Features

വിശപ്പിന്റെ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പരിതാപകരം

കെ.പി. സേതുനാഥ്

കാര്‍ടൂണുകളും, ദാരിദ്ര്യവും നല്ല കോമ്പിനേഷന്‍ അല്ല. കാര്‍ടൂണുകളുടെ നര്‍മത്തിന്റെ ലോകവും, ദാരിദ്ര്യത്തിന്റെ ദയാരഹിതമായ ഭൂമികയുടെ സഞ്ചാരപഥങ്ങളും ഒരേ പാതയിലാവില്ല. ദാരിദ്ര്യത്തെക്കുറിച്ചുള്ള അന്തര്‍ദേശീയ പോസ്റ്ററില്‍ ഉണക്കപ്പുല്ലുമായി ഇരിക്കുന്ന ഇന്ത്യന്‍ ബാലികയുടെ ചിത്രവും ‘വിധിയുമായുള്ള സമാഗമത്തെ’-ക്കുറിച്ചുളള പ്രഭാഷണങ്ങളുടെ അസംബന്ധവും കാര്‍ടൂണിസ്റ്റ് എന്ന നിലയില്‍ അഭിമുഖീകരിക്കുന്നതിന്റെ ധര്‍മസങ്കടം ഒ.വി. വിജയന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വന്തം കാര്‍ടൂണുകളുടെ (ഇംഗ്ലീഷ്) ഒരു സമാഹാരത്തിന് എഴുതിയ ആമുഖത്തിലാണ് ഈ താരതമ്യം അദ്ദേഹം നടത്തുന്നത്. ഇന്ത്യയിലും (സമാനമായ മറ്റു രാജ്യങ്ങളിലും) ജീവിക്കുന്ന ഹാസ്യചിത്രകാരന്മാര്‍ തങ്ങളുടെ ഫലിതബോധത്തിന്റെ പതിവുശീലങ്ങളെ മറികടക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുവാനാണ് വിജയന്‍ ഈ താരതമ്യം പങ്കു വയ്ക്കുന്നത്. വിജയന്റെ ഈ നിരീക്ഷണം പുറത്തവന്നു ദശകങ്ങള്‍ക്കു ശേഷവും ആര്‍ഷ ഭാരതത്തിലെ ദരിദ്രന്റെ വിധിയില്‍ മാറ്റമൊന്നുമില്ല.

കഴിഞ്ഞ ദിവസം പുറത്തുവന്ന വിശപ്പിന്റെ ആഗോള സൂചികയില്‍ (അങ്ങനെയും ഒരു സൂചികയുണ്ട്!) ആര്‍ഷ ഭാരതത്തിന്റെ പവിത്രമായ സ്ഥാനം 94-ആണ്. മൊത്തം 107-രാജ്യങ്ങള്‍ അടങ്ങുന്ന ലോക വിശപ്പിന്റെ പട്ടികയിലാണ് 94-ാം സ്ഥാനം. വിശപ്പിന്റെ സൂചികയില്‍ ദക്ഷിണേഷ്യയില്‍ ഇന്ത്യക്കു പിന്നിലുള്ള ഏക രാജ്യം അഫ്ഗാനിസ്ഥാന്‍ മാത്രം. പാകിസ്ഥാന്‍ യഥാക്രമം 88, മ്യാന്‍ന്മാര്‍ 78, ബംഗ്ലാദേശ് 75, നേപ്പാള്‍ 73, ശ്രീലങ്ക 64-ഉം സ്ഥാനങ്ങളിലാണ്. ചൈന അഞ്ചാം സ്ഥാനത്താണ്.

കമനീയമായ അച്ചടയില്‍ ലഭ്യമായ വിശപ്പിന്റെ സൂചികയുടെ വിവിധങ്ങളായ സ്ഥിതിവിവരകണക്കുകള്‍ നോക്കിയിരുക്കുമ്പോഴാണ് വിജയന്‍ പറഞ്ഞ താരതമ്യത്തിന്റെ ദൈന്യത നിറഞ്ഞ മുഖം മനസിലെത്തുന്നത്. ശൈശവം നഷ്ടപ്പെടുന്ന ലോകത്തിലെ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ഉള്ള നാടാണ് ഇന്ത്യ.

2010-14 കാലയളവില്‍ ഭാരതവര്‍ഷത്തിലെ 5-വയസ്സില്‍ താഴെയുള്ള 15.1 ശതമാനം കുഞ്ഞുങ്ങള്‍ക്ക് ബാല്യം ഇല്ലാതായെങ്കില്‍ 2015-19 കാലഘട്ടത്തില്‍ അവരുടെ എണ്ണം 17.3 ശതമാനമായി ഉയര്‍ന്നു. സി.വി. ശ്രീരാമന്‍ ഉണ്ടായിരുന്നുവെങ്കില്‍ ബാല്യഹാര എന്ന പേരില്‍ ഒരു പക്ഷെ കഥയെഴുതാമായിരുന്നു. വസ്തു ഹരിക്കപ്പെട്ടവര്‍ വാസ്തുഹാരകളായെങ്കില്‍ ബാല്യം ഹരിക്കപ്പെട്ടവര്‍ ബാല്യഹാരകള്‍ ആവുന്നതില്‍ തെറ്റുണ്ടാകുമോ?

രൂക്ഷമായ പോഷകാഹാരക്കുറവിന്റെ ഭാഗമായി ഉയരത്തിന് അനുപാതമായ ഭാരമില്ലായ്മയും വയസ്സിന് അനുസൃതമായ ഉയരമില്ലായ്മയം ചേര്‍ന്ന മുരടിപ്പ് ആണ് നഷ്ടപ്പെടുന്ന ബാല്യങ്ങള്‍ (വെയ്‌സ്റ്റഡ് ചൈല്‍ഡ്ഹുഡ്) നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഠങ്ങള്‍.

 

കോവിഡ് മഹാമാരിയുടെ തിക്തഫലങ്ങള്‍ കണക്കിലെടുക്കാതെയുള്ള നിഗമനങ്ങളാണ് വെള്ളിയാഴ്ച പുറത്തുവിട്ട വേള്‍ഡ് ഹങ്കര്‍ ഇന്‍ഡക്‌സിന്റെ കണക്കുകളില്‍ ഉള്ളത്. കോവിഡിന്റെ വ്യാപനം ആഗോളതലത്തില്‍ വിശപ്പിന്റെ കാഠിന്യം ഗുരുതരമാക്കിയിട്ടുണ്ടാവുമെന്നു റിപോര്‍ട്ട് പറയുന്നു. 2030-ഓടെ വിശപ്പില്ലാത്ത ലോകം (സീറോ ഹങ്കര്‍) എന്ന ലക്ഷ്യം നേടുന്നതിന് ഇപ്പോഴത്തെ നിലയില്‍ സാധ്യമല്ലെന്നു റിപോര്‍ട് വിലയിരുത്തുന്നു.

വിശപ്പിനെതിരായ നടപടികളുടെ നടപ്പുവേഗത കണക്കിലെടുത്താല്‍ 31-രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ വിശപ്പില്ലാത്ത ലോകം എന്ന ലക്ഷ്യം നേടില്ല എന്നു വ്യക്തമാണ്. ശൈശവം നഷ്ടമായ ലോകത്തെ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ജീവിക്കുന്ന രാജ്യത്തിനകത്ത് ആത്മനിര്‍ഭരമായി ജീവിക്കാന്‍ (മനസ്സാക്ഷിക്കുത്തേതുമില്ലാതെ) കഴിയുന്നതു പോലും ഭാഗ്യമായി കരുതേണ്ടി വരുന്ന സന്ദര്‍ഭത്തിന് അനുയോജ്യമായ മറ്റൊരു സ്ഥിതിവിവര കണക്കും സമീപകാലത്ത് പുറത്തു വന്നിരുന്നു. അസമത്വത്തിന്റെ ലോക സൂചിക. ഓക്‌സഫാം എന്ന സംഘടനയാണ് അത് പുറത്തിറക്കിയത്.

അസമത്വത്തിന്റെ സൂചികയിലെ മൊത്തം 158 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 129-ാമത്തെ സ്ഥാനത്താണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയടങ്ങിയ പൊതുസേവനം, തൊഴില്‍ അവകാശങ്ങള്‍, നികുതി എന്നീ മൂന്നു മാനദണ്ഠങ്ങള്‍ അനുസരിച്ചായിരുന്നു അസമത്വത്തിന്റെ സൂചിക തയ്യാറാക്കിയത്. പൊതു സേവനങ്ങളുടെ കാര്യത്തില്‍ 141 ഉം തൊഴില്‍ അവകാശങ്ങളുടെ കാര്യത്തില്‍ 151 ഉം ആയിരുന്നു ഇന്ത്യയുടെ സ്ഥാനങ്ങള്‍. ആഗോളതലത്തില്‍ 128-ാമത്തെ സ്ഥാനവുമായി അസമത്വത്തിന്റെ സൂചികയിലും പാകിസ്ഥാന്‍ ഇന്ത്യയെക്കാള്‍ ഭേദമാണെന്ന തിരിച്ചറിവ് ദേശദ്രോഹത്തിന്റെ തെളിവായി വ്യാഖ്യാനിക്കുമോ എന്ന ശങ്കയില്ലാതില്ല.

‘ഏകാധിപത്യത്തില്‍ ജനങ്ങള്‍ ചിരിക്കാറില്ല’ എന്നായിരുന്നു ശങ്കേഴ്‌സ് വീക്ക്‌ലിയുടെ അവസാന ലക്കത്തിലെ ആപ്ത വാക്യം. 1975-ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ ഈ വാചകവുമായി ശങ്കേഴ്‌സ് വീക്ക്‌ലി പ്രസിദ്ധീകരണം അവസാനിപ്പിച്ചത് ഗൃഹാതുരത്വം നിറഞ്ഞ നിര്‍ദോഷമായ ഓര്‍മ മാത്രമല്ലെന്ന തിരിച്ചറിവിന് കമനീയമായ അച്ചടയില്‍ ലഭ്യമായ വിശപ്പിന്റെയും, അസമത്വത്തിന്റെയും സ്ഥിതിവിവര കണക്കുകള്‍ സഹായകമാവുമോ എന്ന് വരാനിരിക്കുന്ന ദിനങ്ങള്‍ വഴികാട്ടുമായിരിക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.