സമകാലീന ഇന്ത്യന്‍ നേതാക്കളില്‍ തുറന്ന വേദിയിലെ ചോദ്യങ്ങളോട് ഏറ്റവുമേറെ വിമുഖത പ്രകടിപ്പിക്കുന്നയാള്‍ മറ്റാരുമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പ്രധാനമന്ത്രി ആയതിനു ശേഷം മോദി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിട്ടില്ല. വാര്‍ത്താ സമ്മേളനങ്ങളില്‍ ‘മോണോലോഗ്’ സാധ്യമല്ല എന്നതു കൊണ്ടാണ് മോദി അത്തരമൊരു തീരുമാനമെടുത്തത്. അവിടെ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ ‘ഡയലോഗു’കള്‍ക്ക് വഴിവെക്കും. ‘നോട്ട് നിരോധനം വിജയം കണ്ടില്ലെങ്കില്‍ തന്നെ പച്ചക്ക് കത്തിച്ചോളൂ’ എന്നതു പോലുള്ള പഞ്ച് വാചകങ്ങള്‍ ആള്‍കൂട്ടങ്ങളെ അഭിസംബോധന ചെയ്യുന്ന യോഗങ്ങളിലെ മോണോലോഗില്‍ മാത്രമേ സാധ്യമാകൂ. വാര്‍ത്താ സമ്മേളനങ്ങളില്‍ വാക്ക് മാത്രം ആയുധമായുള്ള മാധ്യമപ്രവര്‍ത്തകരുടെ അത്ര തന്നെ പഞ്ചുള്ള മറുചോദ്യങ്ങള്‍ക്ക് മറുപടി പറയുക പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ച പോലും നടത്താതെ നിയമങ്ങള്‍ പാസാക്കിയെടുക്കുന്ന തരത്തില്‍ പല ഒളിച്ചുകടത്തലുകളും നടത്തുന്ന ഒരു പ്രധാനമന്ത്രിക്ക് എളുപ്പമാകില്ല. തീര്‍ത്തും ബുദ്ധിപരമായും തന്ത്രപരമായും മെനഞ്ഞെടുത്തിട്ടുള്ള തന്റെ പ്രതിച്ഛായ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ ചാട്ടുളി പോലെയുള്ള ചോദ്യത്തിന് മുന്നില്‍ കുരുങ്ങുകയും അത് തത്സമയം ജനങ്ങള്‍ ടിവിയില്‍ കാണുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തെ കുറിച്ച് മോദിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല. അതുകൊണ്ടാണ് വാര്‍ത്താ സമ്മേളനങ്ങളെ അഭിമുഖീകരിക്കാന്‍ തയാറല്ലാത്ത പ്രധാനമന്ത്രി അഭിമുഖം നല്‍കാന്‍ അക്ഷയ്കുമാറിനെ പോലുള്ളവരെ യോഗ്യരായി കാണുന്നത്.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ‘മുണ്ടുടുത്ത മോദി’ എന്നൊരു വിശേഷണം പതിഞ്ഞുകിട്ടിയതിനുള്ള കാരണങ്ങളിലൊന്ന് മാധ്യമപ്രവര്‍ത്തകരോടുള്ള സമീപനമാണ്. പക്ഷേ മോദിയെ പോലെ മാധ്യമപ്രവര്‍ത്തകരെ കാണുന്നത് തന്നെ ചതുര്‍ത്ഥിയാണെന്ന നിലപാട് പിണറായിക്കില്ല. മാധ്യമപ്രവര്‍ത്തകരെ നേരിടുന്ന കാര്യത്തില്‍ കൊണ്ടും കൊടുത്തും മുന്നോട്ടുപോകുക എന്ന സമീപനമാണ് അദ്ദേഹം കൈകൊണ്ടിട്ടുള്ളത്.
മാധ്യമപ്രവര്‍ത്തകരുടെ വിമര്‍ശനപരമായ സമീപനങ്ങളോടും അസുഖകരമായ ചോദ്യങ്ങളോടും മുഖ്യമന്ത്രിയാകുന്നതിന് മുമ്പേ തന്നെ പിണറായി വിജയന്‍ അസഹിഷ്ണുവാണ്. ഈ അസഹിഷ്ണുതയാണ് സിപിഎമ്മിലെ കൊടിയ വിഭാഗീയതയുടെ കാലത്ത് റിപ്പോര്‍ട്ടുകള്‍ നല്‍കി പോന്ന മാധ്യമസ്ഥാപനങ്ങള്‍ക്ക് ഭസിന്റിക്കേറ്റ്’ എന്നൊരു വിശേഷണം നല്‍കാന്‍ കാരണമായത്. വാര്‍ത്താ സമ്മേളനങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ മാധ്യമസ്ഥാപനത്തിന്റെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപ സ്വരത്തില്‍ സംസാരിക്കുന്നത് സിപിഎമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന സെക്രട്ടറിയായി അടക്കിവാണ പിണറായിയുടെ രീതിയായിരുന്നു. ഒരു പത്രത്തിന്റെ എഡിറ്ററെ ഭഎടോ’ എന്ന് വിളിച്ച് സംസാരിക്കാനും പിന്നീട് മുഖ്യമന്ത്രിയായതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് ഭകടക്കൂ പുറത്ത്’ എന്ന് ആക്രോശിക്കാനും നേതാവ് എന്ന നിലയിലുള്ള പ്രതിച്ഛായ അദ്ദേഹത്തിന് തടസമായിരുന്നില്ല.
മുഖ്യമന്ത്രിയായതിനു ശേഷം മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കാനായി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്ന രീതി തന്നെ അദ്ദേഹം അവസാനിപ്പിച്ചു. എന്നാല്‍ മോദിയെ പോലെ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ പോലും തയാറല്ലെന്ന സമീപനം അദ്ദേഹം സ്വീകരിച്ചില്ല. പ്രളയകാലത്ത് മാധ്യമങ്ങളെ എല്ലാ ദിവസവും കണ്ട് അപ്ഡേറ്റ് നല്‍കുന്നത് അദ്ദേഹം പതിവാക്കി. കോവിഡ് പൊട്ടിപുറപ്പെട്ടതിനു ശേഷം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ എല്ലാ ദിവസവും നടത്തിവന്നിരുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ മുഖ്യമന്ത്രി ഏറ്റെടുത്തു. എന്നാല്‍ സ്വര്‍ണ കടത്ത് വിവാദം ആരംഭിച്ചതോടെ മാധ്യമങ്ങളോളുള്ള അതൃപ്തിയും അസഹിഷ്ണുതയും വാര്‍ത്താ സമ്മേളനങ്ങളില്‍ പ്രകടിപ്പിക്കുന്നത് അദ്ദേഹം പതിവാക്കി. മാധ്യമപ്രവര്‍ത്തകരെ പറഞ്ഞുതോല്‍പ്പിക്കുക എന്നതിലായി വാര്‍ത്താ സമ്മേളനങ്ങളില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ചോദ്യങ്ങള്‍ നേരിടുന്നതില്‍ തികഞ്ഞ ശ്രദ്ധ പുലര്‍ത്തുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറി. ‘കുലംകുത്തി, ‘പരനാറി’ തുടങ്ങിയ വാക്കുകള്‍ നാവില്‍ നിന്ന് പുറത്തുചാടാതെ സൂക്ഷിക്കേണ്ട സമയമാണ് ഇതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അതുകൊണ്ടാകണം പ്രകോപനപരമായ ചോദ്യങ്ങള്‍ തേടി യെത്തുന്നത് പരമാവധി ഒഴിവാക്കാന്‍ അദ്ദേഹം ഇപ്പോള്‍ ശ്രമിക്കുന്നത്. ‘ഭാവി കേരളത്തെ കുറിച്ച് യുവത പറയുന്നു’ എന്ന പേരില്‍ യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന സ്പീക്ക് യങ് പരിപാടിയില്‍ ചോദ്യങ്ങള്‍ അവതരിപ്പിക്കാനെത്തിയവര്‍ക്ക് മുഖം നല്‍കാന്‍ മുഖ്യമന്ത്രി തയാറാകാതിരുന്നത് അതുകൊണ്ടാകണം. പിന്‍വാതില്‍ നിയമന വിവാദം ശക്തമായ സാഹചര്യത്തില്‍ സ്‌ക്രീനിങ്ങ് കമ്മിറ്റിക്ക് ബോധ്യപ്പെട്ട ചോദ്യങ്ങള്‍ മാത്രമാണ് തിരഞ്ഞെടുത്തത്. ആ ചോദ്യങ്ങള്‍ക്ക് പോലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. കണ്ണൂര്‍ സര്‍വകലാശാലയില്‍ ‘നവകേരളം, യുവകേരളം’ എന്ന പേരില്‍ നടന്ന മുഖ്യമന്ത്രിയുമായുള്ള സംവാദത്തിലും ചോദ്യങ്ങള്‍ അനുവദിക്കപ്പെട്ടില്ല. മുന്‍കൂട്ടി സ്വീകരിച്ച ചോദ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തവയെ ആശയങ്ങളായി അവതരിപ്പിച്ചു. സംവാദ വേള റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിച്ചതുമില്ല. ഭഡയലോഗ്’ വേണ്ട, ഭമോണോലോഗ്’ മതി എന്ന മോദിയുടെ ശൈലിയാണ് ഈ തിരഞ്ഞെടുപ്പ് കാലത്തെ പ്രതിച്ഛായാ സംരക്ഷണത്തിന് ഏറ്റവും ഉചിതമെന്ന് പിണറായി വിജയന് തോന്നിക്കാണണം.
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ചിലര്‍ ധരിച്ച കറുത്ത മാസ്‌ക് പൊലീസ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത് പ്രതിഷേധ പേടിയും അസഹിഷ്ണുതയും എവിടെയെത്തി നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നു. കറുത്ത മാസ്‌ക് ധരിക്കുന്നത് കരിങ്കൊടി കാട്ടുന്നതിന് തുല്യമാണെന്ന് തോന്നിയതുകൊണ്ടാണോ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടത്? ആളുകള്‍ സ്വമേധയാ തിരഞ്ഞെടുത്ത മാസ്‌ക് ധരിച്ചാണ് എവിടെയുമെത്തുന്നതെന്നിരിക്കെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മാത്രം കിറ്റിനൊപ്പം നല്‍കിയ മാസ്‌ക് തന്നെ ധരിക്കണമെന്ന് വാശി പിടിക്കുന്നതില്‍ ഒരു യുക്തിയുമില്ല. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് കടുത്ത പ്രതിഷേധത്തിനിടയിലും പാര്‍ട്ടിക്കാരും സ്വന്തക്കാരുമായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പിന്‍വാതില്‍ നടപടികളുമായി സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തോടെ മുന്നോട്ടുപോകുന്ന ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടത്. കറുത്തതെല്ലാം പ്രതിഷേധ സൂചകമായി തോന്നുന്നത് കടുത്ത പ്രതിഷേധം അര്‍ഹിക്കുന്ന ചിലത് സര്‍ക്കാര്‍ ചെയ്തുകൂട്ടിയിട്ടുണ്ടെന്ന തോന്നലുള്ളതുകൊണ്ടാകണമല്ലോ.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.