Editorial

മാറുന്ന ലോകക്രമവും ബ്രിട്ടന്റെ വിടുതലും

 

2020 തുടങ്ങിവെച്ച മാറ്റങ്ങളുടെ തുടര്‍ച്ചകള്‍ പലതും 2021ല്‍ നമ്മെ കാത്തിരിക്കുകയാണ്‌. കോവിഡ്‌-19 സൃഷ്‌ടിച്ച ആഗോള പ്രതിസന്ധി ലോകക്രമം മാറിമറിയുന്നതിനാണ്‌ തുടക്കം കുറിച്ചത്‌. രോഗവ്യാപനത്തിന്‌ കാരണക്കാരെന്ന്‌ ലോകം ഒരേ സ്വരത്തില്‍ കുറ്റം ചാര്‍ത്തുന്ന ചൈനയുടെ മേലുള്ള അമിത ആശ്രിതത്വം കുറക്കാനുള്ള തീരുമാനങ്ങളുമായി ലോകത്തിലെ വിവിധ രാജ്യങ്ങള്‍ മുന്നോട്ടുപോവുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ ഡീഗ്ലോബലൈസേഷന്‍ എന്ന പുതിയ ലോകക്രമത്തിലേക്ക്‌ തിരിയുന്നതിന്റെ തുടക്കമായാണ്‌ വിലയിരുത്തപ്പെടുന്നത്‌. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ഉപേക്ഷിച്ച്‌ ബ്രിട്ടന്‍ പൂര്‍ണമായും സ്വതന്ത്രരാജ്യമായി മാറിയതോടെ ഡീഗ്ലോബലൈസേഷന്റെ പാതയിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പ്‌ കൂടിയാണ്‌ സംഭവിച്ചത്‌.

പുതുവര്‍ഷം പിറക്കുന്നതിന്‌ കൃത്യം ഒരു മണിക്കൂര്‍ മുമ്പാണ്‌ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ വിടുതല്‍ ഔപചാരികമായി സംഭവിച്ചത്‌. കഴിഞ്ഞ വര്‍ഷം ജനുവരി 31ന്‌ ബ്രെക്‌സിറ്റ്‌ സംഭവിച്ചുവെങ്കിലും യൂറോപ്യന്‍ യൂണിയനുമായി അതുവരെയുണ്ടായിരുന്ന ഔപചാരിക ബന്ധങ്ങള്‍ ഇല്ലാതാകുന്നതു വരെ 11 മാസം പരിവര്‍ത്തന ഘട്ടമായി അനുവദിച്ചിരുന്നു. അതാണ്‌ ഡിസംബര്‍ 31 ന്‌ അവസാനിച്ചത്‌.

1973ലാണ്‌ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുന്നത്‌. തുടക്കം മുതലേ യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രിട്ടന്റെ ബന്ധം അകല്‍ച്ച നിറഞ്ഞതായിരുന്നു. 1975ല്‍ തന്നെ അംഗത്വം തുടരണോയെന്നതു സംബന്ധിച്ച്‌ ബ്രിട്ടനിലെ ജനങ്ങള്‍ക്കിടയില്‍ ഹിത പരിശോധന നടന്നു. അന്ന്‌ തുടരുന്നതിന്‌ അനുകൂലമായി ഭൂരിപക്ഷം പേരും വോട്ട്‌ ചെയ്‌തെങ്കിലും അതിനു ശേഷം പതിറ്റാണ്ടുകളായി യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ഏകീകരിക്കപ്പെടുന്നതിനോട്‌ ബ്രിട്ടീഷ്‌ സര്‍ക്കാരുകള്‍ തങ്ങള്‍ക്കുള്ള വിയോജിപ്പ്‌ നിരന്തരം പ്രകടിപ്പിച്ചിരുന്നു.

യൂറോ ഏക കറന്‍സിയായി നടപ്പിലാക്കുന്നതിനെ യൂറോപ്യന്‍ യൂണിയന്‍ അംഗമായരിക്കുമ്പോഴും ബ്രിട്ടന്‍ അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പതിനായിര കണക്കിന്‌ ജനങ്ങള്‍ തൊഴില്‍ തേടി ബ്രിട്ടനിലെത്തുന്നതിനോടുള്ള കടുത്ത എതിര്‍പ്പാണ്‌ ബ്രെ ക്‌സിറ്റ്‌ അനുകൂലവാദത്തിന്‌ ശക്തിയേകിയത്‌. യൂറോപ്യന്‍ യൂണിയന്‍ ചട്ടം അനുസരിച്ച്‌ അത്‌ നിയമാനുസൃതമാണെന്നിരിക്കെ കുടിയേറ്റത്തിന്‌ കടിഞ്ഞാണിടാനുള്ള മാര്‍ഗം ബ്രെക്‌സിറ്റ്‌ ആണെന്ന നിലപാടാണ്‌ വേര്‍പിരിയലിന്‌ വഴിയൊരുക്കിയത്‌. യൂറോപ്യന്‍ യൂണിയന്റെ ചുവപ്പുനാടയില്‍ നിന്നും രാഷ്‌ട്രീയ ഇടപെടലില്‍ നിന്നും മോചനമായതോടെ ലോകത്തെ മറ്റ്‌ രാജ്യങ്ങളുമായി സ്വതന്ത്രമായ വ്യാപാരം നടത്താനാകുമെന്നും ഒട്ടേറെ വ്യാപാര കരാറുകള്‍ക്കുള്ള അവസരങ്ങള്‍ ലഭിക്കുമെന്നുമാണ്‌ ബ്രിട്ടന്‍ കരുതുന്നത്‌.

ബ്രെക്‌സിറ്റ്‌ പൂര്‍ണമായത്‌ യൂറോപ്യന്‍ യൂണിയനുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടു കൊണ്ടാണെന്നത്‌ ശുഭകരമായ കാര്യമാണ്‌. ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ നിബന്ധനകളോടെയാണ്‌ കരാറിന്‌ അന്തിമരൂപം നല്‍കിയത്‌. ബ്രെക്‌സിറ്റിന്‌ മുമ്പുള്ളതു പോലെ തന്നെ ബ്രിട്ടനില്‍ നിന്ന്‌ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കും ഇറക്കുമതിക്കും പരിധിയുണ്ടാകില്ല. പരസ്‌പരം അധിക തീരുവകള്‍ ഏര്‍പ്പെടുത്താതിരിക്കാനും തീരുമാനമുണ്ട്‌. ഇത്‌ വ്യാപാരം സുഗമമായി നടക്കുമെന്ന്‌ ഉറപ്പുവരുത്തുന്നു.

യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപമെത്തുന്നത്‌ ബ്രിട്ടനിലാണ്‌. യൂറോപ്യന്‍ യൂണിയനിലെ മറ്റ്‌ രാജ്യങ്ങളില്‍ എത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം ബ്രിട്ടനിലെത്തുന്നതിന്റെ പകുതിയേ വരൂ. ഏകവിപണിയില്‍ നിന്ന്‌ ബ്രിട്ടന്‍ പുറത്തുപോവുകയാണെങ്കിലും വിദേശ നിക്ഷേപത്തില്‍ കാര്യമായ കുറവ്‌ ബ്രെക്‌സിറ്റിനു ശേഷവും പ്രതീക്ഷിക്കുന്നില്ല.

ബ്രിട്ടന്‍ പുറത്തുപോകുന്നതില്‍ ആഹ്ലാദിക്കുന്നത്‌ ഐഎസ്‌ തീവ്രവാദികള്‍ മാത്രമായിരിക്കുമെന്നാണ്‌ 2016ല്‍ ഹിതപരിശോധന നടത്തുന്നതിന്‌ മുമ്പ്‌ അന്നത്തെ പ്രധാനമന്ത്രിയായ ഡേവിഡ്‌ കാമറൂണ്‍ താക്കീത്‌ ചെയ്‌തിരുന്നത്‌. ബ്രെക്‌സിറ്റിന്റെ ആത്യന്തിക ഫലത്തെ കുറിച്ചാണ്‌ അദ്ദേഹം ഈ മുന്നറിയിപ്പ്‌ നല്‍കിയത്‌. എന്നാല്‍ കരാറോടു കൂടി ബ്രെക്‌സിറ്റ്‌ സംഭവിച്ചതോടെ തിരിച്ചടികള്‍ ഉണ്ടാകില്ലെന്ന പ്രതീക്ഷയാണ്‌ ബ്രിട്ടനുള്ളത്‌. ഇന്ത്യക്ക്‌ ബ്രിട്ടനുമായി കൂടുതല്‍ സ്വതന്ത്രമായ വ്യാപാര കരാറുകളിലേര്‍പ്പെടാന്‍ സാധിക്കുമെന്ന പ്രതീക്ഷ കൂടിയുണ്ട്‌. യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്രമായ വ്യാപാര കരാറില്‍ എത്താന്‍ സാധിക്കാതെ പോയ ഇന്ത്യക്ക്‌ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപമെത്തുന്ന ബ്രിട്ടനുമായി അത്‌ സാധ്യമാവുകയാണെങ്കില്‍ നമ്മുടെ വിദേശ വ്യാപാര ബന്ധങ്ങളില്‍ അതൊരു വലിയ ചുവടുവെപ്പായിരിക്കും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.