Kerala

എ വിജയരാഘവനും ഇസ്ലാമോഫോബിയയും

ഐ ഗോപിനാഥ്

ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ന്യൂനപക്ഷവര്‍ഗ്ഗീയതയാണ് ഏറ്റവും ഗുരുതരമെന്ന തന്റെ പ്രസ്താവന തിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ തയ്യാറായത് നല്ലതുതന്നെ. നാക്കുപിഴയാമെന്നാണ് അദ്ദേഹം പറയുന്നത്. മുസ്ലിംലീഗിനെ ആര്‍ എസ് എസിനോടുപോലും ഉപമിക്കുന്ന രീതിയിലുള്ള വിജയരാഘവന്റെ സമീപകാല പ്രസ്താവനകള്‍ കേട്ടവര്‍ക്ക് ഇത് നാക്കുപിഴയാണെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. തങ്ങളുടെ അടിത്തറയായ ഭൂരിപക്ഷ സമുദായ വോട്ടുകള്‍ ബീജെപിയിലേക്കൊഴുകുമോ എന്ന ആശങ്കയില്‍ പാര്‍ട്ടി കൈകൊള്ളുന്ന പുതിയ നയത്തിന്റെ ഭാഗമാണ് ഈ പ്രസ്താവനകള്‍ എന്ന് രാഷ്ട്രീയത്തെ ഗൗരവമായി നോക്കുന്നവര്‍ക്ക് മനസ്സിലാകും. അതിന്റെ ഭാഗമാണ് ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ ഇത്തരം അക്രമങ്ങള്‍. ഇസ്ലാമോഫോബിയ വിറ്റഴിയാന്‍ ഏറെ സാധ്യതയുള്ള മണ്ണാണ് കേരളത്തിന്റേതെന്ന് വിജയരാഘവനടക്കമുള്ളവര്‍ക്ക് നന്നായറിയാം.

ലോകമാകെ ഇന്നു നിലനില്‍ക്കുന്ന പ്രതിഭാസം തന്നെയാണല്ലോ ഇസ്ലാമോഫോബിയ.പല മുസ്ലിം തീവ്രവാദസംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നതില്‍ സംശയമില്ല. രാഷ്ട്രീയലക്ഷ്യങ്ങളാല്‍ ഈ തീവ്രവാദിസംഘടനകളെ പാലൂട്ടി വളര്‍ത്തിയത് അമേരിക്കയായിരുന്നു. എന്നാല്‍ 2001 സെപ്ംബര്‍ 21ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം അമേരിക്ക കളം മാറ്റി ചവിട്ടുകയും ലോകത്തെ മുസ്ലിം തീവ്രവാദത്തില്‍ നിന്നു രക്ഷപ്പെടുത്താമെന്ന കടമ സ്വയം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഫലത്തില്‍ സംഭവിച്ചത്, മുസ്ലിം വിഭാഗങ്ങളെ ഒന്നടങ്കം സംശയത്തിന്റെ മുള്‍നിലയില്‍ നിര്‍ത്തുകയായിരുന്നു. മുസ്ലിം പേരുള്ളതിന്റെ പേരില്‍ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കുമെല്ലാം സാമാന്യനീതി നിഷേധിക്കപ്പെടുകയായിരുന്നു. ലോകത്തെവിടെ എന്തു സംഭവിച്ചാലും മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരായി. തങ്ങള്‍ ഭീകരരോ കുറ്റവാളികളോ അല്ല നിരന്തരമായി തെളിയിക്കേണ്ട ഉത്തരവാദിത്തവും അവര്‍ക്കായി.

ഇസ്ലാമോഫോബിയയുടെ അലയൊലികള്‍ അതിശക്തമായി തന്നെ ഇന്ത്യയിലും കേരളത്തിലുമെല്ലാം പ്രതിഫലിച്ചു. ഗാന്ധിവധവും ബാബറി മസ്ജിദ് തകര്‍ക്കലും ഗുജറാത്ത് – മുംബൈ കലാപങ്ങളുമടക്കം ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളിലും വര്‍ഗ്ഗീയകലാപങ്ങളലുമെല്ലാം പ്രതിസ്ഥാനത്ത് മുഖ്യമായും സംഘപരിവാര്‍ ശക്തികളായിരുന്നു. എന്നിട്ടും എന്നും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെട്ടത് മുസ്ലിമുകളായിരുന്നു. കേരളത്തിലെ അവസ്ഥയും വ്യത്യസ്ഥമായില്ല. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ഇസ്ലാമോഫോബിയ നിലനില്‍ക്കുന്ന ഒരു പ്രദേശം ഇന്നു കേരളമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായി അതു വളര്‍ത്തുന്നതില്‍ പുരോഗമനവാദികളെന്ന് അഭിമാനിക്കുന്നവര്‍ക്കും പങ്കുണ്ടെന്നതാണ് കേരളത്തിന്റെ സവിശേഷത. അതിന്റെ അവസാന ഉദാഹരണമാണ് വിജയരാഘവന്റെ പ്രസ്താവന.

ചരിത്രപരമായി തന്നെ ഇസ്ലാമോഫോബിയ വളര്‍ത്തിയെടുക്കപ്പെട്ട ഒരു പ്രദേശമാണ് കേരളം. ഒരു വശത്ത് ടിപ്പുവിന്റെ പടയോട്ടത്തെയും മറുവശത്ത് അധിനിവേശശക്തികള്‍ക്കെതിരെ കുഞ്ഞാലി മരയ്ക്കാര്‍ നടത്തിയ ചെറുത്തുനില്‍പ്പുകളേയും പോലും അത്തരത്തില്‍ ഉപയോഗിച്ചവര്‍ നിരവധിയാണ്. മലബാര്‍ കലാപത്തെ മാപ്പിളലഹളയായി ചിത്രീകരിച്ചവരാണ് നാം. ഇപ്പോള്‍ പോലും അതു ചര്‍ച്ചാവിഷയമാണല്ലോ. ഏറെ കൊട്ടിഘോഷിക്കപ്പടുന്ന നമ്മുടെ നവോത്ഥാന ചരിത്രങ്ങളില്‍ നിന്ന് മുസ്ലിം വ്യക്തിത്വങ്ങളെ മാറ്റിനിര്‍ത്തുന്നതു കാണാം. കേരളപിറവിക്കുശേഷവും ഇതേ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. മുസ്ലിംകള്‍ക്കു ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലാ രൂപീകരണം ഇസ്ലാമോഫോബിയക്ക് ശക്തികൂട്ടി.

കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായ മദനിയുടെ തടങ്കല്‍ ഇസ്ലാമോഫോബിയയുടെ വളര്‍ച്ചയുടെ മറ്റൊരു ഉദാഹരണം. സംസ്ഥാനത്ത് യാതൊരു അടിസ്ഥാനവുമില്ലാതെ യുഎപിഎ പ്രയോഗിക്കുന്നത് മുഖ്യമായും മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെയാണ്. അവരിലെത്രയോ ചെറുപ്പക്കാര്‍ ഒരുപാട് വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നശേഷം നിരപരാധികളാണെന്നു തെളിയിക്കപ്പെട്ട് പുറത്തുവന്നു. കണ്ണൂര്‍ നാറാത്തും പാനായിക്കുളവുമൊക്കെ ഉദാഹരണങ്ങള്‍. നാറാത്ത് യോഗ പ്രാക്റ്റീസ് ചെയ്തവരെയാണ് സംശയത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം ജയിലിലിട്ടതെങ്കില്‍ പാനായിക്കുളത്ത് സ്വാതന്ത്ര്യദിനമാഘോഷിച്ചതിന്റെ പേരിലായിരുന്നു. വിരലിലെണ്ണാവുന്നവര്‍ ഐ എസില്‍ ചേര്‍ന്നെന്ന പ്രചരണത്തിന്റെ പേരില്‍ മുസ്ലിം സമൂഹത്തെ ഒന്നാകെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ലോകത്തെവിടെ എന്തുസംഭവിച്ചാലും തങ്ങള്‍ നിരപരാധികളാണെന്നു തെളിയിക്കേണ്ട ബാധ്യത എല്ലാ മുസ്ലിമുകള്‍ക്കുമാകുന്നു. അവര്‍ക്കിടയിലെ വൈജാത്യങ്ങളെ പോലും അവഗണിക്കുന്നു പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്നവര്‍ പോലും പ്രണയവിവാഹത്തെ ലൗ ജിഹാദ് എന്നാക്ഷേപിക്കുന്നവരുടെ കൂടെ നില്‍ക്കുന്നു. ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ഹാദിയാ സംഭവം ഉപയോഗിച്ചപ്പോഴും പല പുരോഗമനവാദികളും ഫെമിനിസ്റ്റുകളും അവര്‍ക്കൊപ്പമായിരുന്നു. ഏകീകൃതസിവില്‍നിയമവും മുത്തലാക്കുമൊക്കെ മുസ്ലിം വിരുദ്ധ വികാരം സൃഷ്ടിക്കാനായി ഉപയോഗിക്കപ്പെട്ടു. എല്ലാ സമൂഹത്തിലും സ്ത്രീ അടിമത്തം നില നില്‍ക്കുമ്പോഴും മുസ്ലിം സ്ത്രീകളുടെ അവസ്ഥ യാഥാര്‍ത്ഥ്യത്തേക്കാള്‍ പര്‍വ്വതീകരിച്ച് ചിത്രീകരിച്ചപ്പോഴും പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്നവര്‍ പലരും കൂട്ടുനിന്നു. ജനാധിപത്യസംവിധാനത്തില്‍ ഒരു ക്രിമിനല്‍ കേസുമില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ പോലും തീവ്രവാദപ്രസ്ഥാനങ്ങളായി ചിത്രീകരിച്ചു. മറുവശത്ത് സിറാജുന്നീസ എന്ന പെണ്‍കുട്ടി കൊല ചെയ്യപ്പെട്ട സംഭവത്തിനുപോലും വാര്‍ത്താ പ്രാധാന്യം ലഭിച്ചില്ല. ബീമാപള്ളിയിലും മറ്റും നടന്ന കിരാതമായ പോലീസ് വെടിവെപ്പു വാര്‍ത്തപോലുമായില്ല. തീവ്രവാദി ബന്ധം പറഞ്ഞ് തേജസ് എന്ന പത്രത്തിന് പരസ്യം നിഷേധിച്ചു. പച്ചനിറം പോലും തീവ്രവാദി മുദ്രയാക്കി. സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാനവകാശമുള്ള നാട്ടില്‍ നിലവിളക്ക് കൊളുത്താത്തവര്‍ ദേശദ്രോഹികളായി. ഭരണഘടന അംഗീകരിക്കുന്നതും കേരളചരിത്രം പരിശോധിച്ചാല്‍ വ്യാപകവുമായ മതംമാറ്റത്തിന്റെ പേരില്‍ കൊലകള്‍ വരെ നടന്നു. ബീഫ് ഉപയോഗിച്ചതിന്റെ പേരില്‍ കൊലകള്‍ അരങ്ങേറിയതില്‍ പ്രതിഷേധിച്ച് ബീഫ് ഫെസറ്റിവലുകള്‍ നടന്നതിനെതിരെ യാതൊരു പ്രകോപനമോ കാരണമോ ഇല്ലാതെ പുരോഗമനവാദികളടക്കം പോര്‍ക്ക് ഫെസ്റ്റിവലുകള്‍ നടത്തി. മുസ്ലിം വിഭാഗങ്ങളില്‍ ജനസംഖ്യാവര്‍ദ്ധനവിന്റെ അളവ് കൂടുതലാണെന്നതിന്റെ പേരിലും ഇസ്ലാമോ ഫോബിയയെ വളര്‍ത്തി.

ഇതേ സമയത്തുതന്നെ സാംസ്‌കാരിക മേഖലയിലെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. സാഹിത്യ – സിനിമാ മേഖലകളിലൊക്കെ ഇസ്ലാമോഫോബിയ വളര്‍ത്തിയെടുക്കാനുള്ള നീക്കം ശക്തമായി. ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ട് കുറച്ചുപണം വാങ്ങി നാട്ടിലെത്തുന്നവര്‍ വില്ലന്മാരും പണിയെടുക്കാതെ തളര്‍ന്നാലും ആഢ്യത്വം കൈവിടാത്ത സവര്‍ണ്ണപ്രമാണിമാര്‍ നായകരുമായി ചിത്രീകരിക്കപ്പെട്ടു. ഭീകരന്മാരെല്ലാം മുസ്ലിമുകളായി. ബോംബ് നിര്‍മ്മാണം കൂടുതല്‍ നടക്കുന്നത് കണ്ണൂരായിട്ടും മലപ്പുറത്തുപോയാല്‍ ബോംബുകിട്ടാന്‍ എളുപ്പമാണെന്ന ഡയലോഗ് ഏറെ കയ്യടി നേടി. വൈറസ് എന്ന ആഷിക് അബുവിന്റെ സിനിമയില്‍ പോലും പലരും വര്‍ഗ്ഗീയത തിരഞ്ഞു. രാജ്യത്തെങ്ങും മുസ്ലിം വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നവരെയും ഭീകരന്മാരായി ചിത്രീകരിച്ചു. യുക്തിവാദി കളുടേയും പ്രധാന ലക്ഷ്യം മുസ്ലിംകളായി. ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നതിന്റെ പേരില്‍ സംഘ്പരിവാറുകാരും കമ്യൂണിസ്റ്റ് പരിവാറുകാരും ലീഗിനെ പാക് പാര്‍ട്ടിയായി പോലും ചിത്രീകരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വേളയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ ഭീകരരായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ചതിന്റേയും ലക്ഷ്യവും മറ്റൊന്നായിരുന്നില്ല.

കേരളത്തിലെ ഇസ്ലാമോഫോബിയയുടെ സ്വഭാവം വ്യക്തമാക്കുന്ന രറ്റ സംഭവം മാത്രം ഓര്‍മ്മിപ്പിക്കാം. കേരളത്തില്‍ ഐഎസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സജീവമായപ്പോള്‍ ഭീകരവാദത്തിനെതിരെ പ്രചരണം നടത്തിയവരെ നാട്ടുകാര്‍ പിടികൂടി പോലീസിലേലേല്‍പ്പിച്ച സംഭവമാണ് ഉദ്ദേശിക്കുന്നത്.. പറവൂരിലായിരുന്നു സംഭവം. വടക്കേക്കരയുടെ പല ഭാഗത്തും സംശയകരമായ സാഹചര്യത്തില്‍ ഒരു സംഘം എത്തിയിട്ടുണ്ടെന്നും ഇവര്‍ വീടുകള്‍ കയറുകയാണെന്നും ഇവ രുടെ കൈയ്യില്‍ ലഘുലേഖകളും അമ്പലങ്ങള്‍, പള്ളികള്‍, കൊടിമരം എന്നിവ അടയാളപ്പെടുത്തിയ പ്രാദേശിക സ്‌കെച്ചുകള്‍ ഉണ്ടെന്നും പറഞ്ഞ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്ന. സത്യത്തില്‍ ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു അവര്‍. ഇസ്ലാമിക് സ്റ്റേറ്റ് ( ഐ.എസ് ) ന് എതിരായ നോട്ടീസുകളായിരുന്നു എറെയും. ഇസ്ലാം തീവ്രവാദ മതമല്ലെന്ന് പ്രചരിപ്പിക്കുന്നതായിരുന്നു നോട്ടീ സില്‍ ഉണ്ടായിരുന്നത്. സ്‌കെച്ചുകളിലും സംശയാസ്പദമായ ഒന്നുമില്ലായിരുന്നു. പോലീസും പിന്നീടത് സമ്മതിച്ചു. എന്നാല്‍ അതിനിടെ പല ഭാഗങ്ങളില്‍ നിന്നും നാട്ടുകാര്‍ എന്നവകാശപ്പെടുന്ന സംഘം പെട്ടി ഓട്ടോയിലും മറ്റുമായി വന്ന് പിടിച്ചു കൊണ്ടുവരുന്നവരെ പോലീസിനെ നോക്കുകുത്തിയാക്കി ആക്രമിക്കുകയായിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന പേരില്‍ പോലീസ് 39 പേര്‍ക്കെതിരെ കെസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ഇതെല്ലാം നടക്കുമ്പോളും ഫാസിസ്റ്റുകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നവരാണ് തങ്ങളെന്നവകാശപ്പെടുന്ന കേരളത്തില്‍ കാര്യമായ പ്രതിഷേധമൊന്നും ഉണ്ടാകുന്നില്ല. യുഎപിഎ ക്കെതിരെ ഏതാനും മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്തിറങ്ങി എന്നതൊഴിച്ചാല്‍ ഇസ്ലോമോഫോബിയക്കെതിരെ കാര്യമായ പ്രതിഷേധമൊന്നും ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്തിനേറെ, സിപിഎം പ്രവര്‍ത്തകരും കൗമാരക്കാരുമായ അലന്‍, താഹ എന്നീ രണ്ടു വിദ്യാര്‍ത്ഥി കളെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തതിനെ ന്യായീകരിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ഉപയോഗിച്ചതും ഇസ്ലാമോഫോബിയ തന്നെയായിരുന്നു. മഹാഭൂരിഭാഗം നക്സലൈറ്റുകളും മാവോയിസ്റ്റുകളും ഉണ്ടാകുന്നത് സിപിഎമ്മില്‍ നിന്നാണ് എന്നതു മറച്ചുവെച്ചാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിംതീവ്രവാദികളാണെന്ന് സിപിഎം ജില്ലാ സെക്രട്ടരി ആദ്യം പറഞ്ഞത്. പിന്നീട് അതുവരേയും അവര്‍ക്കൊപ്പമായിരുന്ന പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമെല്ലാം അതേറ്റുപിടിക്കുകയായിരുന്നു. ഏതാനും മനുഷ്യാവകാശ സംഘടനകള്‍ മാത്രമാണ് അലനും താഹക്കുമായി ശബ്ദമുയര്‍ത്തിയത്. സെക്രട്ടറിയുടെ വ്യാഖ്യാനത്തെ ഏറ്റവും പിന്തുണച്ചത് ബിജെപിയായിരുന്നു. എന്തിനേറെ, പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പോലും ഈ വിഷയം ഉന്നയിക്കുന്ന മനുഷ്യാവകാശ, ഇടതുപക്ഷ, മതേതര, യുക്തിവാദി പ്രവര്‍ത്തകരുള്ള ഏകസംസ്ഥാനം കേരളമായിരിക്കും. ജാമിയയിലെ വിദ്യാര്‍ത്ഥിനി ആയിഷ റെന്നക്കെതിരെ നടത്തിയ പ്രചരണം തന്നെ ഉദാഹരണം. ഇ്പ്പോഴിതാ സമരത്തെ പിന്തുണച്ച് പ്രസ്താവന ഇറക്കിയവര്‍ക്കെതിരെ കടുത്ത വകുപ്പുകളിട്ട് കേസെടുത്തിരിക്കുന്നു. അതേസമയത്താണ് ബിജെപി പിന്തുണക്കുന്ന തമിഴ് നാട് സര്‍ക്കാര്‍ സമരത്തില്‍ സജീവമായി പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചത്.

ഇത്തരമൊരു സാഹചര്യത്തിലാണ് വിജയരാഘവനെപോലുള്ള ഒരാള്‍ യാതൊരുവിധ രാഷ്ട്രീയ ഉത്തരവാദിത്തവുമില്ലാത്ത രീതിയില്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നിരന്തരമായി നടത്തുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതായിരിക്കാം അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ ഇത്തരം നിലപാടുകള്‍ സൃഷ്ടിക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളും മതേതരത്വത്തിന് അതേല്‍പ്പിക്കുന്ന മുറിവുകളും അദ്ദേഹം കാണുന്നതേയില്ല. അണികളാകട്ടെ അതിശക്തമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങലിലെമ്പാടും ന്യൂനപക്ഷാവകാശങ്ങളെ കുറിച്ചു സംസാരിക്കുന്നവരെപോലും മൗദിദികളും ഭീകരരുമായി ചിത്രീകരിക്കുന്ന സൈബര്‍ പോരാളികളാണ്. സംഘപരിവാറുമായുള്ള മത്സരത്തില്‍ മുന്നേറാനും ഒരുപക്ഷെ ഇതിലൂടെ യുഡിഎഫിനെ പരാജയപ്പെടുത്തി ഭരണത്തുടര്‍ച്ച നേടാനും എല്‍ഡിഎഫിനാകുമായിരിക്കും. എന്നാല്‍ അതിന്റെ ആത്യന്തിക ഗുണഭോക്കാക്കള്‍ സംങപരിവാറായിരിക്കും. അതിലൂടെ തകരുന്നത് കേരളീയ സമൂഹത്തില്‍ എവിടെയെങ്കിലും അവശേഷിച്ചിട്ടുള്ള ജനാധിപത്യ – മതേതര മൂല്യങ്ങളുമായിരിക്കും.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.