തിരുവനന്തപുരം : സിപിഎം ജനറല്‍ സെക്രട്ടറിയായി എം.എ ബേബിയെ തിരഞ്ഞെടുത്തു. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗമാണ് എം.എ ബേബിയെ ഔദ്യോഗികമായി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്ന് ഒരാൾ ആദ്യമായാണ് പാർട്ടി ജനറല്‍ സെക്രട്ടറിസഥാനത്തേക്കു എത്തുന്നത്. കേരളത്തില്‍ നിന്നുള്ള പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരുന്നെങ്കിലും അദ്ദേഹം പാര്‍ട്ടി സെന്ററില്‍ നിന്നാണ് ജനറല്‍ സെക്രട്ടറിയായത്. ശനിയാഴ്ച രാത്രി ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പി.ബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേരുനിര്‍ദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിര്‍ദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഞായറാഴ്ച രാവിലെ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം ഈ തീരുമാനം അംഗീകരിച്ചു. തുടര്‍ന്ന് പുതിയ 18 അംഗ പി.ബിയും 84 അംഗ കേന്ദ്രകമ്മിറ്റിയേയും തിരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റി ഉച്ചയ്ക്ക് ശേഷം ചേര്‍ന്ന് ഔദ്യോഗികമായി ബേബിയെ തിരഞ്ഞെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി
വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ കടന്നുവന്ന് യുവജനപ്രസ്ഥാനത്തിന്റെ അമരക്കാരനാവുകയും പില്‍ക്കാലത്ത് സംഘടനാ-പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളില്‍ വൈഭവം തെളിയിക്കുകയും ചെയ്ത ബേബി, പാര്‍ട്ടിയുടെ ബൗദ്ധിക-ദാര്‍ശനിക മുഖങ്ങളിലൊന്നാണ്. 1954-ല്‍ കുന്നത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടുമക്കളില്‍ ഇളയവനായാണ് ജനനം. പ്രാക്കുളം എന്‍എസ്എസ് ഹൈസ്‌കൂള്‍, കൊല്ലം എസ്എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
എസ്എഫ്‌ഐയുടെ പൂര്‍വരൂപമായ കെഎസ്എഫിലൂടെ ആയിരുന്നു ബേബിയുടെ രാഷ്ട്രീയപ്രവേശനം. 1975-ല്‍ എസ്എഫ്‌ഐയുടെ കേരളാഘടകം പ്രസിഡന്റായി. 1977-ല്‍ കൊല്ലം ജില്ലാ കമ്മിറ്റിയിലുമെത്തി. 1978-ല്‍ ലോക യുവജന മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് പദവി വഹിച്ച നേതാക്കളുടെ നിരയിലെ മൂന്നാമത്തെ വ്യക്തിയാണ് എം എ ബേബി. ആ മൂവരിൽ ആദ്യം ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ടിൽ നിന്നാണ് ബേബി എസ്‌എഫ്‌ഐ പ്രസിഡണ്ട് പദം ഏറ്റെടുക്കുന്നത്. 1979 ൽ പട്‌ന സമ്മേളനത്തിൽ ആയിരുന്നു ഇത്. 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2012-ലാണ് പിബിയിലെത്തുന്നത്. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നിര്‍ണായക ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1983-ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായി. പിന്നീട് മൂന്നുകൊല്ലത്തിനിപ്പുറം 1987-ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദത്തിലുമെത്തി. 2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം.
1986-ലും 1992-ലും രാജ്യസഭാംഗമായിരുന്നു. ആ സമയത്ത് രാജ്യസഭയില്‍ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു അന്ന് 32വയസാരുന്നു.രാജ്യസഭയിലെ പാനൽ ഓഫ് ചെയർമാൻ അംഗവും തുടർന്ന് സബോർഡിനേറ്റ് കമ്മിറ്റി അധ്യക്ഷനുമായി. സബോർഡിനേറ്റ് കമ്മിറ്റിയിൽ ആയിരിക്കെ ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗം ഏറെ പ്രശംസ പിടിച്ചുപറ്റി. 1998വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. 1987ല്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായും 1989ല്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമായും അദ്ദേഹം നിയമിക്കപ്പെട്ടു.
ക്യൂബൻ ഐകദാർഢ്യ സമിതിയുടെ ആദ്യ കൺവീനറും ലോക സമാധാനത്തിനായി രൂപീകരിച്ച അഖിലേന്ത്യാ സമാധാന ഐക്യദാഢ്യ സമിതിയുടെ ജനറൽ സെക്രട്ടറിയുമായിരുന്നു.കേന്ദ്രകമ്മിറ്റി തീരുമാന പ്രകാരം സംഘടനാ പരിഷ്കരണത്തിന്റെ ഭാഗമായി മൂന്ന് പ്രധാനപ്പെട്ട ഉപദേശക സമിതിയുടെ ചുമതല നിർവ്വഹിച്ചിരുന്നു. വിദേശകാര്യ വിഭാഗത്തിന്റെ ചുമതലയും ഇതിൽ ഉൾപ്പെടുന്നു. ഡൽഹി കേന്ദ്രമാക്കി ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി, ലീല ഓംചേരി എന്നിവർക്കൊപ്പം രൂപവത്കരിച്ച ‘സ്വരലയ രാജ്യാന്തര പ്രശസ്തി നേടിയ കലാസ്വാദക കൂട്ടായ്മയായി വളർത്തി.
2006-ല്‍ കൊല്ലം കുണ്ടറയില്‍നിന്ന് നിയമസഭയിലെത്തിയ എംഎ ബേബി വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ (2006-11) വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് മന്ത്രിയായിരിക്കെയാണ് കലാമണ്ഡലം കൽപിത സർവകലാശാലയായി അംഗീകാരം നേടുന്നത്. കൊച്ചി മുസിരിസ് ബിനാലെക്ക് തുടക്കം കുറിച്ചു. കലാകാര ക്ഷേമനിധി നിയമം പാസാക്കി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയമനിർമാണത്തിലൂടെ സ്ഥാപിച്ചു. 2013ൽ സാംസ്കാരിക രംഗത്തെ സംഭാവനകൾ പരിഗണിച്ച് അഭിനവ് രംഗമണ്ഡൽ ഏർപ്പെടുത്തിയ പ്രഥമ അർജുൻ സിങ് അവാർഡിന് അർഹനായി. 2012 ലെ ഇരുപതാം പാർടി കോൺഗ്രസിലാണ് എം എ ബേബി സിപിഐഎം പൊളിറ്റ് ബ്യൂറോയിൽ എത്തിയത്.
എന്റെ എസ്എഫ്ഐ കാലം, വരൂ ഈ ചോര കാണൂ: ബുഷിനെതിരെ കലാകാരന്മാര്‍ (ഷിബു മുഹമ്മദുമായി ചേര്‍ന്ന് എഴുതിയത്), എംജിഎസ് തുറന്നുകാട്ടപ്പെടുന്നു, അറിവിന്റെ വെളിച്ചം നാടിന്റെ തെളിച്ചം, ക്രിസ്തു മാര്‍ക്സ് ശ്രീനാരായണഗുരു (ബാബു ജോണുമായി ചേര്‍ന്ന് എഡിറ്റ് ചെയ്തു), നോം ചോംസ്‌കി: നൂറ്റാണ്ടിന്റെ മനസ്സാക്ഷി (എഡിറ്റര്‍), ഡോ. വേലുക്കുട്ടി അരയന്‍ (എഡിറ്റര്‍), ഒഎന്‍വി സ്‌നേഹാക്ഷരങ്ങളിലെ ഉപ്പ്, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രപ്പൊലീത്ത, യുവജന പ്രസ്ഥാന ചരിത്രം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
രാഷ്ട്രീയ കർമ്മ മണ്ഡലങ്ങളിൽ മുഴുവൻ സമയ പോരാളിയായിരിക്കെ തന്നെ കലാസാംസ്കാരിക മേഖലകളിലും ബൗദ്ധിക സംവേദന രംഗങ്ങളിലും സഹൃദയത്വത്തോടെ ചേർന്നു നിൽക്കുന്ന വ്യക്തിത്വമാണ് എം എ ബേബി. ബിരുദ പഠന കാലത്ത് തന്നെ തന്റെ രാഷ്ട്രീയ തിരിച്ചറിവുകൾക്കൊപ്പം വിദ്യാർഥി പ്രസ്ഥാനത്തിൽ എത്തി. മർദ്ദനവും അറസ്റ്റും ജയിൽ വാസവും ഉൾപ്പെടെ പൊലീസ് നടപടികൾക്ക് വിധേയമായപ്പോഴും പോരാട്ട പാതയിൽ തളരാതെ നയിച്ചു.
പരന്ന വായനയും ഏത് സംവാദങ്ങളിലും ചെന്ന് ചേരുന്ന വൈജ്ഞാനിക ദാഹവും ജനങ്ങൾക്കിടയിലെ പ്രവർത്തന പരിചയവും ചിന്തകളെയും രാഷ്ട്രീയ ജീവിതത്തെയും തെളിയിച്ചെടുത്തു. വിദ്യാർഥി പ്രസ്ഥാനത്തോടും യുവജന പ്രസ്ഥാനത്തോടും ചേർന്ന് നിന്നപ്പോൾ യുവത്വത്തിന്റെ ചാലക ശക്തിയായി നേതൃനിരയിലെ ആവേശമായി ഉയർന്നു നിന്നു. ആശയ സംവാദങ്ങളിലും സമരപോരാട്ട വേദികളിലും ഒരേസമയം പുതുയുവതയുടെ മുന്നേറ്റത്തിന്റെ അടയാളമായി. ബഹുമുഖ വ്യക്തിത്വത്തോടെ രാജ്യസഭയിലും, മന്ത്രിയും എംഎൽഎയും ആയിരിക്കെ കേരള നിയമസഭയിലും വേറിട്ട സ്വീകാര്യത നേടി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.