റിയാദ്: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുടെ ഇത്തവണത്തെ സൗദി സന്ദർശനം പുതിയ ചരിത്രപിറവിയുടേതായിരുന്നു. തന്ത്രപരമായ സംഭാഷണങ്ങൾക്കായുള്ള ആദ്യത്തെ ഇന്ത്യ-ജി.സി.സി മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാനും സംയുക്ത കർമപദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ധാരണക്കുമായാണ് അദ്ദേഹം ഞായറാഴ്ച റിയാദിലെത്തിയത്. തിങ്കളാഴ്ച ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ജനറൽ സെക്രട്ടറിയേറ്റ് ആസ്ഥാനത്ത് നടന്ന 161ആമത് സംയുക്ത മന്ത്രിതല സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു. പിന്നീട് ആറു ഗൾഫ് രാജ്യങ്ങളുടെയും
വിദേശകാര്യമന്ത്രിമാരുമായി പ്രത്യേകം കൂടിക്കാഴ്ചകളും നടത്തി. സമ്മേളനത്തോട് അനുബന്ധിച്ച് ജി.സി.സിയും ഇന്ത്യയും തമ്മിൽ 2024-2028 കാലത്തേക്ക് ആവിഷ്കരിച്ച സംയുക്ത കർമപദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു.
സമ്മേളനത്തിൽ സംസാരിക്കവേ ഡോ. എസ്. ജയശങ്കർ ഫലസ്തീന്റെ ദ്വിരാഷ്ട്ര പരിഹാരമെന്ന ആവശ്യത്തിന് ഇന്ത്യയുടെ പിന്തുണ ആവർത്തിക്കുകയും ഗസ്സയിൽ ഉടൻ വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ആഗോള ഊർജരംഗത്തും ഇന്ത്യയുടെ വളരുന്ന വിപണിയിലും ഗൾഫ് രാഷ്ട്രങ്ങളുടെ നിർണായക പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള ബന്ധം ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പങ്കിട്ട മൂല്യങ്ങളുടെയും ആധാരശിലകളിൽ വേരൂന്നിയതാണ്. സാമ്പത്തിക ശാസ്ത്രം, ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിങ്ങനെ ജനങ്ങളുമായുള്ള ബന്ധവും അതിനപ്പുറവും പങ്കാളിത്തമായി പരിണമിക്കുന്ന ഈ ബന്ധങ്ങൾ കാലക്രമേണ ശക്തമായി വളരുകയായിരുന്നെന്നും മന്ത്രി വിശദീകരിച്ചു. ഏകദേശം 90 ലക്ഷത്തോളം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നു. ഞങ്ങൾക്കിടയിൽ ജീവിക്കുന്ന പാലമായി അവർ പ്രവർത്തിക്കുന്നു. ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് അവരുടെ സംഭാവനകൾ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അവരുടെ ക്ഷേമവും ആശ്വാസവും ഉറപ്പാക്കിയതിന് ഞങ്ങൾ നന്ദി പറയുകയാണെന്നും മന്ത്രി ജയശങ്കർ കൂട്ടിച്ചേർത്തു.
സമ്മേളനത്തോട് അനുബന്ധിച്ച് ആറ് ഗൾഫ് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുമായും മന്ത്രി എസ്. ജയശങ്കർ പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി. 161ആമത് ജി.സി.സി മന്ത്രിതല സമിതിയോഗത്തിന്റെ അധ്യക്ഷനും ഖത്തർ വിദേശകാര്യമന്ത്രിയുമായ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽഥാനിയുമായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച. പിന്നീട് സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ്, ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് ഹമൂദ് അൽ ബുസൈദി, കുവൈത്ത് വിദേകാര്യമന്ത്രി അബ്ദുല്ല അലി അൽ യഹ്യ, ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരുമായും വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തി.
ഒരു കൂട്ടായ സ്ഥാപനമെന്ന നിലയിൽ ഗൾഫ് കോഓപറേഷൻ കൗൺസിലിന് ഇന്ത്യക്ക് സുപ്രധാന പ്രാധാന്യമുണ്ടെന്നും ഇന്ത്യയുടെ വിപുലീകരിച്ച അയൽപക്കമാണെന്നും മന്ത്രി എസ്. ജയശങ്കർ എടുത്തുപറയുകയും തങ്ങളുടെ രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികളെ പരിപാലിക്കുന്നതിന് ജി.സി.സി രാജ്യങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. വ്യാപാരം, നിക്ഷേപം, അടിസ്ഥാനസൗകര്യ വികസനം, ജനങ്ങളുമായുള്ള ബന്ധം എന്നിവയിലെ സഹകരണ സംരംഭങ്ങളിലൂടെ, ഈ പങ്കാളിത്തം മേഖലയിലും ഇന്ത്യയിലും സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുക മാത്രമല്ല, കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ആഗോള സമ്പത് വ്യവസ്ഥക്ക് സംഭാവന നൽകുകയും ചെയ്യുന്നു.
ആരോഗ്യം, വ്യാപാരം, സുരക്ഷ, കൃഷി, ഭക്ഷ്യസുരക്ഷ, ഗതാഗതം, ഊർജം, സംസ്കാരം തുടങ്ങി വിവിധ മേഖലകളിൽ വിവിധ സംയുക്ത പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് 2024-2028 സംയുക്ത പ്രവർത്തന പദ്ധതിയും യോഗം അംഗീകരിച്ചു. പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ കൂടുതൽ സഹകരണ മേഖലകൾ സംയുക്ത കർമപദ്ധതിയിൽ ഉൾപ്പെടുത്താമെന്നും തീരുമാനമായി. പൊതുതാൽപ്പര്യമുള്ള അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.