കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് സാമാന്യം സുരക്ഷിതത്വമുള്ള നല്ലൊരു ടാക്സിയിൽ മൂന്നാറിലെത്തണമെങ്കിൽ കുറഞ്ഞത് 95000–10000 രൂപയാകും. ഇതിനെടുക്കുന്ന സമയമാണെങ്കിൽ മൂന്നര മുതൽ നാലു വരെ മണിക്കൂർ. എന്നാൽ 10,000 – 12,000 രൂപയ്ക്ക് 25 മിനിറ്റു കൊണ്ട് മൂന്നാറിലെത്താമെങ്കിൽ ഏതായിരിക്കും യാത്രക്കാർ തിരഞ്ഞെടുക്കുക? കൊച്ചി – മാട്ടുപ്പെട്ടി സീപ്ലെയ്ന്റെ പരീക്ഷണപ്പറക്കൽ കഴിഞ്ഞതോടെ ഉയരുന്ന ചർച്ചകളും ഈ വിധമാണ്.
കൊച്ചിയിൽനിന്ന് മാട്ടുപ്പെട്ടി ഡാം വരെയുള്ള ദൂരം 136 കി.മീ മാത്രം. പരീക്ഷണപ്പറക്കലിൽ സീപ്ലെയ്ൻ എടുത്തത് 25 മിനിറ്റ്. നിലവിലെ സാഹചര്യത്തിൽ ഒരു വശത്തേക്കു മാത്രം ടിക്കറ്റ് നിരക്ക് 5,000–6,000 രൂപയാകാൻ സാധ്യതയുണ്ട്. ഇത് 2,000–3,000 നിരക്കിലെത്താൻ കുറച്ചുകൂടി സമയമെടുക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിക്കുകയും കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങുകയും ചെയ്യുന്നതോടെ ടിക്കറ്റ് നിരക്കിലും കുറവു വന്നേക്കാം. 25 കിലോഗ്രാം ലഗേജാണ് യാത്രക്കാർക്ക് അനുവദിച്ചിട്ടുള്ളത്.
നെടുമ്പാശേരി വിമാനത്താവളം, ബോൾഗാട്ടി എന്നിവിടങ്ങളാണ് കൊച്ചിയിൽ സീപ്ലെയ്ൻ സര്‍വീസിന് ഉദ്ദേശിക്കുന്നത്. ബോൾഗാട്ടിയിൽനിന്ന് കഴിഞ്ഞ ദിവസം ഉയർന്നുപൊങ്ങിയ സീപ്ലെയ്ൻ മാട്ടുപ്പെട്ടിയിലെത്തി മടങ്ങിയിട്ടു തിരിച്ചിറങ്ങിയത് നെടുമ്പാശേരിയിലാണ്. ഇതിനു പുറമെ, ബാണാസുരസാഗർ, കോവളം, പുന്നമട, മലമ്പുഴ, അഷ്ടമുടി, കുമരകം എന്നിവിടങ്ങളും ആലോചനയിലുണ്ട്. ഇപ്പോൾ പരീക്ഷണപ്പറക്കൽ നടത്തിയ മൂന്നാറാണ് ഇടുക്കി ജില്ലയിൽ ഉദ്ദേശിക്കുന്നത്. എന്നാല്‍ മാട്ടുപ്പെട്ടി അണക്കെട്ടിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ വലിയ ചർച്ചയാകുന്നതിനാൽ ചെങ്കുളം, കുണ്ടള ഡാമുകളും പരിഗണിക്കപ്പെടാം. വലിയ തിരകളുള്ള സ്ഥലങ്ങളിൽ സീപ്ലെയ്ന് ഇറങ്ങാൻ സാധിക്കില്ല. ഇതിനു പുറമെ, തെക്കൻ കേരളത്തിൽനിന്നു വടക്കൻ കേരളത്തിലേക്കുള്ള പാക്കേജ് സീപ്ലെയ്ൻ ടൂറുകളും ഭാവിയിൽ വന്നേക്കാം. റോഡുകളുടെ തകർച്ചയും ഗതാഗതക്കുരുക്കും വന്യമൃഗശല്യവുമൊക്കെ യാത്രകളെ തടസപ്പെടുത്തുന്ന സാഹചര്യത്തിൽ, യാത്രക്കാർ ആശ്രയിച്ചേക്കാവുന്ന യാത്രാമാർഗവും സീപ്ലെയ്നുകളാവും.
കൊച്ചിയിൽനിന്ന് മാട്ടുപ്പെട്ടിയിലേക്ക് പറന്നത് കനേഡിയൻ കമ്പനിയായ ഡി ഹാവിലൻഡ് എയർക്രാഫ്റ്റിന്റെ ഡിഎച്ച്സി–6 400 ട്വിൻ ഓട്ടർ എന്ന 17 സീറ്റുള്ള സീപ്ലെയ്നാണ്. 9, 15, 20, 30 പേർക്കു വീതം യാത്ര ചെയ്യാവുന്ന ജലവിമാനങ്ങളാണ് നിലവിലുള്ളത്. സ്വിറ്റ്സർലൻഡ് കേന്ദ്രമായുള്ള സ്വകാര്യ കമ്പനിയും സ്പൈസ് ജറ്റുമാണ് ഇന്ത്യയിൽ സീപ്ലെയ്ൻ സര്‍വീസ് നടത്തുന്നത്. ഡി ഹാവിലൻഡ് സാങ്കേതിക സഹായം അടക്കമുള്ളവയും നൽകും. പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ രണ്ട്, പിടിഎ6എ ഫ്രീ–ടർബൈൻ എൻജിനാണ് വിമാനത്തിനുള്ളത്. 1419.5 ലീറ്റർ ഇന്ധനം ഇതിൽ കൊള്ളും. 25000 അടി ഉയരത്തിൽ വരെ പറക്കാൻ ശേഷിയുള്ള ഈ വിമാനത്തിന് കടൽപ്പരപ്പിൽ 170 നോട്ടും (314.84 കി.മീ) 5000 അടി ഉയരത്തിൽ 181 നോട്ടും (335 കി.മീ) 10000 അടി ഉയരത്തിൽ 182 നോട്ടുമാണ് (337 കി.മീ) പരമാവധി വേഗം. 5670 കിലോഗ്രാം ഭാരം വരെ വഹിച്ച് പറന്നുയരാനും 5579 കിലോഗ്രാം വരെ വഹിച്ച് ലാൻഡ് ചെയ്യാനും സാധിക്കും. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുള്ളത്.
സീപ്ലെയ്ൻ സർവീസ് ആരംഭിക്കണമെങ്കിൽ ഒട്ടേറെ കടമ്പകൾ കൂടി കടക്കേണ്ടതുണ്ട്. നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കാണോ സർക്കാർ പങ്കാളിത്തത്തോടെയാണോ തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കണം. സർവീസ് നടത്താൻ താല്‍പര്യമുള്ള കമ്പനികളിൽനിന്ന് താൽപര്യപത്രം ക്ഷണിക്കണം തുടങ്ങിയ കാര്യങ്ങൾ മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചേക്കും. കൂടുതൽ പരീക്ഷണ പറക്കലുകളും ഇതിനിടയിൽ ഉണ്ടാവും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.