അബുദാബി : റീട്ടെയ്ൽ രംഗത്തെ ഇക്കാലയളവിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയ്ക്ക് അബുദാബിയിൽ തുടക്കമായി. ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ യൂസഫലി പ്രാഥമിക ഓഹരി വിൽപന നടപടികൾക്ക് തുടക്കംകുറിച്ചു. ലുലു റീട്ടെയ്‌ലിന്റെ 2.58 ബില്യൻ ഓഹരികളാണ് ലിസ്റ്റ് ചെയ്യുന്നത്. അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്യുക. ജിസിസിയിലെ ആറ് രാജ്യങ്ങളിലായുള്ള 240 ലധികം ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഓഹരി പങ്കാളിത്തത്തിൽ ഭാഗമാകാൻ പൊതുനിക്ഷേപകർക്ക് അവസരം തുറന്നത് റീട്ടെയ്ൽ രംഗത്തും പുതിയ ഉണർവിന് വഴിവയ്ക്കും.
ഓഹരിവില ഐപിഒ ആരംഭിക്കുന്ന ഒക്ടോബർ 28ന് പ്രഖ്യാപിക്കും. റീട്ടെയ്ൽ നിക്ഷേപകർക്കും നിക്ഷേപക സ്ഥാപനങ്ങൾക്കും നവംബർ 5 വരെ ഐപിഒയിൽ ഓഹരിക്കായി അപേക്ഷിക്കാം. നവംബർ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബർ 12ന് റീട്ടെയ്ൽ നിക്ഷേപകർക്ക് അലോട്ട്മെന്റ് സംബന്ധിച്ച വിവരം ലഭിക്കും. നവംബർ 14ഓടെയാണ് ലിസ്റ്റിങ്ങ്. റീട്ടെയ്ൽ നിക്ഷേപകർക്കായി 10 ശതമാനം ഓഹരികളാണ് നീക്കിവച്ചിരിക്കുന്നത്. 89 ശതമാനം നിക്ഷേപക സ്ഥാപനങ്ങൾക്കു (ക്യുഐപി) ഒരു ശതമാനം ജീവനക്കാർക്കുമായി നിശ്ചയിച്ചിട്ടുണ്ട്.
അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്‌സ് എൻബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബായ് ഇസ്‌ലാമിക് ബാങ്ക്, ഇഎഫ്ജി ഹേർമസ് യുഎഇ, എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക്, മാഷ്റെക്ക് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടിക്രമങ്ങൾ നിർവഹിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ യാത്രയിൽ പങ്കുചേരാൻ പുതിയ ഓഹരി ഉടമകളെ ക്ഷണിക്കുന്നതിൽ അഭിമാനമുണ്ടെന്നും പ്രവാസി ഓഹരി നിക്ഷേപകരെയടക്കം സ്വാഗതം ചെയ്യുന്നുെവന്നും ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ”അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനൊടുവിലാണ് പൊതുനിക്ഷേപകർക്കായി ലുലു വാതിൽ തുറക്കുന്നത്. സിസ്റ്റമാറ്റിക്കായ റീട്ടെയ്ൽ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1974ൽ യുഎഇയുടെ തലസ്ഥാനത്ത് ലുലു തുറന്നത്. മികച്ച സേവനങ്ങളിലൂടെ യുഎഇയ്ക്ക് പുറമേ മറ്റ് ജിസിസി രാഷ്ട്രങ്ങളിലേക്കും ലുലു സാന്നിധ്യം വിപുലമാക്കി. നഗരങ്ങൾക്ക് പുറമേ ചെറുപട്ടണങ്ങളിലേക്കും റീട്ടെയ്ൽ സേവനം വ്യാപിപ്പിച്ചു. ജിസിസിയിലെ ഏറ്റവും മികച്ചതും സൗദി അറേബ്യയിൽ അതിവേഗം വളരുന്നതുമായ റീട്ടെയ്ൽ ശൃംഖലയാണ് ഇന്ന് ലുലു. ഗൾഫ് മേഖലയിലെ ഭരണാധികാരികളുടെ മികച്ച പിന്തുണയും പ്രോത്സാഹനവും ഈ വളർച്ചയ്ക്ക് കരുത്തേകി. 19ലധികം രാജ്യങ്ങളിലെ ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾ വഴി 85 ലധികം രാഷ്ട്രങ്ങളിലെ ആഗോള ഉത്പന്നങ്ങൾ മിതമായ നിരക്കിലും മികച്ച നിലവാരത്തിലുമാണ് ഉപഭോക്താകൾക്ക് ഉറപ്പാക്കുന്നത്. ഹൈപ്പർമാർക്കറ്റ്, എക്സ്പ്രസ് സ്റ്റോറുകൾ, മിനി മാർക്കറ്റുകൾ എന്നിവയിലൂടെ ജിസിസിയിലെ ആറ് ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകി അവരുടെ കുടുംബത്തിന്റെ തന്നെ ഭാഗമാണ് ലുലു. ഇ കൊമേഴ്സ്, വെബ്സൈറ്റ് അടക്കം ഓൺലൈൻ സാന്നിധ്യത്തിലൂടെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുകയാണ് ലുലു. മൂന്ന് ലക്ഷത്തിലധികം പേർ ലുലുവിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ഭാഗമാണ്. സുസ്ഥിര വികസനമടക്കമുള്ള ലുലുവിന്റെ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന പ്രവർത്തനങ്ങൾ തുടരും” എം.എ യൂസഫലി കൂട്ടിചേർത്തു.
ഐപിഒയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ താല്പര്യം ക്ഷണിച്ചുള്ള നിക്ഷേപസംഗമത്തിനും തുടക്കമായി. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഐപിഒ ആണ് ലുലുവിന്റേത്. അബുദാബി സർക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു (ADQ) 2020ൽ നൂറ് കോടി ഡോളറിന്റെ നിക്ഷേപം ലുലു ഗ്രൂപ്പിൽ നടത്തി ഇരുപത് ശതമാനം ഓഹരികൾ നേടിയിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ പൊതുനിക്ഷേപകർക്കായി ലുലു അവസരം തുറന്നിരിക്കുന്നത്. മോലീസ ആൻഡ് കോയാണ് 2022 മുതൽ ലുലു റീട്ടെയ്ൽ ഐപിഒയുടെ ധനകാര്യ ഉപദേശകർ.
2023ലെ കണക്കുപ്രകാരം 7.3 ബില്യൻ യുഎസ് ഡോളറിന്റെ വിറ്റുവരവാണ് ലുലുവിനുള്ളത്. ജിസിസിയിൽ മാത്രം 240 ലധികം സ്റ്റോറുകൾ. 50,000 ത്തിലധികം ജീവനക്കാരും ജിസിസിയിൽ ലുലുവിന്റെ ഭാഗമാണ്. ഇതിൽ നല്ലൊരു പങ്കും മലയാളികൾ. ജിസിസിയിലും രാജ്യാന്തര തലത്തിലും കൂടുതൽ വിപണി വിപുലീകരണത്തിന് ഊർജ്ജമേകുന്നത് കൂടിയാണ് പുതിയ ഓഹരി പങ്കാളികളുടെ സാന്നിധ്യം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.