Editorial

മാധ്യമവിചാരണയെ തള്ളിപ്പറയുന്ന ജനവിധി

 

എല്‍ഡിഎഫ് നേതൃത്വത്തെ പോലും അത്ഭുതപ്പെടുത്തുന്ന ഗംഭീരമായ ഒരു തെരഞ്ഞെടുപ്പ് വിജയമാണ് അവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേടിയത്. അങ്ങേയറ്റം പ്രതികൂലമായ രാഷ്ട്രീയ കാലാവസ്ഥ നിലനിന്നിട്ടും അതിനെ പ്രതിരോധിക്കാനും ജനങ്ങളുടെ വര്‍ധിതമായ തോതില്‍ പിന്തുണ നേടിയെടുക്കാനും എല്‍ഡിഎഫിന് സാധിച്ചത് സംസ്ഥാന സര്‍ക്കാരിന് എതിരായ കടുത്ത ആരോപണങ്ങള്‍ വോട്ടെടുപ്പില്‍ പ്രതിഫലിക്കാത്തതു കൊണ്ടുതന്നെയാണ്. മാസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന വാര്‍ത്തകള്‍ക്ക് ജനങ്ങള്‍ മുന്‍ഗണന കൊടുത്തിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. പക്ഷേ മാധ്യമവിചാരണയും ജനവിചാരണയും വ്യത്യസ്ത ഗതിയിലാണ് സഞ്ചരിച്ചത്.

മഹാമാരി കാലത്ത് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ കൊടുത്ത പിന്തുണക്കുള്ള പ്രതിഫലമായി വേണം ഈ തിരഞ്ഞെടുപ്പ് ഫലത്തെ കാണേണ്ടത്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഏറെ ശുഷ്‌കാന്തി കാട്ടിയ സര്‍ക്കാര്‍ കോവിഡ് രോഗികള്‍ക്കുള്ള ചികിത്സ സൗജന്യമായാണ് നല്‍കിയത്. വാക്സിനും ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പുറമെയാണ് ആറ് മാസത്തോളമായി റേഷന്‍ കടകളിലൂടെയുള്ള ഭക്ഷ്യവസ്തുക്കളുടെ സൗജന്യ കിറ്റ് വിതരണവും ക്ഷേമപെന്‍ഷനും വഴി ജനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കിയത്. ഈ ‘വെല്‍ഫെയര്‍ പൊളിറ്റിക്സ്’ ജനങ്ങളില്‍ സര്‍ക്കാരിനെ കുറിച്ച് മതിപ്പ് വളര്‍ത്തി. ഡല്‍ഹിയില്‍ അരവിന്ദ് കെജ്റിവാളും തമിഴ്നാട്ടില്‍ ജയലളിതയും പരീക്ഷിച്ച ‘വെല്‍ഫെയര്‍ പൊളിറ്റിക്സ്’ തന്റെ ഭരണ തുടര്‍ച്ചക്കായി മുഖ്യമന്ത്രി പിണറായി വിജയന് ഉപയോഗിക്കാനാകുമോയെന്നാണ് ആറ് മാസം കഴിഞ്ഞുനടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടറിയേണ്ടത്.

2011ലെയും 2016ലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ ആവര്‍ത്തനമാണ് കണ്ടത്. 2010ല്‍ യുഡിഎഫും 2015ല്‍ എല്‍ഡിഎഫുമാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ വിജയം കണ്ടത്. ആ മുന്നണികള്‍ തന്നെ മാസങ്ങള്‍ക്കുള്ളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. ഈ പ്രവണതയുടെ തുടര്‍ച്ചയാണ് ഇത്തവണയും സംഭവിക്കുന്നതെങ്കില്‍ ഭരണ തുടര്‍ച്ച എന്ന അപൂര്‍വ പ്രതിഭാസത്തിന് അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം സാക്ഷ്യം വഹിക്കേണ്ടതാണ്.

സര്‍ക്കാരിന് എതിരായ ആരോപണങ്ങളുടെ മൂര്‍ധന്യാവസ്ഥയിലും അത് മുതലെടുക്കാന്‍ സാധിക്കാത്ത യുഡിഎഫിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ വിയര്‍ക്കേണ്ടി വരും. ആറ് കോര്‍പ്പറേഷനുകളില്‍ ഒന്നിലും 14 ജില്ലാ പഞ്ചായത്തുകളില്‍ നാലിലും മാത്രം വിജയിക്കാന്‍ സാധിച്ച യുഡിഎഫ് നിരീക്ഷകരുടെ വിലയിരുത്തലുകളെ അപ്രസക്തമാക്കുന്ന അതീവ ദുര്‍ബലമായ പ്രകടനമാണ് കാഴ്ച വെച്ചത്. പുതുപ്പള്ളിയും പാലയും പോലുള്ള പരമ്പരാഗത യുഡിഎഫ് മേഖലകള്‍ കൈവിടുകയും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്ത യുഡിഎഫിന് കാലിനടിയിലെ മണ്ണ് ചോര്‍ന്നുപോയതിന് സാക്ഷ്യം വഹിക്കേണ്ടി വന്നത് അമിതമായ ആത്മവിശ്വാസം മൂലമാണ്. നേതൃത്വത്തിന്റെ പിടിപ്പുകേടും സ്ഥാനാര്‍ത്ഥിനിര്‍ണയത്തിലെ പോരായ്മകളും ആസൂത്രണത്തിലെ വിള്ളലുകളും യുഡിഎഫിനേറ്റ കനത്ത തിരിച്ചടിക്ക് കാരണങ്ങളായെങ്കില്‍ സൂക്ഷ്മമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചും പ്രചാരണത്തില്‍ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടിയും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച എല്‍ഡിഎഫ് പ്രയത്നഫലം സ്വന്തമാക്കുകയും ചെയ്തു.

അതേ സമയം ഈ തിരഞ്ഞെടുപ്പില്‍ ആശങ്കയോടെ കാണേണ്ട പ്രവണത ബിജെപിയുടെ മുന്നേറ്റമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയ എന്‍ഡിഎ രണ്ട് മുനിസിപ്പാലിറ്റികളിലും 23 ഗ്രാമപഞ്ചായത്തുകളിലും ലീഡ് നേടി തങ്ങളുടെ കേരളത്തിലെ സാന്നിധ്യം മെച്ചപ്പെടുത്തി. ബിജെപിക്ക് തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന അസ്വീകാര്യത കുറഞ്ഞുവരികയാണെന്നാണ് ഓരോ ജനവിധിയിലും വ്യക്തമാകുന്നത്.

മാധ്യമങ്ങളിലെ ബഹളമയമായ വിചാരണകള്‍ ജനങ്ങളെ അത്രയൊന്നും സ്വാധീനിക്കുന്നില്ല എന്നാണ് ഈ തിരഞ്ഞെടുപ്പ് വിധിയുടെ ഒരു പ്രധാന സവിശേഷതയായി വിലയിരുത്തേണ്ടത്. സോളാര്‍ കേസും ബാര്‍ കോഴ കേസും പോലെ ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാന്‍ സ്വര്‍ണകടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ക്കും ആരോപണങ്ങള്‍ക്കും സാധിക്കുമെന്ന കണക്കുകൂട്ടലുകളാണ് പിഴച്ചത്. വ്യക്തിപരമായി മുഖ്യമന്ത്രിയോ മന്ത്രിമാരോ ആരോപണങ്ങള്‍ക്ക് വിധേയമായ ഇടപാടുകളിലും കരാറുകളിലും ഉള്‍പ്പെട്ടുവെന്ന് അന്വേഷണ ഏജന്‍സികള്‍ ഇതുവരെ ആരോപിച്ചിട്ടില്ല എന്നിരിക്കെ ഭരണവിരുദ്ധ വിധിയെഴുതാനുള്ളതൊന്നും ഈ വിവാദങ്ങളിലില്ല എന്ന വിലയിരുത്തലിലേക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാരിന് പിന്തുണ നല്‍കാനുള്ള തീരുമാനത്തിലേക്കും ജനമെത്തി എന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.