Breaking News

സമരകേരളത്തിന്റെ പോരാളി; വിഎസിന് ഇന്ന് 101 വയസ്സ്

തിരുവനന്തപുരം : കേരളത്തിന്റെ പ്രിയപ്പെട്ട വിഎസിന്റെ സമരജീവിതത്തിന് ഇന്ന് 101 വയസ്സ്. വിഎസ് എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിൽ അദ്ദേഹം നടത്തിയ തുറന്ന സമരമുഖങ്ങളും ആശയപോരാട്ടങ്ങളും സാമൂഹ്യ രാഷ്ട്രീയ നിലപാടുകളും പാരിസ്ഥിതിക ഇടപെടലുകളും വേറിട്ട് തന്നെ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.
തൊഴിലാളി വർഗ രാഷ്ട്രീയപ്രസ്ഥാനത്തിൻ്റെ ഏറ്റവും മുതി‍ന്ന നേതാവ് എന്നതിനപ്പുറം ആലപ്പുഴയിലെ ഒരു സാധാരണ തയ്യൽ തൊഴിലാളിയിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായി മാറിയ വിഎസിന്റെ ഒരു നൂറ്റാണ്ട് കാലത്തെ ജീവിതം നമ്മുടെ നാടിന്റെ സമരപോരാട്ടങ്ങളുടെ കൂടി ചരിത്രമാണ്.

ഒറ്റയാനായി പൊരുതിയ കാലങ്ങളിലൊന്നും, വിഎസിനെ കമ്യൂണിസ്റ്റ് കേരളം ഒറ്റയ്ക്ക് വിട്ടിട്ടില്ല. ‘കണ്ണേ കരളേ’ എന്ന് വിളിച്ച് കൂടെ നിന്നു. നാല്പതുകളിലെ ഫ്യൂഡൽ-കൊളോണിയൽ കാലം മുതൽ, 2014ന് ശേഷമുള്ള ഹിന്ദുത്വ രാഷ്ട്രീയാധികാര കാലം വരെ, എല്ലാ ചൂഷിതവ്യവസ്ഥകളോടും പൊരുതി, കേരളീയ ജനതയുടെ രാഷ്ട്രീയ പ്രതിരോധത്തിന്റെ മുഖമായി വിഎസ്.

ആലപ്പുഴ ജില്ലയിലെ പുന്നപ്ര പഞ്ചായത്തിൽ വെന്തലത്തറ ശങ്കരൻ അച്യുതാനന്ദനായി 1923 ഒക്ടോബർ 20 ന് ജനിച്ച്, വേലിക്കകത്ത് അച്യുതാനന്ദനായി വളർന്ന്, പിന്നീട് വി.എസ് അച്യുതാനന്ദനായി മാറുകയും, ഒടുവിൽ വി.എസ് എന്ന രണ്ടക്ഷരത്തിൻ്റെ മാന്ത്രികതയിൽ മലയാളികളുടെയാകെ ഹൃദയത്തിൽ കുടിയേറി ചിരപ്രതിഷ്ഠ നേടുകയും ചെയ്ത ചരിത്രമാണ് അദ്ദേഹത്തിൻ്റേത്. ആ ചരിത്ര മുന്നേറ്റത്തിൻ്റെ അനിതരസാധാരണത്വം ഇപ്പോഴും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. സമരധന്യമായ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിൻ്റെ കനലും കണ്ണീരും നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് ഈ പ്രായത്തിലെത്തിയ മറ്റൊരു നേതാവ് രാജ്യത്തുണ്ടോയെന്ന് സംശയമാണ്. ഏതായാലും കേരളത്തിൻ്റെ പൊതുജീവിതത്തിൽ ഇത് അസാധാരണം തന്നെ.

ദുരിതഭാരങ്ങളുടെ മാറാപ്പുമായിട്ടായിരുന്നു വിഎസ് ജീവിതത്തോട് പൊരുതിത്തുടങ്ങിയത്. നാലര വയസ്സുള്ളപ്പോൾ അമ്മ അക്കാമ്മയുടെ മരണം. അക്കാലത്തെല്ലാം ഭീതിയോടെ മാത്രം കണ്ടിരുന്ന വസൂരി രോഗം പിടിപെട്ടാണ് അമ്മ മരിച്ചത് എന്നതുകൊണ്ട് അവസാനമായി ഒന്നു കാണാൻ പോലും കഴിഞ്ഞില്ല. ഒരു തോട്ടിൻ കരയിൽ അച്ഛനൊപ്പം നിന്ന് മറുകരയിലെ ഓലപ്പുരയുടെ ഓലക്കീറുകൾക്കിടയിലൂടെ കണ്ടു മങ്ങിയ ഓർമ മാത്രമാണ് അമ്മയെക്കുറിച്ച് വിഎസിനുള്ളത്. അച്ഛൻ ശങ്കരനാകട്ടെ, വിഎസിന് പതിനൊന്ന് വയസ്സാകുന്നതിന് മുമ്പേ മരണമടഞ്ഞു. അതോടെ ഏഴാം ക്ലാസിലെ പഠനവും അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് എല്ലാ അർത്ഥത്തിലും ഒരു തരം അനാഥത്വത്തിൻ്റെ ആലംബമില്ലായ്മയായിരുന്നു ജീവിതത്തിൽ.

ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുവേണ്ടി പുന്നപ്ര പറവൂർ ജംഗ്ഷനിലെ ജ്യേഷ്ഠൻ ഗംഗാധരൻ്റെ തയ്യൽക്കടയിലെ സഹായിയായി കൂടി. സമീപമുള്ള കയർഫാക്ടറി തൊഴിലാളികളുടെ സന്ദർശന കേന്ദ്രമായിരുന്നു ഈ തയ്യൽക്കട. അവിടെ വരുന്ന തൊഴിലാളികൾ കയർത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചും നാട്ടിലെ സംഭവവികാസങ്ങളെപ്പറ്റിയും ചർച്ച ചെയ്യുന്നതിൽ ബാലനായ അച്യുതാനന്ദൻ്റെ കണ്ണും കാതും ഉടക്കി. ഇതാണ് അദ്ദേഹത്തെ ആസ്പിൻവാൾ കയർ ഫാക്ടറി തൊഴിലാളിയിയായി എത്തിച്ചത്.

ആസ്പിൻവാളിലെ ജോലിക്കിടയിൽ പി. കൃഷ്ണപിള്ള അവിടെ എത്തിയതും പി.കൃഷ്ണപിള്ളയുമായുള്ള കൂടിക്കാഴ്ചകളും യൗവ്വനത്തിലേക്ക് പദമൂന്നിക്കൊണ്ടിരുന്ന അച്ചുതാനന്ദൻ്റെ ജീവിതത്തെയാകെ മാറ്റി മറിച്ചു.

കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം നാൽപ്പതുകളുടെ ആദ്യം കുട്ടനാട്ടിലേക്ക് പോയ അദ്ദേഹം കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കുട്ടനാടൻ പാടവരമ്പുകളിലും ചതുപ്പുകളിലും നീന്തിയും തുടിച്ചും നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 1943 ആയപ്പോൾ തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ സ്ഥാപിക്കപ്പെട്ടു. കർഷക തൊഴിലാളി ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഇത്. സംഘടന പിന്നീട് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയനായും അഖിലേന്ത്യാകർഷക തൊഴിലാളി യൂണിയനായും വളർന്നു.

പിന്നീട് ചെത്തുതൊഴിലാളി യൂണിയൻ, മത്സ്യ തൊഴിലാളി യൂണിയൻ, കയർ ഫാക്ടറി തൊഴിലാളി യൂണിയൻ എന്നിവയുടെയെല്ലാം സംഘാടകനും പ്രക്ഷോഭകനുമായി മാറി. കയർ ഫാക്ടറി തൊഴിലാളി സമരം ഒടുവിൽ പുന്നപ്ര വയലാർ സമരമായി ഇതിഹാസം രചിച്ചു. ഈ സമരത്തെത്തുതുടർന്ന് പൂഞ്ഞാറിൽ ഒളിവിലിരിക്കുമ്പോഴാണ് പൊലീസ് പിടിയിലാകുന്നതും കാൽ വെള്ളയിൽ ബയണറ്റ് കുത്തിയിറക്കിയുള്ള പൊലീസ് മർദനത്തിനിരയാകുന്നതും.

പിന്നീട് അഞ്ചുവർഷത്തോളം നീണ്ട ജയിൽവാസം. 1967 മുതൽ വിവിധ ഘട്ടങ്ങളിലായി ഏഴു തവണ എംഎൽഎ, മൂന്നു തവണ പ്രതിക്ഷ നേതാവ്. അഞ്ചുവർഷം ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ എന്നീ പദവികളും വഹിച്ചു. 2006ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കേരളത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങൾക്കൊപ്പം പരിസ്ഥിതി പ്രശ്നങ്ങളിലും സജീവ ഇടപെടലുകൾ നടത്തി. മതികെട്ടാൻ ചോലവനങ്ങളിലെ കയ്യേറ്റത്തിനെതിരെ മതികെട്ടാനിൽ നേരിട്ടെത്തിയാണ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത്. മൂന്നാറിലും പീരുമേട്ടിലും ടാറ്റയുടെ കയ്യേറ്റത്തിനെതിരെ കൊടിപിടിച്ചു. മുല്ലപ്പെരിയാർ വിഷയത്തെ ജനശ്രദ്ധയിലെത്തിച്ചു. ഇടമലയാർ കേസിൽ സുപ്രീംകോടതി വരെ പോയി ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ വാങ്ങിക്കൊടുത്തു. കേരളത്തിലെ പരിസ്ഥിതി പ്രശ്നത്തെ രാഷ്ട്രീയ സംവാദങ്ങളുടെ മുൻനിരയിലേക്കു കൊണ്ടുവന്ന നേതാവ് എന്ന നിലയിലും വി എസിൻ്റെ പ്രസക്തി ഏറെയാണ്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.