Editorial

21-ാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ്‌ സെക്രട്ടറിയുടെ തമാശകള്‍

നൂറ്‌ വര്‍ഷം തികഞ്ഞ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ തങ്ങളുടെ ഇത്രയും കാലത്തെ വീഴ്‌ചകളെ കുറിച്ച്‌ വിലയിരുത്തുന്നത്‌ സ്വാഗതാര്‍ഹമാണ്‌. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അത്തരമൊരു ആത്മവിമര്‍ശനപരമായ പുന:പരിശോധനയുടെ സൂചനകളാണ്‌ പ്രശസ്‌ത എഴുത്തുകാരനായ സക്കറിയയുമായി ഒരു പ്രമുഖ പത്രത്തിനു വേണ്ടി നടത്തിയ അഭിമുഖത്തില്‍ നല്‍കുന്നത്‌. ലോകമെമ്പാടും കമ്യൂണിസ്റ്റ്‌ ഭരണങ്ങള്‍ ഏകാധിപത്യമായി മാറിയതിനെ കുറിച്ചുള്ള സക്കറിയയുടെ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറയുന്നു: “വര്‍ഗാധിപത്യം എന്നതായിരുന്നു കമ്യൂണിസ്റ്റ്‌ സങ്കല്‍പ്പം. വര്‍ഗ ഭരണകൂടമെന്നത്‌ മുന്നണി പോരാളികളുടെ അതായത്‌ പാര്‍ട്ടിയുടെ ഏകാധിപത്യമായി. വര്‍ഗത്തിനു പകരം പാര്‍ട്ടി. മെല്ലെ പാര്‍ട്ടിക്ക്‌ പകരം നേതൃത്വം വരുന്നു. പിന്നെ, നേതൃത്വത്തിന്‌ പകരം വ്യക്തി. ആ വലിയ പിഴവാണ്‌ സംഭവിച്ചത്‌.”

സീതാറാം യെച്ചൂരി നടത്തിയത്‌ നിശിതമായ
വിലയിരുത്തലാണ്‌. എന്നാല്‍ ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സിപിഎം പാര്‍ട്ടിയെ വര്‍ഗോന്മുഖമാക്കാനും നേതാക്കളായ വ്യക്തികള്‍ക്ക്‌ അമിത പ്രാധാന്യം കൈവരാതിരിക്കാനും എന്തു നടപടികളാണ്‌ സ്വീകരിച്ചത്‌ എന്നൊരു ചോദ്യം സ്വാഭാവികമായി ഉയരുന്നു.

ലോക കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വ്യക്തിയിലേക്കുള്ള അധികാര കേന്ദ്രീകരണം എന്ന യെച്ചൂരി പറയുന്ന വലിയ പിഴവ്‌ അതിന്റെ ഏറ്റവും ഗുരുതരമായ നിലയിലെത്തുന്നത്‌ സോവിയറ്റ്‌ യൂണിയനിലെ സ്റ്റാലിന്റെ പ്രഭാവ കാലത്താണ്‌. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഏകാധിപതികളിലൊരാളായാണ്‌ ഇന്ന്‌ സ്റ്റാലിന്‍ വിലയിരുത്തപ്പെടുന്നത്‌. രാജ്യത്തിനകത്തെ അപ്രിയരായ ആളുകളെ ഉന്മൂലനം ചെയ്യുന്നതില്‍ ഹിറ്റ്‌ലറേക്കാള്‍ മുന്നിലായിരുന്നു സ്റ്റാലിന്‍. സ്റ്റാലിനെ തള്ളിപ്പറയുകയാണ്‌ പിന്നീട്‌ റഷ്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ചെയ്‌തത്‌. ആ കൊടിയ ഏകാധിപതി ഇന്നും സിപിഎമ്മിന്‌ ആദരണീയനാണ്‌. പാര്‍ട്ടി ദൈവങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴും സ്റ്റാലിന്റെ ചിത്രം ചില്ലിട്ടുവെച്ചിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ സെക്രട്ടറി കമ്യൂണിസത്തിന്‌ സംഭവിച്ച ഏകാധിപത്യ പ്രവണത എന്ന പിഴവിനെ കുറിച്ച്‌ പറയുമ്പോള്‍ അത്‌ 21-ാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ്‌ നേതാക്കള്‍ പറയുന്ന തമാശകളിലൊന്നായി കാണുന്നതാകും ഉചിതം.

ഇന്ത്യയില്‍ പാര്‍ട്ടിയില്‍ വ്യക്തി കേന്ദ്രീകരണം സംഭവിക്കില്ലെന്നും അത്‌ തങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നുമാണ്‌ യെച്ചൂരി പറയുന്നത്‌. അതും മറ്റൊരു `തത്വാധിഷ്‌ഠിതമായ തമാശ’യാണ്‌. സിപിഎം ഇന്ന്‌ പേരില്‍ മാത്രമാണ്‌ ഇന്ത്യന്‍ പാര്‍ട്ടി. കേരളത്തില്‍ മാത്രമാണ്‌ അതിന്‌ സ്വാധീനമുള്ളത്‌. കേരളത്തിലെ സിപിഎം ആകട്ടെ പിണറായി വിജയന്‍ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ്‌ നിയന്ത്രിക്കപ്പെടുന്നത്‌.

സിപിഎമ്മില്‍ കേരള ഘടകത്തിന്റെ അമിതമായ ആധിപത്യത്തില്‍ മടുത്താണ്‌ ഒരു ഘട്ടത്തില്‍ സിപിഐ (എം) എന്നാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌) ആണെന്നും കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ കേരള (മാര്‍ക്‌സിസ്റ്റ്‌) അല്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞത്‌. സിപിഎം സംസ്ഥാന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന. യെച്ചൂരി സമ്മതിച്ചാലും ഇല്ലെങ്കിലും, മലയാളിയല്ലാത്ത അദ്ദേഹമാണ്‌ സിപിഎമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിയെങ്കിലും സിപിഎം എന്നത്‌ കേരളത്തില്‍ മാത്രം സ്വാധീനമുള്ള ഒരു പ്രാദേശിക പാര്‍ട്ടിയായി മാറിയിട്ട്‌ വര്‍ഷങ്ങളായി. പ്രാദേശിക പാര്‍ട്ടികളെ നിയന്ത്രിക്കുന്നത്‌ ആ പ്രദേശത്തെ നേതാവായിരിക്കും. സിപിഎമ്മിന്റെ കാര്യത്തിലും അതു തന്നെയാണ്‌ സംഭവിച്ചിരിക്കുന്നത്‌.

നിലവിലുള്ള ഇടതുസര്‍ക്കാരിന്റെ പോക്ക്‌ തന്നെ പാര്‍ട്ടിയും ഭരണവും എന്തുമാത്രം വ്യക്തികേന്ദ്രിതമാണെന്നാണ്‌ വ്യക്തമാക്കുന്നത്‌. 1957ല്‍ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ മുതല്‍ ഇതുവരെയുള്ള ഇടതുസര്‍ക്കാരുകളുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഇത്രയേറെ വ്യക്തികേന്ദ്രിതമായ ഒരു ഭരണം ഉണ്ടായിട്ടില്ലെന്ന്‌ കാണാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചാണ്‌ ഭരണം മുന്നോട്ടുപോകുന്നത്‌. അതില്‍ പാര്‍ട്ടിക്ക്‌ ഇടപെടാന്‍ പോലും സാധിക്കുന്നില്ല. അങ്ങേയറ്റം വ്യക്തികേന്ദ്രിതമായ ഭരണം വരുത്തിവെച്ച വീഴ്‌ചകളെ ന്യായീകരിക്കുകായണ്‌ പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രധാനജോലി. മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാക്കളുടെ നിയമനം, പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ രാജിയില്‍ കലാശിച്ച തേര്‍വാഴ്‌ച, സ്‌പ്രിങ്ക്‌ളര്‍, ലൈഫ്‌ മിഷന്‍ ഇടപാടുകള്‍, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ കേസ്‌ തുടങ്ങിയ വീഴ്‌ചകളെല്ലാം സംഭവിച്ചത്‌ പാര്‍ട്ടിക്ക്‌ യാതൊരു സ്വാധീനവുമില്ലാത്ത മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഭരണത്തിന്‍ കീഴിലാണ്‌.

ഭരണത്തിലോ പാര്‍ട്ടിയിലോ പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല എന്ന നിലയിലാണ്‌ കാര്യങ്ങള്‍. അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്‌ പോലും അതിന്‌ കഴിയില്ല. എന്നിട്ടും ഇന്ത്യയില്‍ (കേരളത്തില്‍) തങ്ങള്‍ വ്യക്തികേന്ദ്രീകരണം അനുവദിക്കില്ല എന്ന യെച്ചൂരിയുടെ പ്രസ്‌താവന ശ്രീനിവാസന്റെ സിനിമകളില്‍ കാണുന്ന തരത്തിലുള്ള `ഗൗരവത്തിലുള്ള തമാശ’കളുടെ കൂട്ടത്തില്‍ വരും

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.