പരിസ്ഥിതി പ്രവര്‍ത്തകയായ ദിശാരവിക്ക് ജാമ്യം ലഭിച്ചത് കര്‍ഷകപ്രക്ഷോഭത്തെ പിന്തുണക്കുന്ന ജനാധിപത്യ സ്‌നേഹികള്‍ക്ക് ആശ്വാസമാണ് നല്‍കുന്നത്. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ ത്യുന്‍ബെ ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍കിറ്റ് രൂപകല്‍പന ചെയ്‌തതിനാണ് ദിശ രവി അറസ്റ്റ് ചെയ്യപ്പെട്ടത്. കര്‍ഷകപ്രക്ഷോഭത്തെ പിന്തുണക്കുന്ന ടൂള്‍കിറ്റും റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളും തമ്മില്‍ നേരിട്ടു ബന്ധിപ്പിക്കുന്ന എന്തു തെളിവാണുളളതെന്നാണ് കോടതി ജാമ്യഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തില്‍ ഡല്‍ഹി പൊലീസിനോട് ചോദിച്ചത്.
ദിശയും മറ്റ് പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് ടൂള്‍ കിറ്റ് രൂപം നല്‍കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്. `കേന്ദ്രസര്‍ക്കാരിനെതിരായ ഗൂഢാലോചന’യെ രാജ്യദ്രോഹകുറ്റമായി ചിത്രീകരിച്ചായിരുന്നു അറസ്റ്റ്. പൊലീസിന്റെ ഈ ന്യായവാദം അനുസരിച്ചാണെങ്കില്‍ സര്‍ക്കാരിനെതിരെ ഉണ്ടാകുന്ന ഏത് പ്രക്ഷോഭത്തിനുമെതിരെ രാജ്യദ്രോഹകുറ്റം അനുസരിച്ച് നിയമനടപടിയെടുക്കാം.
ഏത് പ്രക്ഷോഭത്തിനു പിന്നിലും ഒരു ആസൂത്രണമുണ്ടാകും. കര്‍ഷക പ്രക്ഷോഭത്തിനും അതുണ്ടായിരുന്നു. പഞ്ചാബിലെയും ഹരിയാനയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ കൃഷി നിയമങ്ങള്‍ പാസാക്കിയതിനു ശേഷം ഉടനെ പ്രക്ഷോഭവുമായി നേരിട്ട് ഡല്‍ഹിയിലേക്ക് വരികയല്ല ചെയ്‌തത്. തങ്ങളുടെ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി നടത്തിയ പ്രതിഷേധ പരിപാടികള്‍ക്കു ശേഷമാണ് അവര്‍ ഡല്‍ഹിയിലേക്ക് സമരം വ്യാപിപ്പിച്ചത്. അതോടെ സമരം ആസൂത്രിതവും സംഘടിതവുമായി മാറി.
പ്രക്ഷോഭത്തെ അനുകൂലിച്ചുള്ള പ്രചാരണ പരിപാടിക്കായി രൂപം കൊടുത്ത ടൂള്‍ കിറ്റും ഒരു ആസൂത്രണത്തിനു വേണ്ടിയുള്ളതായിരുന്നു. ആസൂത്രണവും ഗൂഢാലോചനയും രണ്ടാണെന്ന് തിരിച്ചറിയാത്ത ബുദ്ധിശൂന്യരാണ് ഡല്‍ഹി പൊലീസിലുള്ളതെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ആസൂത്രണത്തെ ഗൂഢാലോചനയായി ചിത്രീകരിച്ച് രാജ്യദ്രോഹകുറ്റത്തിന്റെ മേമ്പൊടി കൂടി ചേര്‍ത്ത് ദിശ രവിയെ കാരാഗൃഹത്തിലടക്കാന്‍ അതിവേഗ നീക്കം നടത്തുകയാണ് ഡല്‍ഹി പൊലീസ് ചെയ്‌തത്.
ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനങ്ങളില്‍ നിന്നും തെറ്റായ നടപടികള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന ആയുധമാണ് രാജ്യദ്രോഹകുറ്റം. ആവര്‍ത്തിച്ചു പഴകിയതോടെ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്ന കുറ്റം ഏതാണ് എന്നും വരാത്തത് ഏതാണെന്നും തിരിച്ചറിയാനാകാത്ത സ്ഥിതി ഉണ്ടായിരിക്കുന്നു. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരൊക്കെ രാജ്യദ്രോഹികളായി മാറുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കാണുന്നത്. രാജ്യസ്‌നേഹമെന്നാല്‍ മോദിഭക്തിയാണെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മോദിയെ വിമര്‍ശിക്കുക എന്നാല്‍ രാജ്യത്തെ ദ്രോഹിക്കുക എന്ന വിചിത്രയുക്തിയുടെ പ്രചാരകരാണ് ഇപ്പോള്‍ സംഘപരിവാരം.
“കര്‍ഷക പ്രക്ഷോഭത്തിന് രാജ്യാന്തരതലത്തില്‍ പ്രചാരണം നല്‍കുന്നത് രാജ്യദ്രോഹമാണെങ്കില്‍ ഞാന്‍ ജയിലില്‍ കഴിയുന്നതു തന്നെയാണ് നല്ലത് എന്നാണ്” ദിശാ രവി ഡല്‍ഹി കോടതിയില്‍ പറഞ്ഞത്. ദിശയുടെ ഈ വാക്കുകള്‍ രാജ്യത്തെ ജനാധിപത്യ സ്‌നേഹികള്‍ക്ക് വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കേണ്ടി വരും. മേധാ പട്‌കറെയും യോഗേന്ദ്രയാദവിനെയും പോലെ പരിസ്ഥിതിവാദികളും മനുഷ്യസ്‌നേഹികളുമായ പ്രക്ഷോഭകര്‍ക്ക് ഈ യുക്തി അനുസരിച്ചാണെങ്കില്‍ ഉചിതമായ ഇടം എന്നും ജയില്‍ തന്നെയായിരിക്കും.
ദിശാ രവിയുടെ അറസ്റ്റും ടൂള്‍ കിറ്റ് വിവാദത്തെ ഡല്‍ഹി പൊലീസ് ചെയ്‌ത രീതിയും ജനവിരുദ്ധമായി പെരുമാറുന്ന ജനാധിപത്യ സര്‍ക്കാര്‍ നമുക്ക് നല്‍കുന്ന മുന്നറിയിപ്പാണ്. സര്‍ക്കാരിനോട് ഇടയുന്ന ഏതൊരാളെയും ദിശാരവി നേരിട്ടതു പോലുള്ള അപ്രതീക്ഷിതമായ അറസ്റ്റും നിയമനടപടിയും തേടിയെത്താമെന്നാണ് രാജ്യത്ത് അനുദിനം ശക്തമാകുന്ന ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ നല്‍കുന്ന സൂചന.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.