നടിയെ ആക്രമിച്ച കേസ്സിലെ വിചാരണ നടത്തുന്ന എറണാകുളത്തെ സിബിഐ പ്രത്യേക കോടതിയിലെ വനിത ജഡ്ജിയില്‍ അവിശ്വാസം രേഖപ്പെടുത്തിയ പ്രോസിക്യൂഷന്‍ വിചാരണയും മറ്റു നടപടികളും ഈ കോടതിയില്‍ നിന്നും മാറ്റണമെന്നു വ്യാഴാഴ്ച ഉയര്‍ത്തിയ ആവശ്യം കേരളത്തിലെ മാധ്യമങ്ങളില്‍ വാര്‍ത്തയാവാതെ പോയത് അത്ഭുതകരമാണ്. കേരളത്തിലെ മാത്രമല്ല ഒരു പക്ഷെ ഇന്ത്യയിലെ തന്നെ വലിയ ‘ബ്രേക്കിംഗ് വാര്‍ത്ത’ ആവുന്നതിന് സാധ്യതയുള്ള ഈ വിവരം ലൈവ് ലോ എന്ന ഓണ്‍ലൈന്‍ ജേര്‍ണലില്‍ വെള്ളിയാഴ്ച വരുന്നതുവരെ മിക്കവാറും ആരും അറിഞ്ഞിരുന്നില്ല. വിചാരണ നടപടികള്‍ തീര്‍ത്തും ‘പക്ഷപാതപരവും പ്രോസിക്യൂഷന്റെയും, മൊത്തം നീതന്യായ വ്യവസ്ഥയുടെയും താല്‍പര്യങ്ങള്‍ക്കു ഹാനികരവുമാണെന്ന’ വാദങ്ങളാണ് വിചാരണ നടപടികള്‍ നിര്‍ത്തി വെക്കണമെന്ന ആവശ്യമുന്നയിക്കുവാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കാരണമായി രേഖപ്പെടുത്തിയത്. പുതിയ വിചാരണ കോടതിയിലേക്കു കേസ്സ് മാറ്റണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും പബ്ലിക് പ്രോസിക്യൂടര്‍ കോടതയില്‍ വ്യക്തമാക്കി.
നടന്‍ ദിലീപ് പ്രധാന പ്രതികളില്‍ ഒരാളാണെന്നു പ്രോസിക്യൂഷന്‍ ആരോപിക്കുന്ന ഈ കേസ്സുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ റിപോര്‍ട് ചെയ്യുവാന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ ഉദ്ദേശിച്ചതിന്റെ നേര്‍ വിപരീതഫലമാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആക്രമണത്തിന് ഇരയായ വ്യക്തിയുടെ അന്തസ്സും, സ്വകാര്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിചാരണ നടപടികള്‍ റിപോര്‍ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അതിന്റെ അര്‍ത്ഥം വിചാരണയുടെ ചുമതലയുള്ള ജഡ്ജിയുടെ വിശ്വാസ്യതയില്‍ പ്രോസിക്യൂഷന്‍ അവിശ്വാസം രേഖപ്പെടുത്തുന്ന വിവരം റിപോര്‍ട് ചെയ്യാന്‍ പാടില്ല എന്നാണെന്നു കരുതാനാവില്ല. റിപോര്‍ടിംഗിന് വിലക്കുള്ളതിനാല്‍ സാധാരണ കോടതി നടപടികള്‍ കൈകാര്യം ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ ഈ കേസ്സിന്റെ വിചാരണ നടപടികള്‍ ദിനംപ്രതി പിന്തുടരുന്നില്ലെങ്കിലും ജഡ്ജിയില്‍ അവിശ്വസാം രേഖപ്പെടുത്തുന്ന നടപടി അറിയാതെ പോയത് മാധ്യമങ്ങള്‍ക്കു സംഭവിച്ച വലിയ വീഴ്ചയായി കരുതേണ്ടതാണ്.
കേസ്സിന്റെ വിചാരണ സമീപകാലത്തൊന്നും അവസാനിക്കുവാന്‍ ഇടയില്ലെന്നു ഈ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ നടക്കുന്ന വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും കേസ്സ് മറ്റൊരു ജഡ്ജിയുടെ പരിഗണനക്കു വിടണമെന്നുമുള്ള പ്രോസിക്യൂഷന്റെ ഹര്‍ജി തീര്‍പ്പാവുന്നതു വരെ നടപടികള്‍ നിശ്ചലമാവും. കോവഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോടതികളുടെ പ്രവര്‍ത്തനം സാധാരണയിലും കുറഞ്ഞ നിലയിലാണ് ഇപ്പോള്‍ നടക്കുന്നത്. കേസ്സുമായി ബന്ധപ്പെട്ട പ്രധാനതെളിവുകളിലൊന്നായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറണമെന്ന ആവശ്യവുമായി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി 2019 നവംബറില്‍ തള്ളിയ സുപ്രീം കോടതി കേസ്സിന്റെ വിചാരണ എത്രയുംവേഗം, കഴിയുമെങ്കില്‍ ആറു മാസത്തിനകം, പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശത്തിന്റെ കാലാവധി ഏതായാലും കഴിഞ്ഞു. കേസ്സ് പുതിയ കോടതിയിലേക്കു മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കുന്ന പക്ഷം വിചാരണ നടപടികള്‍ ഒന്നുമുതല്‍ തുടങ്ങേണ്ടി വരും. കേസ്സില്‍ ഇതുവരെ 55 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. അതില്‍ നല്ലൊരു പങ്കും കൂറുമാറി.
2017 ജൂലൈയിലാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന പേരില്‍ ദിലീപിനെ പോലീസ് അറസ്റ്റു ചെയ്യുന്നത്. 88-ദിവസത്തിനു ശേഷം ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതിനു ശേഷം കേസ്സിന്റെ വിചാരണ നടപടികള്‍ പരമാവധി വൈകിക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലായിരുന്നു ദിലീപ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2017 ഫെബ്രുവരിയിലാണ് ത്രിശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടയില്‍ നടിയെ തട്ടികൊണ്ടു പോയി ലൈംഗികമായ ആക്രമണത്തിന് ഇരയാക്കിയത്. ദിലീപ് മറ്റു പ്രതികളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തട്ടിക്കൊണ്ടു പോകലും ആക്രമണവും എന്നാണ് പ്രോസിക്യൂഷന്‍ കേസ്സ്. മൊത്തം 10 പ്രതികളാണ് കേസ്സില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പള്‍സര്‍ സുനി എന്ന പേരിലറിയുന്ന സുനില്‍ എന്‍എസ് ആണ് കേസ്സിലെ ഒന്നാം പ്രതി. ദിലീപ് 8-ാം പ്രതിയാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.