ബെംഗളൂരു : ദീപങ്ങളുടെ ഉത്സവത്തെ വരവേൽക്കാൻ നഗരം അവസാനവട്ട ഒരുക്കത്തിലാണ്. നാളെമുതൽ അപ്പാർട്മെന്റുകളിലും റസിഡന്റ്സ് അസോസിയേഷനുകളിലും ആഘോഷങ്ങൾ അരങ്ങ് തകർക്കും. രംഗോലി മത്സരം, വിവിധ കലാപരിപാടികൾ, ഭക്ഷ്യമേള, കരിമരുന്ന് പ്രകടനം എന്നിവ പലയിടത്തും ഒരുക്കിയിട്ടുണ്ട്. അപ്പാർട്മെന്റ് കോംപ്ലക്സുകളിൽ പടക്കം പൊട്ടിക്കാനായി പ്രത്യേക സ്ഥലങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനു സ്ഥലമില്ലാത്തവർക്ക് സമീപത്തെ ഗ്രൗണ്ടുകളിലും മറ്റുമാണ് ഇതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. മൺചെരാതുകൾ തെളിക്കുന്നത് ഒത്തുചേരലുകളുടെയും പങ്കുവയ്ക്കലിന്റെയും വെളിച്ചം പകരും.
വ്യാപാരസ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും ദിവസങ്ങൾക്ക് മുൻപേ തന്നെ ദീപാവലി ഓഫറുകളുമായി സജീവമായിട്ടുണ്ട്. വൻ ഓഫറുകളാണ് ഇ–കൊമേഴ്സ് സൈറ്റുകളും ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിട്ടുള്ളത്.
വാങ്ങാം, വെള്ളമൊഴിച്ചാൽ തെളിയും ചെരാതുകൾ!
വെള്ളമൊഴിച്ചാൽ തെളിയുന്ന സെൻസർ ചരാതുകളാണ് ഇത്തവണ ദീപാവലി വിപണിയിലെ പുത്തൻ താരം. വെള്ളം നിറച്ചാൽ ചെരാതിനുള്ളിലെ എൽഇഡി ലൈറ്റ് തെളിയും. കാറ്റിലും മഴയത്തും തടസ്സമില്ലാതെ ചെരാത് പ്രകാശം ചൊരിയും. ഒരെണ്ണത്തിന് 20–30 രൂപ വരെയാണ് വില. ദീപാവലി ആഘോഷത്തിനു മാറ്റുകൂട്ടാൻ ചെരാതുകൾക്കു പുറമേ വിവിധതരം ഇലക്ട്രിക് അലങ്കാരവിളക്കുകളുടെ വിൽപനയും സജീവമാണ്. പരമ്പരാഗത മൺചെരാതുകൾക്ക് 5 രൂപ മുതലാണ് വില. വിവിധ നിറങ്ങളിൽ അലങ്കരിച്ച ടെറാക്കോട്ട ചെരാതുകൾക്ക് 50–500 രൂപവരെ വിലയുണ്ട്. കെആർ മാർക്കറ്റ്, മല്ലേശ്വരം, ബസവനഗുഡി ഗാന്ധിബസാർ എന്നിവിടങ്ങളിൽ ദീപാവലി സ്പെഷൽ സ്റ്റാളുകൾ തന്നെ ആരംഭിച്ചിട്ടുണ്ട്.
പടക്കവിൽപന ഇടിഞ്ഞു
നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പടക്കവിൽപനയിൽ ഇടിവുണ്ടായെന്ന് വ്യാപാരികൾ പറഞ്ഞു. വായുമലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങൾ മാത്രമാണ് വിൽക്കാൻ അനുമതിയുള്ളത്. ചിക്ക്പേട്ട്, അവന്യു റോഡ് എന്നിവിടങ്ങളിലെ പരമ്പരാഗത പടക്കവിൽപന കേന്ദ്രങ്ങളിൽ പലതിനും സുരക്ഷാ കാരണങ്ങളാൽ ലൈസൻസ് അനുവദിച്ചിട്ടുമില്ല. അതേസമയം, പടക്കങ്ങളുടെ വില 5–10% വരെ ഇത്തവണ വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം അത്തിബലെയിൽ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ 17 പേർ മരിച്ചതിനെ തുടർന്ന് ഇത്തവണ കർശന നിയന്ത്രണങ്ങളോടെയാണ് നഗരപരിധിയിൽ പടക്കവിൽപന കേന്ദ്രങ്ങൾക്കു ബിബിഎംപി അനുമതി നൽകിയത്. 74 ഗ്രൗണ്ടുകളിലായി 1,518 സ്റ്റാളുകൾക്കാണ് നവംബർ 2 വരെ പ്രവർത്തനാനുമതിയുള്ളത്. രാത്രി 8 മുതൽ 10 വരെ മാത്രമേ പടക്കങ്ങൾ പൊട്ടിക്കാൻ അനുമതിയുള്ളൂ.
മധുരപലഹാരത്തിന് വലിയ വില
ദീപാവലിക്ക് മധുരം പകരുന്ന പലഹാരങ്ങളുടെ വിലയും ഇത്തവണ കുതിച്ചുയർന്നിട്ടുണ്ട്. എണ്ണ, നെയ്യ്, വെണ്ണ, പഞ്ചസാര, കശുവണ്ടി, ബദാം എന്നിവയുടെ വില ഉയർന്നതോടെയാണ്, കാജു കട്ടി, ബർഫികൾ, പേഡകൾ, ഗുലാബ് ജാമൂൻ എന്നിവയുടെ വിലയിൽ മാറ്റമുണ്ടാത്. 10–20% വരെ വിലയാണ് ഉയർന്നത്. കമ്പനികളും സ്ഥാപനങ്ങളും ജീവനക്കാർക്കും ഇടപാടുകാർക്കും നൽകുന്ന മധുരപലഹാര പൊതിയുടെ ഓർഡറും കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നു.
ദീപാവലിക്ക് ഭാരത് അരി
ദീപാവലിക്ക് അവശ്യവസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് നൽകാൻ കേന്ദ്ര സർക്കാരിന്റെ നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ മൊബൈൽ കൗണ്ടറുകൾ ആരംഭിച്ചു. ഭാരത് അരി കിലോയ്ക്ക് 34 രൂപ, ഗോതമ്പ്– 30രൂപ, പരിപ്പ്– 70 രൂപ എന്നീ നിരക്കിലാണ് വിൽപന നടത്തുന്നത്. നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്നും നാളെയും മൊബൈൽ കൗണ്ടറുകൾ തുടങ്ങുമെന്ന് ഫെഡറേഷൻ ബ്രാഞ്ച് മാനേജർ രവി ചന്ദ്ര പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.