ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതീക്ഷിച്ചതുപോലെ തന്നെ ബോളീവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണം പ്രചരണ വിഷയമാക്കിയിരിക്കുകയാണ് എന്‍ഡിഎ സഖ്യ കക്ഷികള്‍. ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍ തന്റെ ആദ്യ വെര്‍ച്വല്‍ റാലില്‍ സുശാന്തിന്റെ പേര് പരാമര്‍ശിച്ചതിന് പിന്നാലെ സഖ്യകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി അവരുടെ പ്രചരണത്തില്‍ സുശാന്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
സുശാന്തിന്റെ അപ്രതീക്ഷിത മരണം ബീഹാറിലെ മാത്രമല്ല രാജ്യത്തെ ദശലക്ഷക്കണക്കിന് ആരാധകരെയാണ് ഞെട്ടിച്ചതെന്നും സിബിഐ സുശാന്തിന് നീതീ ഉറപ്പാക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണം എന്നുമായിരുന്നു നിതീഷ് കുമാര്‍ തന്റെ വെര്‍ച്വല്‍ റാലിയില്‍ പറഞ്ഞത്. വിഷയത്തില്‍ മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ വിമര്‍ശിക്കാനും നിതീഷ് കുമാര്‍ മറന്നില്ല.
മുംബൈയില്‍ ഉചിതമായ അന്വേഷണം നടക്കില്ലെന്ന് മനസിലായപ്പോഴാണ് സുശാന്തിന്റെ പിതാവ് പാട്‌നയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് എന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമര്‍ശം. സുശാന്തിന്റെ പിതാവ് സിബിഐ അന്വേഷണം തേടിയപ്പോള്‍ ബീഹാര്‍ സര്‍ക്കാര്‍ അതിന് പിന്തുണ നല്‍കിക്കൊണ്ട് സിബിഐ അന്വേഷണത്തിന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്‌തെന്നും നിതീഷ് കുമാര്‍ പ്രചരണ റാലില്‍ ചൂണ്ടിക്കാട്ടി.
‘നാ ഭൂല്‍ ഹെ, നാ ഭുല്‍നെ ദേംഖെ’ (ഞങ്ങള്‍ മറന്നിട്ടില്ല, മറക്കാന്‍ അനുവദിക്കുകയുമില്ല) എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് ബീഹാറിലെ ബിജെപി ഘടകം സുശാന്തിന്റെ മരണത്തെ പ്രചരണ വിഷമാക്കിയിരിക്കുന്നത്. ഈ മുദ്രാവാക്യം എഴുതി, സുശാന്തിന്റെ ചിത്രം പതിപ്പിച്ച 25,000 സ്റ്റിക്കറുകളും 30,000 മാസ്‌കുകളും വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് ബിജെപിയുടെ സാംസ്‌കാരിക സെല്‍. ഇവയുടെ വിതരണം ആരംഭിച്ചിട്ട് കുറച്ചുകാലം ആയെന്നും അവ ഇപ്പോള്‍ പൊതുജനത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നുമാണ് സെല്‍ കണ്‍വീനര്‍ വരുണ്‍ കുമാര്‍ സിംഗ് പറയുന്നത്. സുശാന്തിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ചുള്ള ഒരു വീഡിയോയും പാര്‍ട്ടി പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം സുശാന്തിന് നീതി ലഭിക്കുന്നതിനുള്ള പോരാട്ടം മാത്രമാണെന്നാണ് വരുണ്‍ കുമാര്‍ സിംഗ് പറയുന്നത്.
ജെഡിയു ഇപ്പോഴാണ് സുശാന്തിന്റെ പേര് ഉയര്‍ത്തിപ്പിടിച്ചതെങ്കില്‍ ബിജെപി ഈ ശ്രമം അരംഭിച്ചിട്ട് നാളുകളായി. സമൂഹ മാധ്യമങ്ങളിലെ ബിജെപി അനുകൂല ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയും സുശാന്തിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് ഒരു അനുഭാവ തരംഗം സൃഷ്ടിക്കാന്‍ ബിജെപിക്കു കഴിഞ്ഞു എന്നുതന്നെ പറയാം. ഈ പ്രചരണങ്ങളിലൂടെ സുശാന്തിനോടുള്ള ജനങ്ങളുടെ സ്‌നേഹത്തെ ബീഹാറിന്റെ അഭിമാന പ്രശ്‌നം എന്ന തലത്തിലേക്ക് എത്തിച്ച ബിജെപി, വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഇത് തങ്ങള്‍ക്കുള്ള വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.
എന്നാല്‍ ബിജെപിയുടെ ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ തങ്ങള്‍ എല്ലാവരും ഒരുമിച്ച് ആവശ്യപ്പെട്ടതാണെന്നും ബിജെപി വിഷയം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും ആര്‍ജെഡി വക്താവ് ചിത്രരഞ്ജന്‍ ഗംഗന്‍ പ്രതികരിച്ചിരുന്നു.
വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പലപ്പോഴും ബിജെപി തെരഞ്ഞെടുപ്പുകളെ നേരിട്ടത്. ഇവിടെയും ബിജെപി ബീഹാര്‍ ജനതയുടെ വികാരത്തെ ഉപയോഗിക്കുകയാണെന്ന് പറയേണ്ടിയിരിക്കുന്നു. സുശാന്ത് വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉള്‍പ്പെടുത്തിയത് ബീഹാര്‍ സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളെ മറച്ചു പിടിക്കാനുള്ള മാര്‍ഗമായാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
നിലവിലെ കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ബീഹാര്‍ സര്‍ക്കാര്‍ പരാജയത്തിന്റെ വക്കിലാണ്. രാജ്യത്തിന്റെ ജിഡിപി നിരക്ക് കൂപ്പുകുത്തിയ സ്ഥിതിയിലാണ്. ബീഹാറിലേക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌ന പരിഹാരവും പ്രതിസന്ധിയിലാണ്. രാജ്യത്തെ ഉയര്‍ന്നു വരുന്ന തൊഴിലില്ലായ്മ നിരക്കും ബീഹാറിലെ വെള്ളപ്പൊക്കവുമെല്ലാം ബീഹാര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഈ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പ്രതിവിധി നിര്‍ദേശിക്കാനോ പ്രാവര്‍ത്തികമാക്കാനോ ബീഹാര്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതിനാല്‍ സുശാന്തിന്റെ വിഷയം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ബീഹാറില്‍ നടക്കുന്ന പ്രചരണം എന്ന് രാഷ്ട്രീയ നിരീക്ഷകനായ ഡി.എം ദിവാകര്‍ പറയുന്നു. സുശാന്തിന് നീതി ഉറപ്പാക്കുന്നതിലൂടെ തങ്ങള്‍ ബീഹാരികളുടെ അഭിമാന സംരക്ഷകരാണ് എന്ന തരത്തിലുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ഡി.എം ദിവാകര്‍ പറയുന്നു.
ഇതോടെ ബിജെപിയുടെ ഉന്നത നേതൃത്വവും സുശാന്തിന്റെ വിഷയം തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉപയോഗിക്കും എന്ന് വ്യക്തം. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെ തൊഴിലില്ലായ്മ, ദാരിദ്ര്യം, വെള്ളപ്പൊക്കം, കോവിഡ് കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാരിന്റെ മോശം പ്രകടനം, തുടങ്ങിയ വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കേണ്ടത് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യമാണ്.
നടന്റെ മരണം സംബന്ധിച്ച വിഷയം ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിപക്ഷം മുന്‍കൈ എടുത്തിരുന്നെങ്കില്‍ അത് ബിജെപിയെ പിന്നോട്ടടിപ്പിക്കുമായിരുന്നു എന്നാണ് വിദഗ്ധര്‍ കരുതുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഷയം വൈകാരികമായി ഉപയോഗിക്കാനാണ് ബിജെപി-ജെഡിയു സഖ്യത്തിന്റെ ശ്രമം എന്ന് വ്യക്തമാണെങ്കിലും ഇതിനോടുള്ള മിക്ക പ്രതിപക്ഷ പാര്‍ട്ടികളും പ്രതികരിച്ചിട്ടില്ല എന്നതാണ് വസ്തുത.
ബീഹാറിലെ അഞ്ച് ശതമാനം വോട്ടര്‍മാര്‍ രജ്പുത് സമുദായത്തില്‍ പെട്ടവരാണ്. കൂടാതെ മറ്റ് സമുദായങ്ങളിലെ വോട്ടര്‍മാരിലും ഇവര്‍ക്ക് സ്വാധീനമുണ്ട്. സുശാന്ത് വിഷയം ഉയര്‍ത്തുന്നതിലൂടെ രജ്പുത് സമുദായത്തിന്റെ വോട്ടുകള്‍ നേടിയെടുക്കാന്‍ സാധിക്കും എന്നാണ് ബിജെപിയുടെ പ്രതീക്ഷ. കൂടാതെ വിഷയം വൈകാരികവും ബീഹാരികളുടെ അഭിമാന പ്രശ്‌നവുമാക്കി മറ്റ് സമുദായക്കാരുടെ വോട്ടുകളും സ്വന്തമാക്കുക എന്നതാണ് പാര്‍ട്ടിയുടെ നിലവിലെ തന്ത്രം വ്യക്തമാക്കുന്നത്.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.