Breaking News

പാക്ക് വ്യോമമേഖല അടച്ചു; യുഎഇ-ഇന്ത്യ വിമാന സർവീസുകൾക്ക് തടസ്സം നേരിടാൻ സാധ്യത, ടിക്കറ്റ് നിരക്ക് വർധിച്ചേക്കും

ദുബായ് : ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമ മേഖലയിൽ പ്രവേശനം നിഷേധിച്ച് പാക്കിസ്ഥാൻ. ഇതോടെ യുഎഇ -ഇന്ത്യ വിമാന സർവീസുകൾക്ക് തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതും ഇന്ത്യ നടത്തുന്നതുമായ എല്ലാ വിമാനക്കമ്പനികൾക്കും വ്യോമാതിർത്തി അടച്ചിടുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചത്.ഇതുമൂലം യുഎഇയും ഇന്ത്യയും തമ്മിലുള്ള വിമാന സർവീസുകൾ വൈകാനും ദീർഘദൂര റൂട്ടുകൾ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്. വടക്കേ അമേരിക്ക, യുകെ, യൂറോപ്, മധ്യപൂർവദേശം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങൾ ബദൽ റൂട്ട് സ്വീകരിക്കുമെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വരും ദിവസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ഏറ്റവും പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടാനും യാത്രാ ഷെഡ്യൂളിൽ ഉണ്ടാകാൻ ഇടയുള്ള മാറ്റങ്ങൾക്കനുസരിച്ച് തയ്യാറെടുക്കാനും അധികൃതർ നിർദ്ദേശിച്ചു.
∙ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പ്രധാനം
​നിയന്ത്രണത്തിന് പുറത്തുള്ള ഈ അപ്രതീക്ഷിതമായ വ്യോമാതിർത്തി അടച്ചിടൽ മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 ഇന്ത്യൻ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇസ്‌ലാമാബാദിനും ന്യൂഡൽഹിക്കും ഇടയിലുള്ള സംഘർഷം വർധിച്ചതാണ് വ്യോമാതിർത്തി നിരോധനത്തിന് കാരണം.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമയാന ഇടനാഴികളിൽ ഒന്നിന് തടസ്സമുണ്ടാകുമെന്ന ആശങ്ക ഈ നീക്കം ഉയർത്തിയിട്ടുണ്ട്. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള നിരവധി പ്രതിദിന വിമാനങ്ങൾ ഏറ്റവും അടുത്ത റൂട്ടിനായി പാക്കിസ്ഥാൻ വ്യോമാതിർത്തിയെയാണ് ആശ്രയിക്കുന്നത്.
ഇപ്പോൾ ഈ വ്യോമയാന മേഖല അടച്ചിട്ടതോടെ യുഎഇയിൽ സർവീസ് നടത്തുന്ന എല്ലാ ഇന്ത്യൻ വിമാനക്കമ്പനികളും അറേബ്യൻ കടലിന് മുകളിലൂടെയോ കൂടുതൽ തെക്കൻ പാതകളിലൂടെയോ വഴിതിരിച്ചുവിടാൻ നിർബന്ധിതരായേക്കാം. ഇത് പറക്കൽ സമയം രണ്ട് മണിക്കൂർ വരെ വർധിപ്പിക്കും. എന്നാൽ യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികളെ ഈ പ്രശ്നം നേരിട്ട് ബാധിക്കില്ല. കാരണം നിരോധനം ഇന്ത്യൻ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ വിമാനക്കമ്പനികൾക്ക് മാത്രമാണ്. എങ്കിലും ഇന്ത്യൻ വിമാനത്താവളങ്ങളിലെ വിമാന ഗതാഗതക്കുരുക്കും സ്ലോട്ട് പുനഃക്രമീകരണവും വിപരീത ഫലങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.
∙വിമാന നിരക്ക് വീണ്ടും വർധിച്ചേക്കും
അടച്ചുപൂട്ടൽ ദിവസങ്ങളോ ആഴ്ചകളോ തുടരുകയാണെങ്കിൽ അത് ടിക്കറ്റ് നിരക്ക് വർധനവിനും ഷെഡ്യൂളിങ് പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് ദുബായ് ആസ്ഥാനമായുള്ള ട്രാവൽസ് അധികൃതർ പറയുന്നു. എന്നാൽ അത് വലിയ തോതിൽ പ്രശ്നങ്ങളുണ്ടാക്കില്ലെന്നാണ് കരുതുന്നതെന്ന് അൽ സോറ ട്രാവൽസ് ആൻഡ് ഹോളിഡേയ്സ് ജനറൽ മാനേജർ ജോയ് തോമസ് പറഞ്ഞു.
മാർക്കറ്റ് ട്രെൻഡിനനുസരിച്ചായിരിക്കും ടിക്കറ്റ് നിരക്ക് വർധനവുണ്ടാവുക. നിലവിൽ ഉയർന്ന നിരക്ക് തന്നെയാണ് ഉള്ളത്. ഈയാഴ്ച മിക്ക വിമാനക്കമ്പനികളും യുഎഇ-ഇന്ത്യ വൺവേ ടിക്കറ്റിന് 1000ത്തിലേറെ ദിർഹം ഈടാക്കുന്നു. തിരിച്ചുള്ള യാത്രയ്ക്ക് ഇത് 1300 ദിർഹം വരെയായിട്ടുണ്ട്. എങ്കിലും മിക്ക വിമാനങ്ങളിലും ഈയാഴ്ച ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇന്നലെ എയർ അറേബ്യ കൊച്ചിയിലേക്ക് മുഴുവൻ സീറ്റുകളിലും യാത്രക്കാരുമായാണ് പറന്നത്.
നാട്ടിൽ അവധിയും ആഘോഷങ്ങളും കഴിഞ്ഞ് മടങ്ങുന്നവരുടെ തിരക്കാണിപ്പോൾ. ഇനി യുഎഇയിൽ വേനലവധിക്ക് സ്കൂളുകൾ അടക്കുമ്പോൾ നിരക്കുകൾ വീണ്ടും കുത്തനെ കൂടിയേക്കാം. എന്നാൽ ഷെഡ്യൂളിൽ മാറ്റമുണ്ടാകുമോ എന്ന് എയർ ഇന്ത്യ അധികൃതർ ട്രാവൽസുകാരെ അറിയിച്ചിട്ടില്ല. പാക്കിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നത് തുടരാൻ കഴിയുന്നതിനാൽ ഗൾഫ് വിമാനക്കമ്പനികളെ ഇത് ബാധിക്കാൻ സാധ്യതയില്ല.
∙വ്യോമപാത അടച്ചിടുന്നത് ഇതാദ്യമല്ല
ഈ മേഖലയിലെ വ്യോമഗതാഗതത്തെ രാഷ്ട്രീയ സംഘർഷങ്ങൾ തടസ്സപ്പെടുത്തുന്നത് ഇതാദ്യമല്ല. 2019ൽ പുൽവാമ ഭീകരാക്രമണത്തെയും തുടർന്നുള്ള സൈനിക നീക്കങ്ങളെയും തുടർന്ന് പാക്കിസ്ഥാൻ ഏകദേശം അഞ്ച് മാസത്തേക്ക് തങ്ങളുടെ മുഴുവൻ വ്യോമാതിർത്തിയും അടച്ചു. ആ അടച്ചിടൽ ഒരു ദിവസം 400-ലേറെ വിമാനങ്ങളെ ബാധിച്ചു. ഇത് വ്യാപകമായി റൂട്ട് മാറ്റാൻ നിർബന്ധിതമാക്കുകയും കൂടുതൽ യാത്രാ ദൈർഘ്യത്തിനും ഇന്ത്യൻ, രാജ്യാന്തര വിമാനക്കമ്പനികൾക്ക് ഇന്ധനച്ചെലവ് ഗണ്യമായി കൂടുന്നതിനും കാരണമായി. ആ കാലയളവിൽ ഇന്ത്യൻ വിമാനക്കമ്പനികളിൽ ഇന്ത്യയിലേക്ക് പറന്ന യുഎഇ യാത്രക്കാർക്ക് ശരാശരി 60 മുതൽ 90 മിനിറ്റ് വരെ കാലതാമസം നേരിട്ടു. ചില വിമാനങ്ങൾ പൂർണ്ണമായും നിർത്തിവച്ചു. മറ്റുള്ളവയ്ക്ക് അധിക സ്റ്റോപ്പ് ഓവറുകളും ക്രമീകരിച്ച ക്രൂ റൊട്ടേഷനുകളും ഉൾപ്പെടുത്തേണ്ടിവന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.