ സംഘത്തിലെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇന്‍സ്‌പെക്ടര്‍മാരെയുമാണ് മാറ്റാന്‍ തീരുമാനിച്ചത്.
കേസില്‍ പ്രതികള്‍ക്ക് ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍.
ജൂലൈ 24: സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തി
ജൂലൈ 25: സ്വര്‍ണം കടത്തിയത് വിദേശ കോണ്‍സുലേറ്റ് അറ്റാഷേയുടെ അറിവോടെയെന്ന് കസ്റ്റംസിനോട് സ്വപ്‌ന
ജൂലൈ 27: ശിവശങ്കറിനെ 9.30 മണിക്കൂര്‍ ചോദ്യം ചെയ്തു.
ജൂലൈ 28: 10.30 മണിക്കൂറും ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തു.
സന്ദീപിനെയും സ്വപ്‌നയെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു.
ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കസ്റ്റംസിന്റെ അപേക്ഷയില്‍ എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി.
ജൂലൈ 29: സ്വര്‍ണക്കടത്ത് കേസ് ഡയറി ഹാജരാക്കാന്‍ എന്‍ഐഎ കോടതി ആവശ്യപ്പെട്ടു. കേസിന് തീവ്രവാദ ബന്ധം സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു.
ജൂലൈ 30: കാര്‍ഗോ ക്ലിയറന്‍സ് ഏജന്‍സ് നേതാവ് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്തു.
കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജന് സ്ഥലംമാറ്റം. കേസില്‍ ഇടത് ബന്ധം ആരോപിക്കപ്പെട്ടിരുന്നു.
ഓഗസ്റ്റ് 2: തിരുച്ചിറപ്പള്ളിയില്‍ മൂന്ന് ഏജന്റുമാരെ കസ്റ്റഡിയില്‍ എടുത്തു.
ഓഗസ്റ്റ് 4: എന്‍ഐഎ അന്വേഷണം യുഎഇയിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി.
സ്വര്‍ണക്കടത്ത് കേസ് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് എന്‍ഐഎ. സ്വപ്‌നയ്‌ക്കെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.
സ്വര്‍ണക്കടത്തിന് ഉന്നത നേതാക്കളുടെ സഹായം ലഭിച്ചെന്ന് സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കി.
കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി കെ.ടി ഷറഫുദീന്‍ (38) മണ്ണാര്‍ക്കാട് സ്വദേശി ഷെഫീഖ് (31) എന്നിവരെയാണ് എന്‍ഐഎ പിടികൂടിയത്.
ഓഗസ്റ്റ് 5: സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരെ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു. സ്വപ്‌നയ്ക്ക് കുട്ടികളെ കാണാന്‍ കോടതി അനുമതി നല്‍കി.
ഓഗസ്റ്റ് 6: സ്വപ്‌നയക്ക് മുഖ്യമന്ത്രിയുമായി സാധാരണ ബന്ധമെന്ന് എന്‍ഐഎ. ‘ഷീ ഹാഡ് എ ക്യാഷുല്‍ കോണ്‍ടാക്ട് വിത്ത് സിഎം’ എന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞത്.
സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെങ്കിലും കള്ളക്കടത്തില്‍ ശിവശങ്കറിന് പങ്കില്ലെന്ന് എന്‍ഐഎ സോളിസിറ്റര്‍ ജനറല്‍.
സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്‌ന ശിവശങ്കറിനെ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്ന് എന്‍ഐഎ
സന്ദീപ് നായര്‍, സ്വപ്‌ന സുരേഷ്, പി.എസ് സരിത് എന്നിവരുള്‍പ്പെടെ 9 പേരുടെ സ്വത്ത് കണ്ടുകെട്ടാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്‌ട്രേഷന്‍ വകുപ്പ് ഐജിക്ക് കത്ത് നല്‍കി.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
കരിപ്പൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ഓരോ മാസവും സ്വര്‍ണം എത്തുന്നതായി കസ്റ്റംസ് പറയുന്നു. എന്നാല്‍ ഇത് ആര്‍ക്കാണ് എത്തുന്നത് ? എവിടേക്കാണ് പോകുന്നത്? ഇടനിലക്കാര്‍ ആരൊക്കെ എന്ന ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരമില്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.