വാളയാറില്‍ ഒന്‍പതും പതിമൂന്നും വയസുള്ള ദളിത് പെണ്‍കുട്ടികള്‍ അതിക്രൂരമായ പീഡനത്തിനു ശേഷം മരണത്തിന് ഇരയായ കേസില്‍ പുനര്‍വിചാരണ നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നീതി വൈകിയെങ്കിലും എത്തുമെന്ന പ്രതീക്ഷയാണ് പകര്‍ന്നിരിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നടക്കുന്ന ലൈംഗികാതിക്രമ കൊലകളെ അതീവമായ പ്രബുദ്ധചിന്തയോടെ അപലപിക്കാന്‍ മുന്നോട്ടു വരുന്ന മലയാളിയുടെ തല താഴ്‌ന്നു പോകുന്നതിന് വഴിവെച്ച സംഭവമായിരുന്നു വാളയാറില്‍ നടന്നത്. ക്രൂരകൃത്യം നടത്തിയവര്‍ പൊതുസമൂഹത്തിന് മധ്യേ സ്വതന്ത്രരായി വിലസുന്നതിലെ കൊടിയ അനീതി തിരുത്താനുള്ള അവസരമാണ് ഹൈക്കോടതി ഉത്തരവിലൂടെ കൈവന്നിരിക്കുന്നത്.
പോക്‌സോ കോടതിയില്‍ വിചാരണ എന്ന പേരില്‍ നടന്നത് വെറും പ്രഹസനമാണെന്ന അതിരൂക്ഷ വിമര്‍ശനത്തോടെയാണ് ഹൈക്കോടതി പുനര്‍വിചാരണക്ക് ഉത്തരവിട്ടത്. ഒരു കേസ് ഇതില്‍പ്പരം ദുര്‍ബലമാക്കാന്‍ സാധിക്കില്ല എന്ന പ്രതികളെ വെറുതെവിട്ടു കൊണ്ട് പോക്‌സോ കോടതി നേരത്തെ നടത്തിയ പരാമര്‍ശം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. കേസ് തെളിയിക്കുന്നതില്‍ പൊലീസും പ്രോസിക്യൂഷനും കാട്ടിയ വീഴ്‌ച മൂലം പ്രതികളെ ശിക്ഷിക്കാനുള്ള മതിയായ തെളിവുകളൊന്നും കോടതിയുടെ മുന്നിലെത്തിയില്ലെന്ന മുഖവുരയോടെയാണ് പോക്‌സോ കോടതി പ്രതികളെ വെറുതെവിട്ടത്. അതേ സമയം പൊലീസിനെയും പ്രോസിക്യൂഷനെയും കുറ്റപ്പെടുത്തിയ പോക്‌സ് കോടതി തന്നെ വിചാരണയില്‍ അലംഭാവം കാട്ടിയെന്ന ഹൈക്കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. സത്യം കണ്ടെത്താന്‍ പോക്‌സോ കോടതി ഇടപെട്ടില്ലെന്നും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന പോക്‌സോ ജഡ്‌ജിമാര്‍ക്ക് ജുഡീഷ്യല്‍ അക്കാദമി പരിശീലനം നല്‍കണമെന്നും ഹൈക്കോടതി ചൂണ്ടികാട്ടിയപ്പോള്‍ തകര്‍ന്നുവീണത് പൊലീസിനെയും പ്രോസിക്യൂഷനെയും പഴിചാരി `നല്ലപിള്ള ചമഞ്ഞ’ വിചാരണ കോടതിയുടെ വിശ്വാസ്യതയാണ്.
ഹത്രസിലെ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ പോലും താരതമ്യേന ജാഗ്രതയോടെയുള്ള സിബിഐ അന്വേഷണം നടക്കുന്നതിന് വഴിയൊരുങ്ങിയപ്പോള്‍ വിപുലമായ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വാളയാര്‍ കേസില്‍ പൊലീസും പ്രോസിക്യൂഷനും വിചാരണ കോടതിയും ഒരു പോലെ അലംഭാവം കാട്ടിയെന്നത് കേരളത്തിലെ നീതിന്യായ വിചാരണകളുടെ ചരിത്രത്തില്‍ എക്കാലവും കറുത്ത അധ്യായമായിട്ടായിരിക്കും ഓര്‍ക്കപ്പെടുന്നത്. ഒന്‍പതും പതിമൂന്നും വയസുള്ള രണ്ട് പാവം പെണ്‍കുട്ടികള്‍ നേരിട്ട ദുര്യോഗത്തിന് കാരണക്കാരായവര്‍ ഏതുവിധേനയും ശിക്ഷിക്കപ്പെടണമെന്ന തീര്‍ത്തും മാനുഷികമായ നീതിബോധം നീതിന്യായ വ്യവസ്ഥയിലെ ഈ മൂന്ന് കണ്ണികളില്‍ ഉള്‍പ്പെട്ട ആര്‍ക്കും തോന്നിയില്ല എന്നത് തീര്‍ത്തും ഞെട്ടിപ്പിക്കുന്നതാണ്. പ്രതികള്‍ സാമ്പത്തികശേഷിയോ സമൂഹത്തിലെ ഉന്നത സ്ഥാനമോ നല്‍കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രിവിലെജുകള്‍ അനുഭവിക്കുന്നവരല്ലാതിരുന്നിട്ടു പോലും ഈ കേസ് അട്ടിമറിക്കപ്പെട്ടത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. കൊല്ലപ്പെട്ടതും യാതൊരു പ്രിവിലെജുകളുമില്ലാത്ത, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ഒരു ദളിത് കുടുംബത്തിലെ പെണ്‍കുട്ടികള്‍ ആണ്. അവരെ സാധാരണ മനുഷ്യരായി കണ്ട് നീതി ഉറപ്പുവരുത്താനുള്ള ജാഗ്രത നമ്മുടെ നീതിന്യായ സംവിധാനത്തിന് ഇല്ലാത്തതു കൊണ്ടു മാത്രമാണ് ഈ കേസ് അട്ടിമറിക്കപ്പെട്ടത്. ഫ്യൂഡലിസ്റ്റ് കാലത്തേതു പോലുള്ള കൊടിയ സാമൂഹിക വിവേചനവും മനുഷ്യത്വരഹിതമായ സമീപനവും നീതിയുടെ കാവലാളുകളാകേണ്ടവര്‍ ഇപ്പോഴും കൊണ്ടുനടക്കുന്നു എന്നതിന് ഉദാഹരണമാണ് വാളയാറിലെ പെണ്‍കുട്ടികള്‍ നേരിടേണ്ടി വന്ന നീതിനിഷേധം.
നീതി അനന്തമായി വൈകുന്നത് നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്. പുനര്‍വിചാരണ കൊണ്ടുമാത്രം നീതി നടപ്പിലാക്കപ്പെടുമോ എന്ന ചോദ്യം അവശേഷിക്കുന്നു. പുനര്‍വിചാരണ കൊണ്ടു കാര്യമില്ലെന്നും തുടരന്വേഷണമാണ് വേണ്ടതെന്നുമാണ് ഈ കേസില്‍ മൂന്ന് മാസം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നതിനു ശേഷം നീക്കം ചെയ്യപ്പെട്ട അഭിഭാഷക അഭിപ്രായപ്പെട്ടത്. തുടരന്വേഷണത്തിന് സര്‍ക്കാരിന് കീഴ്‌കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസില്‍ പൊലീസ് ഇതിനകം കാട്ടിയ നിരുത്തരവാദിത്തപരമായ സമീപനം ഗൗരവത്തോടെ കണ്ട് തുടരന്വേഷണത്തിന് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. നേരത്തെ തന്നെ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഹൈക്കോടതിയും നിശിതമായാണ് കുറ്റപ്പെടുത്തിയത്. പൊലീസ് സേനയില്‍ തുടരാന്‍ പോലും അര്‍ഹതയില്ലാത്ത ഈ അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.