Features

‘മതേതരത്വം ഇല്ലാതെ ഇന്ത്യയില്ല’-ഡോ.ജോണ്‍ ദയാല്‍

അഖില്‍-ഡല്‍ഹി.

ഡോ. ജോണ്‍ ദയാല്‍, ഡല്‍ഹിയിലെ മതേതര മുന്നേറ്റങ്ങളുടെ മുന്നണി പ്പോരാളികളില്‍ അറിയപ്പെടുന്ന പേരാണ്. മിഡ് ഡേ ദിനപത്രം, ഇന്ത്യന്‍ കറന്റ്‌സ് എന്നിവയുടെ മുന്‍ എഡിറ്റര്‍. ഇസ്രായേല്‍ അറബ് യുദ്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകന്‍. മനുഷ്യാവകാശ പ്രവര്‍ത്തകന്‍, ഗവേഷകന്‍, എഴുത്തുകാരന്‍ ഡോക്കുമെന്ററി ഫിലിം നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശ്തനാണ്.
ഗള്‍ഫ് ഇന്ത്യന്‍ ഡോട്ട് കോമിന് അനുവധിച്ച അഭിമുഖത്തില്‍ അദ്ദേഹം കൊവിഡ് കാലം സൃഷ്ടിച്ച സാമൂഹീക-രാഷ്ട്രീയ-സാമൂഹ്യ അകലം മനുഷ്യരെ കൊണ്ടെത്തിച്ച ജീവിത പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്നു. കാലാകാലങ്ങളില്‍ രാജ്യത്ത് നടന്നുവന്ന വംശീയകലാപങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും മുസ്‌ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ, ദളിതുകളുടെ, ആദിവാസികളുടെ ജീവിതാവസ്ഥകളെക്കുറിച്ച് വിശദമായി പഠിച്ച വ്യക്തിയാണ് ഡോ.ദയാല്‍. മുസല്‍മാനും, സിക്കുകാരനും, ഹിന്ദുവിനുമൊപ്പം പാര്‍ലമെന്റ് സ്ട്രീറ്റില്‍ മനുഷ്യപക്ഷത്ത് നിന്ന് സമരം നയിക്കാനും, പ്ലക്കാഡ് പിടിക്കാനും, സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജികൊടുക്കാനും എന്നും മുന്നിട്ടിറങ്ങിയ ഒരാള്‍. ഗുജറാത്ത് കലാപം, ഒഡീഷയിലെ കണ്ഡമാലിലെ ക്രൈസ്ത വിരുദ്ധ കലാപം, ഒഡീഷയില്‍ ഓസ്‌ത്രേലിയന്‍ മിഷറി ഗ്രഹാം സ്‌റ്റെയിന്‍സിനെയും രണ്ട് കുഞ്ഞുമക്കളെയും മതഭ്രാന്തര്‍ ചുട്ടുകൊന്നപ്പോള്‍, ജാര്‍ക്കണ്ടിലെ പാക്കൂറില്‍ കല്‍ക്കരിഖനി മാഫിയ മലയാളി കന്യാസ്ത്രീ വല്‍സ ജോണിനെ കഴുത്തുവെട്ടിക്കൊന്നപ്പോള്‍, തെരുവിലെ ആള്‍ക്കൂട്ടങ്ങള്‍ ദളിതനെയും മുസല്‍മാനെയും തച്ചുകൊന്നപ്പോള്‍ പ്രതിഷേധിക്കാനും ആളെക്കൂട്ടാനും മുന്നിട്ടിറങ്ങിയ മനുഷ്യസ്‌നേഹിയാണ് ഡോ.ദയാല്‍.

2019-ല്‍ ഡല്‍ഹി കാലപം ഉണ്ടായ ഭജന്‍പുരയിലെ തെരുവുകാഴ്ച

40 പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രാജ്യതലസ്ഥാനം വീണ്ടും ഒരു കലാപത്തിന് സാക്ഷ്യം വഹിക്കുന്നത്. കൂനിന്മേല്‍ കുരുവെന്ന പോലെ കൊവിഡ് രോഗം എല്ലാജീവിതാവസ്ഥകളുടെ മേലും കരിനിഴല്‍ വീഴ്ത്തി. ഡല്‍ഹി കലാപത്തിന്റെ ഇരകള്‍ക്ക് നീതിനിഷേധിക്കാനും കലാപങ്ങള്‍ക്ക് വഴിമരുന്നിട്ടവരെയും കൊവിഡ് കാലം രക്ഷിച്ചു എന്നല്ലേ വസ്തുത. ?

പൗരത്വ ബില്ലിനെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടന്നത്തിയ സമരം.

‘മനുഷ്യന്റെ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയെല്ലാം കൊവിഡ് ബാധിച്ചു, പക്ഷെ അതിനിടെ ആരും കേള്‍ക്കാതെ പോകുന്ന ദീന രോദനങ്ങളാണ് വേട്ടയാടപ്പെട്ട ഒരു വിഭാഗം ജനതയുടേത്. ഇന്ത്യയില്‍ ഒരുകാലത്തും കലാപത്തിന്റെ ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ല. ഉറ്റവരെയും ഉടയവരോയും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നിശ്ചയിക്കുന്ന അല്‍പം സാമ്പത്തീക സഹായം അവരുടെ നഷ്ടങ്ങളെ ഇല്ലാതാക്കുമോ.
ആജീവനാന്തം അവര്‍ സഹിക്കുന്ന നീറ്റല്‍ ഇവയെല്ലാം അല്‍പം സാമ്പത്തീക സഹായം കൊണ്ട് പരിഹരിക്കപ്പെടുമെന്നത് മിഥ്യാധാരണയാണ് നമുക്കെല്ലാം. പ്രതിഷേധങ്ങള്‍ പോലും നിരോധിക്കപ്പെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. കൊവിഡ് കാലം ജനാധിപത്യത്തിന് വിരുദ്ധമായ പലകാര്യങ്ങളും സംഭവിക്കാന്‍ കാരണമായി. പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നില്ല, കോടതികളുടെ പ്രവര്‍ത്തനങ്ങളെയും കൊവിഡ് കാലം പ്രതികൂലമായി ബാധിച്ചു, ഒരു ജനാധിപത്യത്തില്‍ പൗരന്റെ അവസാനത്തെ അത്താണിയാണല്ലോ കോടതികള്‍.’

‘2019-ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന കലാപം രാജ്യതലസ്ഥാനത്തെ സംബന്ധിച്ച് അപമാനം തന്നെയാണ്. ഒരു പ്രമുഖ പാര്‍ട്ടിയുട പ്രാദേശീക രാഷ്ട്രീയ നേതാവ് നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് സാമൂദായിക കലാപങ്ങള്‍ക്ക് വഴിവെച്ചത്. അന്ന് പ്രചരിച്ച വാട്‌സ്ആപ്പ് വീഡിയോകളും, പ്രകോപനപരമായ പ്രസംഗങ്ങളും എല്ലാം തെളിവായിരുന്നിട്ടും കലാപത്തിന് കാരണക്കാരായവരെ പോലീസ് അറസ്റ്റ് ചെയ്തില്ല. പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ചവര്‍ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ വനിതകള്‍ നടത്തിയ പ്രതിഷേധ സമരത്തിന് സമാനമായ രീതിയില്‍ സമരം ഏറ്റെടുത്തതാണ് ബിജെപിയെ പ്രകോപിച്ചത്. സമരപന്തല്‍ പൊളിച്ചു മാറ്റിയില്ലെങ്കില്‍, പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവരെ സംഘടിപ്പിച്ച് സമരപന്തലിന് തീയിടുമെന്നും, കൈയ്യില്‍ കിട്ടുന്നവരെ ശാരീരികമായി നേരിടുമെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ പരസ്യമായി പോലീസിനെ വെല്ലുവിളിച്ചു പറയുകയായിരുന്നു പിന്നീട് കലാപം നടത്തുകയും കടകള്‍ക്ക് തീയിടുകയും ചെയ്തവരെ എല്ലാം പല വീഡിയോകളിലും തിരിച്ചറിയാമായിരുന്നിട്ടും ഡല്‍ഹി പോലീസ് നടപടിയെടുത്തില്ല. കൊവിഡ് കാലം എല്ലാ മാനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും ബാധിച്ചു. ഏതാനും ചില സന്നദ്ധ സംഘടനകള്‍ സജീവമായില്ലായിരുന്നുവെങ്കില്‍ കലാപത്തില്‍ ജീവന്‍ മാത്രം ബാക്കിയായ കുറെ സ്ത്രീകളും കുട്ടികളും പട്ടിണികിടന്നു മരി്ക്കുമായിരുന്നു.

ഡല്‍ഹി കലാപത്തിനിരയായ വനിതകള്‍ കരാവല്‍ നഗറില്‍ നിന്നുള്ള കാഴ്ച.

ഭരണകൂടങ്ങളുടെ പരാജയമാണ് കൊവിഡ് കാലത്ത് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യം. ജീവിതത്തിന്റെ എല്ലാ മേഖലയിലും അത് ദൃശ്യമാണ്. ലോക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യനാളുകളില്‍ നഗരത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടപാലായനം ഒന്നുമാത്രം മതി നമ്മുടെ സര്‍ക്കാരുകളുടെ കഴിവുകേട് ബോധ്യമാകാന്‍. പട്ടിണിമുലമുള്ള മരണം ഭയന്ന് പാലായനം ചെയ്തവരെ പോലീസിനെ വിട്ട് തല്ലി ഓടിക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിച്ചത്. കെട്ടിടങ്ങളും, പാലങ്ങളും, നഗരത്തിലെ പാര്‍പ്പിട സമുഛയങ്ങളും കൊട്ടിപ്പൊക്കിയ സാധുക്കളോട് ഇതില്‍കൂടുതല്‍ നെറികേട് ചെയ്യാനുണ്ടോ. റോഡിലും, റെയില്‍ പാളത്തിലും പൊലിഞ്ഞ മനുഷ്യജീവന് ആര്‍ക്കെങ്കിലും മറുപടിയുണ്ടോ, അവര്‍ക്ക് വേണ്ടി ശബ്ദിക്കാനും നിരത്തിലിറങ്ങാനോ ആളില്ല, ഇതാണ് നമ്മുടെ നാട് ആളും തരവും നോക്കി പ്രവര്‍ത്തിക്കുക. ഭരണകൂടം കുറ്റവാളികളെപ്പോലെ കാണുന്ന സന്നദ്ധ സംഘടനകളും വ്യക്തികളും രംഗത്തിറങ്ങില്ലായിരുന്നെങ്കില്‍ കൊവിഡ് കാലം ഇന്ത്യയില്‍ പട്ടിണി മരണങ്ങളുടെ പേരില്‍ അറിയപ്പെടുമായിരുന്നു. തൊഴിലാളികളെ വൈകിയാണെങ്കിലും തങ്ങളുടെ ജന്മദേശത്ത് എത്തിക്കാനും ഈ സംഘടനകള്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. സ്വന്തം നാട്ടിലെത്തിയാലും തൊഴിലില്ലായ്മയും, പട്ടിണിയും തന്നെയാകും അവരെ കാത്തിരിക്കുന്നത്. ഒരു കാര്യത്തിനും കോടതിയോ, പൊതുസമൂഹമോ രംഗത്ത് വരാത്ത സാഹചര്യം ഉണ്ടായി. ലോക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാരുകള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നിത്യതൊഴിലെടുത്ത് ജീവിക്കുന്ന കോടാനുകോടികളായ മനുഷ്യരെക്കുറിച്ചാണ്. സമ്പന്നരും, മധ്യവര്‍ഗവും എക്കാലത്തും ഏതു പ്രതിസന്ധിയിലും ജീവിക്കുന്നവരാണ്.  തങ്ങളെ സംരക്ഷിക്കാന്‍ ആരെങ്കിലും ഉണ്ടാവും എന്ന ബോധ്യം അടിസ്ഥാന വര്‍ഗത്തിലെ ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ഭരണത്തിന് കഴിയാത്തത് വന്‍ പരാജയമാണ്.
ദേശീയ ലോക്ക്ഡൗണ്‍ അടിസ്ഥാന തലത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ഇല്ലാതാക്കുകയും. സംഘടന പ്രവര്‍ത്തനം നടത്താത്തിന്റെ  പ്രത്യാഘാതം ഏറ്റവും അനുഭവിച്ചത് കേഡര്‍ പാര്‍ട്ടി സംവിധാനമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കാണ്. ജനങ്ങളുടെ പങ്കാളിത്തമില്ലാതെ എന്ത് കമ്മ്യൂണിസം. രാഷ്ടീയ പ്രവര്‍ത്തനം പ്രത്യേകിച്ച് തൊഴിലാളികളും ദരിദ്രകോടികളും ഉള്‍പ്പെട്ട സജീവ രാഷ്ട്രീയം സൂം ആപ്പ് വഴി ഓണ്‍ ലൈനില്‍ നടത്താവുന്നതല്ല. തൊഴിലാളികളും സാധാരണക്കാരുമായുള്ള പാര്‍ട്ടി പ്രവര്‍ത്തകരും തോളോട് തോള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളോടെ മാത്രമെ ഇന്ത്യയില്‍ താഴേയ്ക്കിടയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമാകു. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് വരാന്‍  പോകുന്ന ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ജമകീയ മുന്നേറ്റം നടത്താനും ആളുകളുടെ ഏകോപനവും ഒന്നും സാധ്യമല്ലാതാകും. ഇവയെല്ലാം രാഷ്ട്രീയമായി ആര്‍ക്ക് പ്രയോജനം ചെയ്യും എന്ന് പറയേണ്ടതില്ലല്ലോ. ലോക്ക് ഡൗണ്‍ കൊണ്ട് രോഗവ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ടാകാം, എന്നാല്‍ അതിന്റെ രാഷ്ട്രീയം പ്രയോജനം ലഭിച്ചത് ബിജെപിക്കാണ,് അത് ജനാധിപത്യത്തിന്റെ അപചയമാണ്.
കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കുമോ, അമ്മ സോണിയ ഗാന്ധിയുടെ നേതൃത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യുമോ എന്നെല്ലാമുള്ള തര്‍ക്കങ്ങള്‍ക്കൊപ്പം കൈയ്യിലുള്ള സംസ്ഥാന ഭരണം പോലും സംരക്ഷിക്കാന്‍ പാടുപെടുന്ന കോണ്‍ഗ്രസ് രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. പല സംസ്ഥാനങ്ങളിലെയും പാര്‍ട്ടിയുടെ അംഗത്വ ക്യാമ്പയിന്‍ പോലും അവതാളത്തിലായി. ചുരുക്കത്തില്‍ ലോക്ഡൗണ്‍ ഇന്ത്യന്‍ ജനാധിപത്യത്തിനേല്‍പ്പിച്ച മുറിവ് ചെറുതല്ല. എല്ലാ രഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ അടിസ്ഥാന ഘടകങ്ങളെ പുരുജ്ജീവിപ്പിക്കണം, അതുവഴി മതേതര സംഖ്യങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മതേതരശക്തികള്‍ക്ക് ഉണര്‍വ്വ് ഉണ്ടാകണം, കാരണം അത് രാജ്യത്തിന്റെ നിലിനില്‍പാണ്. തൊഴിലില്ലായ്മ തുടങ്ങി അനേകങ്ങളായ ജനകീയ പ്രശ്‌നങ്ങള്‍ക്കാണ് മുന്‍ഗണന ലഭിക്കേണ്ടത്.

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും, പ്രതിപക്ഷ മതേതര പാര്‍ട്ടികളുടെ ഐക്യം ഇന്നു കീറാമുട്ടിയാണ്. രാജ്യത്തിന്റെ ഭാവി പ്രതീക്ഷകളെ ഇല്ലാതാക്കുകയല്ലേ. ഈ പ്രവണത. ?

ഇടത് പാര്‍ട്ടികള്‍ക്കും, കോണ്‍ഗ്രസിനും ചില പൊതു നയങ്ങളില്‍ ഒരുമിക്കാന്‍ സാധിക്കുന്നുണ്ട്. പ്രത്യേകിച്ച് കേന്ദ്രത്തിലെ ബി.ജെ.പി ഭരണം അവസാനിച്ച് കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഇരുകൂട്ടരും. ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയും, തമിഴ് നാട്ടില്‍ ഡിഎംകെയും, ബംഗാളില്‍ മമത ബാനര്‍ജിയും, മഹാരാഷ്ട്രയില്‍ ശിവസേനയും ബി.ജെ.പി ഭരണത്തോടുള്ള വിയോജിപ്പില്‍ ഉറച്ചുനില്‍ക്കുന്നവരാണ്. ചാഞ്ചാടി നില്‍ക്കുന്നവര്‍ ഒരു പക്ഷെ മയാവതിയും, അഖിലേഷ് യാദവുമായിരിക്കും. അതിന് മതിയായ കാരണവുമുണ്ട്, അവര്‍ ചെയ്തുകൂട്ടിയ അഴിമതികള്‍ അവര്‍ക്ക് തന്നെ വിനയായി.
ബി.ജെ.പി പിന്തുടരുന്ന ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിനും, സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കും ഇരയാകാന്‍ കാരണം അവര്‍ തന്നെയാണ്.
എന്നാല്‍ ഇതൊന്നും എക്കാലത്തും വിജയിക്കില്ല. അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കുപോലും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തില്‍ത്തുടരാന്‍ സാധിച്ചില്ല. ചരിത്രപാഠങ്ങള്‍ നമുക്ക് മുന്നിലുണ്ട് ഹിറ്റ്‌ലറും, മുസോളിനിയുമടക്കം എല്ലാ ഏകാധിപത്യ പ്രവണതകളും കടപുഴകി വീണു. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതിനും പരിധിയുണ്ട്. ബി.ജെ.പിയുടെ തുറുപ്പ്ചീട്ടായ തീവ്രഹിന്ദുത്വം ഗ്രാമീണ തൊഴില്‍ മേഘലയെ പരിപോഷിപ്പിക്കില്ല. തൊഴിവില്ലായ്മനയും, സാമ്പത്തീക അധ:പതനവുമെല്ലാം പരിഹരിക്കാന്‍ ബിജെപി  എന്ന പാര്‍ട്ടിക്ക് താല്‍പര്യമില്ല, കാരണം അത് അവരുടെ വിഷയമല്ല. ജനാധിപത്യം പണം കൊടുത്തുവാങ്ങാാനാവില്ലെന്ന് അധികം വൈകാതെ അവര്‍ക്ക് ബോധ്യമാകും. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിച്ച് കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാന്‍ ബെജെപി ശ്രമിക്കുന്നതിന് കാരണം ഇതാണ്, ജനാധിപത്യ രീതിയില്‍ വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തുക ദുഷ്‌കരമാണെന്ന് അവര്‍ക്കറിയാം.

ഡോ. ജോണ്‍ ദയാല്‍ വിദേശി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം.

പൗരത്വ ബില്ലിനെതിരെ മുസ്‌ലിം സമൂദായം കൊട്ടിപ്പൊക്കിയ പ്രതിഷേധം ശ്രദ്ധിക്കേണ്ടതാണ്. കോളേജ് വിദ്യാര്‍ത്ഥികളും, വയോവൃദ്ധരും, വനിതകളും എല്ലാം ഒന്നിച്ച് നിരത്തിലിറങ്ങിയ സമരം ജനങ്ങളുടെ പ്രതിരോധമാണ്. സ്വന്തം നിലനില്‍പ് ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയില്‍ ആരും പ്രേരിപ്പിക്കാതെ നിരത്തിലിറങ്ങുന്ന സമരത്തിന് ശക്തിയുണ്ട്. അടിസ്ഥാന തലതത്തില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു പല പ്രദേശങ്ങളിലും അവര്‍ നിര്‍ണ്ണായക ശക്തിതന്നെയാണ് നാളെ ആര് ഭരക്കണം എന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായക ശക്തികളാകാന്‍ അവര്‍ക്ക് സാധിക്കും.

ഡല്‍ഹി കലാപകാലത്ത് മനുഷ്യരെ കൊന്നുതള്ളിയ ഭജന്‍പുരയിലെ അഴുക്കുചാല്‍.

തലമുതിര്‍ന്ന പത്രപവര്‍ത്തകന്‍, എഡിറ്റര്‍, ഗ്രന്ഥകര്‍ത്താവ്, ലോകം അറിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും താങ്കളുടെ പേര്  കത്തോലിക്ക സഭയുമായി ബന്ധപ്പെടുത്തിയാണല്ലോ കേള്‍ക്കുന്നത്. സഭയ്ക്ക് താങ്കളുടെ മേല്‍ നിയന്ത്രണ ഉണ്ടോ.?

‘ക്രൈസ്തവ വിശ്വാസം എന്റെ വ്യക്തിപരമായ കാര്യമാണ്. വിശ്വാസം എന്റെ അസ്തിത്വവുമാണ്, എന്നാല്‍ സഭ ഒരിക്കലും എന്റെ ചിന്തകളെയും പ്രവര്‍ത്തികളെയും നിയന്ത്രിച്ചിട്ടില്ല. എന്റെ ചിന്തകളെയും, സാമൂഹ്യ പ്രതിബദ്ധതകളെയും സഭയുടെ പഠനങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്, സമ്മതിക്കുന്നു, പക്ഷെ ഞാന്‍ എല്ലാക്കാലത്തും മതേതര ഇന്ത്യയുടെ വക്താവാണ്. സാമൂഹ്യവും-രാഷ്ട്രീയവുമായ എന്റെ പ്രവര്‍ത്തികളെ ഒരിക്കലും നിയന്ത്രിക്കാന്‍ കത്തോലിക്ക സഭ ശ്രമിച്ചിട്ടില്ല. എന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും ഞാന്‍ സഭയുടെ സഹായം ചോദിച്ചിട്ടുമില്ല. മറിച്ച് ഞാന്‍ പല ഘട്ടങ്ങളിലും സഭയെ സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട് പ്രത്യേകിച്ച് സഭയിലെ ദളിത്-ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അത് സഭയുടെ ഉള്ളില്‍ നിന്നായാലും, രാഷ്ട്രീപ്രസ്ഥാനങ്ങളില്‍ നിന്നായാലും ഞാന്‍ ഇടപെട്ടിട്ടുണ്ട്, ഇനിയും തുടരുകയും ചെയ്യും. ക്രൈസ്തവരായ രാഷ്ട്രീയനേതാക്കളുടെ പ്രത്യേകത അവര്‍ക്ക് പ്രാദേശീകമായ കാര്യങ്ങള്‍ ഒഴിച്ച് മറ്റൊന്നിനും താല്‍പര്യമില്ല. ദേശീയ തലത്തിലോ അന്തര്‍ദേശീയ തലത്തിലോ ഉണ്ടാകുന്ന ഒരു സംഭവവികാസത്തിലും അവര്‍ പ്രതികരിക്കാറില്ല. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളുടെ കാര്യത്തിലും ഇത് ശരിയാണ്, രാഷ്ട്രീയമായി ഒരു സമൂഹം ദുര്‍ബലമായിപ്പോകുന്നു. കേരളം, നാഗാലാണ്ട്, മിസോറം എന്നീ സംസ്ഥാനങ്ങള്‍ ഒഴിച്ചാല്‍ മറ്റൊരിടത്തും പേരിനുപോലും ക്രൈസ്തവ പ്രാതിനിധ്യം നിയമ നിര്‍മ്മാണ സഭകളില്‍ ഇല്ല, ഒരു സമൂഹം മാറ്റിനിര്‍ത്തപ്പെടുകയോ അവര്‍ സ്വയം മാറി നില്‍ക്കുകയോ ചെയ്യുകയാണ്.’

കത്തോലിക്ക സഭയിലെ ലൈംഗീക അപവാദങ്ങളെപ്പറ്റി എന്താണഭിപ്രായം.?

‘ലൈംഗീക അതിക്രമങ്ങളും അപവാദകഥകളും എല്ലാമതത്തിലും ഉണ്ട്. ക്രൈസ്തവ സഭകളില്‍ വൈദീകരും വിശ്വാസികളും വളരെ അടുത്ത് ഇടപഴകുന്നു അതുകൊണ്ട് അവയെല്ലാം പെട്ടെന്ന് പൊതുവേദികളിലും സമൂഹ്യമാധ്യമങ്ങളിലും എത്തുന്നു. ഒരു സഭ വിഭാഗത്തെയും ഞാന്‍ പേരെടുത്ത് പറയുന്നില്ല, കുറ്റക്കാരെ സംരക്ഷിക്കുന്ന പ്രവണത ആശാസ്യമല്ല. സഭയുടെ നേതൃത്വം നടപടിയെടുക്കാത്തതാണ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. രാജ്യത്തെ ക്രിമിനല്‍ നിയമം അനുസരിച്ച് കേസുകള്‍ കൈകാര്യം ചെയ്യാന്‍ പോലീസിനെ അനുവദിക്കണം. സഭ നേതൃത്വവും രാഷ്ട്രീയവുമെല്ലാം പലപ്പോഴും കുറ്റക്കാരെ സംരക്ഷകരാകുന്നതാണ് നാം കാണുന്നത്.’

രാജ്യത്തെ ദളിത് വിഭാഗങ്ങളുടെ അവസ്ഥയെന്താണ്, പ്രത്യേകിച്ച് ദളിത് ക്രൈസ്തവരുടെ.?

ജാര്‍ക്കണ്ടില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ വല്‍സ ജോണിന്റെ ഘാതകരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാഗേറ്റില്‍ നടത്തിയ പ്രതിഷേധം

‘കത്തോലിക്ക സഭ ഒരിക്കലും ജാതിവ്യവസ്ഥയെക്കുറിച്ച് പഠിക്കുകയോ അതിന്റെ സാമൂഹ്യ അവസ്ഥകള്‍ ഉള്‍ക്കൊള്ളുകയോ ചെയ്തിട്ടില്ല. ക്രൈസ്തവസഭ, ഏതു വിഭാഗമാകട്ടെ സഭയുടെ ഭരണം എക്കാലത്തും വരേണ്യ വിഭാഗങ്ങളുടെ കൈയ്യിലാണ്. അധികാരവും പണവും കൈയ്യാളുന്നവര്‍ ആരാണോ അവരാണ് മാറ്റങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കേണ്ടത്. ദളിത് ക്രൈസ്തകവരോട് സഭയുടെ താല്‍പര്യം എക്കാലവും ഒന്നാണ്, കൂടെ നിര്‍ത്തുക എന്നാല്‍ സംരക്ഷിക്കില്ല. ദളിത് വിഭാഗത്തിലെ ഹിന്ദുക്കളും ക്രൈസ്തവരും തമ്മില്‍ ശത്രുത മനോഭാവാണ് ഉള്ളത്. കേന്ദ്രവും, സംസ്ഥാനങ്ങളും വര്‍ഷങ്ങളോളം ഭരിച്ച കോണ്‍ഗ്രസിനാകട്ടെ ദളിത് ക്രൈസ്തവര്‍ക്ക് ഭരണഘടന നല്‍കുന്ന സര്‍ക്കാര്‍ സംവരണം പോലും നടപ്പാക്കാന്‍ താല്പര്യം ഉണ്ടായില്ല. ബിജെപി ദളിത് ക്രൈസ്തവര്‍ക്ക് ജോലി സംവരണം സമ്മതിക്കില്ല, കാരണം ഹൈന്ദവരില്‍ നിന്നും ക്രിസ്തീയ സഭകളിലേക്കുള്ള മതപരിവര്‍ത്തനം കൂടുമെന്നാണ് അവരുടെ ഭയം.’

ഡോ: ജോണ്‍ ദായല്‍:

ആന്ധ്ര സ്വദേശിയായ ഡോ.ജോണ്‍ ദയാല്‍ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. ഡല്‍ഹിയിലെ പ്രശ്‌സ്തമായ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്നും ഫിസിക്‌സില്‍ ബിരുദം നേടി. പത്രപ്രവര്‍ത്തകനാകും മുമ്പ് മധ്യപൂര്‍വേഷ്യന്‍, വടക്കേ അമേരിക്ക, ഏഷ്യ-യൂറോപ്പ് എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളില്‍ റിപ്പോര്‍ട്ടറായി  ജോലിചെയ്തു. ഡല്‍ഹി മൂംബൈ എന്നിവിടങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘മിഡ് ഡേ’ പത്രത്തിന്റെ സി.ഇ.ഒ,  ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ ഖജാജിയായിരുന്നു, ദേശീയ ഇലക്ടോണിക് മാധ്യമങ്ങളില്‍ കമന്റേറ്ററായി പ്രവര്‍ത്തിച്ചു, ഉത്തരേന്ത്യയിലെ ഏതാനും യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രഫസറായും പ്രവര്‍ത്തിച്ചു.

വധശിക്ഷയ്‌ക്കെതിരായും, ആണവായുധങ്ങള്‍ക്കെതിരായും രൂപം കൊണ്ട അന്താരാഷ്ട്ര പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയിലെ പ്രമുഖ അംഗമാണ്.  സര്‍ക്കാരിന്റെ വിവിധ അക്കാദമിക് കമ്മിറ്റികളില്‍, കത്തോലിക്ക സഭയുടെ വിവിധ ഉന്നതാധികാര കമ്മിറ്റികളില്‍ അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. ഡോ. മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് പ്രധാനമന്ത്രി അധ്യക്ഷനായിട്ടുള്ള ദേശിയോദ്ഗ്രഥന കൗണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട്. ‘അഖിലേന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍’ സ്ഥാപക പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 100 വര്‍ഷം പഴക്കമുള്ള ‘ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍’ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. അജോയ് ഘോഷിനൊപ്പം ചേര്‍ന്ന് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ 1977-ല്‍ ‘അടിയന്തിരാവസ്ഥ കാലത്തെ ഡല്‍ഹി’, പെന്‍ഗ്വിന്‍ ബുക്‌സ് 2018-ല്‍ ഇത് പുനപ്രസിദ്ധീകരിച്ചു. ശബ്‌നം ഹാശ്മി-ലീന ഡാബ്രി എന്നിവര്‍ക്കൊപ്പം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ‘ഡിസ്മാന്റിലിംഗ് ഇന്ത്യ’ എന്ന ബ്രഹത് പുസ്തകം, 2002-ലെ ഗുജറാത്ത് കലാപങ്ങളുടെ വെളിച്ചത്തില്‍ ‘ഇന്ത്യന്‍ സെക്കുലറിസം എന്ത്’ എന്നിവയും ശ്രദ്ധേയമായ പഠന-ഗവേഷണ വിഷയങ്ങളുാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍, നതാഷ ബാഡ്വര്‍ എന്നിവര്‍ക്കാപ്പം ചേര്‍ന്ന് രചിച്ച ‘റികൗണ്‍സിലേഷന്‍ ഓഫ് എ ജേര്‍ണി ത്രൂ എ വ്യൂണ്ടഡ് ഇന്ത്യ’ എന്നീ പുസ്തകങ്ങളും ഇന്ത്യയുടെ മതേതരത്വത്തിനേറ്റ അഗാധമായ മുറിവുകളെ തുറന്നു കാട്ടുന്ന ഗവേഷണ പ്രബന്ധങ്ങളാണ്. ബി.ജെപി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെ തുറന്നു കാട്ടുന്ന ‘എ റെസ്‌പോണ്‍സ് ടു മോദി ഗവണ്‍മെന്റ്‌സ് എഡ്യുക്കേഷന്‍ പോളിസി’  എന്നിവയും ഗവേഷണ പ്രാധാന്യമുള്ള ഗ്രന്ഥങ്ങളാണ്. തെക്കേഷ്യയിലെ ക്രിസ്തുമതപ്പെറ്റി പ്രഫസര്‍ റോജെര്‍ ഹെഡ്‌ലൗഡിനൊപ്പം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ലിബറലിസത്തെ സംബന്ധിച്ച ഒരു പുസ്‌കതത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം ലണ്ടനിലെ പിപ്പ ബുക്‌സാണ് പ്രസാധകര്‍, ഇന്ത്യയില്‍ പ്രചരിപ്പിക്കപ്പെടുന്ന ഇസ്ലാമോഫോബിയയും അതിന്റെ പരിണിത ഫലങ്ങളുമാണ് വിഷയം. ഭാര്യ മലയാളിയായ മേഴ്‌സി ജോണ്‍. കിഴക്കന്‍ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ എക്സ്റ്റന്‍ഷനില്‍ താമസം.
————————————-

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.