മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ആദ്യമായി ഒരു അഗ്നിപരീക്ഷ നേരിടുകയാണ്. ആറ് വര്‍ഷത്തെ ഭരണത്തിനിടെ സര്‍ക്കാര്‍ തങ്ങള്‍ സ്വീകരിക്കുന്ന നടപടികളുടെ പേരില്‍ ജനവിചാരണ നേരിടുന്ന ആദ്യത്തെ സന്ദര്‍ഭമാണിത്. രാജ്യമെങ്ങും സര്‍ക്കാരിന് എതിരായ ജനവികാരത്തിന്റെ അലകളുയര്‍ത്താന്‍ തലസ്ഥാന നഗരിയിലെ കര്‍ഷക പ്രക്ഷോഭത്തിന് സാധിച്ചു.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ജനങ്ങള്‍ തെരുവിലിറങ്ങേണ്ട പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ വിസ്‌മയകരമാം വിധം സര്‍ക്കാരിന്റെ ചില ജനദ്രോഹ നടപടികളുടെ ദോഷഫലങ്ങളെ സഹിക്കുകയാണ് ജനങ്ങള്‍ ചെയ്‌തത്. നോട്ട് നിരോധനവും കിരാതമായ ലോക്‌ഡൗണും ഉള്‍പ്പെടെയുള്ള ജനദ്രോഹ നടപടികള്‍ മോദി സര്‍ക്കാരിന് എതിരെ വികാരം സൃഷ്‌ടിച്ചിരുന്നുവെങ്കിലും അതൊന്നും സമരത്തിന്റെ ചെറുകാറ്റായി പോലും വികസിച്ചില്ല.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം രാജ്യവ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ ആദ്യമായി അരങ്ങേറുന്നത് പൗരത്വ നിയമ ഭേദഗതിയുടെ പേരിലാണ്. കലാപങ്ങള്‍ക്കും കുരുതികള്‍ക്കും തുടര്‍ച്ചയായ അക്രമ സംഭവങ്ങള്‍ക്കും പൗരത്വ നിയമ ഭേദഗതിയുടെ പേരിലുള്ള സമരങ്ങള്‍ വഴിവെച്ചു. പക്ഷേ ആ സമരങ്ങള്‍ സര്‍ക്കാരിന് എതിരെ രാഷ്ട്രീയമായ വിജയം സിദ്ധിക്കുന്നതില്‍ പരാജയപ്പെട്ടു. കോവിഡ്-19 പൊട്ടിപുറപ്പെട്ടതോടെ സമരങ്ങളുടെ കാട്ടുതീ കെട്ടടങ്ങി. വ്യാപകമായ പ്രക്ഷോഭത്തിന്റെ പേരില്‍ സര്‍ക്കാരിന് രാഷ്‌ട്രീയ നഷ്‌ടമൊന്നുമുണ്ടായില്ല. മാത്രവുമല്ല, സംഘ്‌പരിവാറിന്റെ തുറുപ്പുചീട്ട് ആയ മതധ്രുവീകരണ രാഷ്‌ട്രീയത്തിന് ശക്തി കൂട്ടാന്‍ നിയമഭേദഗതിയും പ്രക്ഷോഭങ്ങളും ഒരു തരത്തില്‍ സഹായകമാകുകയും ചെയ്‌തു. ഈയിടെ നടന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ഈ നിയമ ഭേദഗതിയുടെ പേരിലുള്ള സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ മുഖ്യ ചര്‍ച്ചാ വിഷയമായില്ല.
അതേ സമയം പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക നിയമങ്ങളുടെ പേരില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്നത് പ്രതിഷേധത്തിന്റെ കൊടുങ്കാറ്റാണ്. തങ്ങള്‍ എന്തു ജനദ്രോഹപരമായ നടപടി സ്വീകരിച്ചാലും അതിനെതിരായ പ്രതിഷേധത്തെ മറികടക്കാനാകുമെന്ന സര്‍ക്കാരിന്റെയും അതിനെ നയിക്കുന്ന രാഷ്‌ട്രീയ നേതൃത്വത്തിന്റെയും അമിത ആത്മവിശ്വാസത്തിനും ധാര്‍ഷ്‌ട്യത്തിനും കനത്ത തിരിച്ചടി നല്‍കാന്‍ കര്‍ഷക പ്രക്ഷോഭത്തിന് സാധിച്ചു. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണം പോലും സ്വീകരിക്കാതെ, അവരുടെ പൊള്ളയായ വാഗ്‌ദാനങ്ങള്‍ക്ക് മൗനം മറുപടിയായി നല്‍കി, ബില്ലുകള്‍ പിന്‍വലിക്കുന്നതില്‍ `യെസ് ഓര്‍ നോ’ എന്ന മറുപടി മാത്രം നല്‍കുകയെന്ന ഉറച്ച നിലപാട് സ്വീകരിച്ച് അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് കര്‍ഷകര്‍. വൃദ്ധരും ശാരീരിക അവശതകള്‍ നേരിടുന്നവരും ഉള്‍പ്പെടെയുള്ള സമര പടയുടെ ഇച്ഛാശക്തിക്കും അടിയുറച്ച ലക്ഷ്യബോധത്തിനും മുന്നില്‍ ആയുധം നഷ്‌ടപ്പെട്ട വില്ലാളിവീരനെ പോലെ നില്‍ക്കുകയാണ് സര്‍ക്കാരിന്റെ സേനാനായകനായ പ്രധാനമന്ത്രി. അനുനയശ്രമങ്ങളോട് യാതൊരു വിട്ടുവീഴ്‌ചയും കാണിക്കാത്ത നിലപാട് തുടരുന്ന സമര പോരാളികള്‍ക്ക് മുമ്പാകെ മന്ത്രിമാര്‍ നടത്തുന്ന ഓരോ ചര്‍ച്ചയും പരാജയപ്പെടുമ്പോള്‍ ക്ഷീണിതമാകുന്നത് പ്രധാനമന്ത്രിയുടെ പ്രതിച്ഛായയാണ്.
കര്‍ഷകര്‍ക്ക് ഗുണം മാത്രം ചെയ്യുന്ന നിയമങ്ങളാണ് തങ്ങള്‍ പാസാക്കിയതെന്ന് അവകാശപ്പെടുന്ന സര്‍ക്കാരിന് ആ `ഗുണങ്ങള്‍’ എന്തെന്ന് കര്‍ഷകരെ ഒരു തരത്തിലും ബോധ്യപ്പെടുത്താനാകാത്തത് വലിയ വീഴ്‌ചയാണ്. കര്‍ഷകര്‍ക്ക് അസ്വീകാര്യമായ നിയമങ്ങള്‍ അവര്‍ക്ക് ഗുണമേ ചെയ്യൂ എന്ന അവകാശവാദം സമീപകാല രാഷ്‌ട്രീയത്തില്‍ കണ്ട ഏറ്റവും വലിയ കാപട്യങ്ങളിലൊന്നാണ്. നിയമങ്ങള്‍ പിന്‍വലിക്കാതെ തങ്ങള്‍ പിന്‍വാങ്ങില്ലെന്ന കര്‍ഷകലക്ഷങ്ങളുടെ ഉറച്ച നിലപാടിന് മുന്നില്‍ സര്‍ക്കാരിന് എത്ര നാള്‍ പിടിച്ചുനില്‍ക്കാനാകും? പാര്‍ലമെന്റില്‍ ആവശ്യമായ ചര്‍ച്ചകള്‍ പോലും നടത്താതെ കേന്ദ്രസര്‍ക്കാര്‍ ധൃതിയില്‍ പാസാക്കിയെടുത്ത നിയമങ്ങള്‍ പിന്‍വലിച്ചാല്‍ സര്‍ക്കാരിന് ഉണ്ടാകുന്ന ക്ഷീണം ചെറുതൊന്നുമായിരിക്കില്ല. മോദിയുടെയും അമിത് ഷായുടെയും പത്തി താഴുന്നതിന് തുല്യമാകും അത്തരമൊരു പിന്‍വാങ്ങല്‍. കര്‍ഷക സമരത്തിന് മുന്നില്‍ അത് സംഭവിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് രാജ്യത്തെ ജനാധിപത്യ സ്‌നേഹികള്‍.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.