നരേന്ദ്ര മോദി തന്ത്രശാലിയായ രാഷ്‌ട്രീയ നേതാവാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. എന്നാല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ എത്രത്തോളം തന്ത്രശാലിത്വം പ്രകടിപ്പിക്കുന്നു എന്ന കാര്യത്തില്‍ സംശയം ജനിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പല നിലപാടുകളും. തന്ത്രശാലിയായ ഒരു പ്രധാനമന്ത്രിയേക്കാള്‍ മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ ലക്ഷ്യമാക്കി സംസാരിക്കുന്ന ഒരു പബ്ലിസിറ്റി പ്രിയനാണ് അദ്ദേഹം. അയല്‍ രാജ്യങ്ങളോടുള്ള സമീപനത്തിലും വിദേശ നയത്തിലുമെല്ലാം തന്ത്രശാലിയെ പിന്നിലാക്കുന്ന പബ്ലിസിറ്റി പ്രിയത്വമാണ് അദ്ദേഹം മിക്കപ്പോഴും പ്രകടമാക്കിയത്. ലഡാക്കില്‍ അപ്രതീക്ഷിതമായി സൈനികരെ സന്ദര്‍ശിച്ച് അഭിസംബോധന ചെയ്‌തതിലും തന്ത്രജ്ഞതയ്‌ക്കുപരി, തലക്കെട്ട് സൃഷ്‌ടിക്കുക എന്ന ലക്ഷ്യമാണ് കാണാനാകുക.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞ നമ്മുടെ ഭൂമിയില്‍ ആരും കൈയേറിയിട്ടില്ല എന്ന വാചകത്തിലൂടെയും അദ്ദേഹം ലക്ഷ്യമാക്കിയത് മാധ്യമങ്ങളിലെ വെണ്ടക്ക തലക്കെട്ടാണ്. ഒരു തെരുവ് പോരില്‍ പല വട്ടം എതിരാളിയുടെ താഡനത്തിന് ഇരയായതിനു ശേഷവും `എന്നെ തൊടുന്നവന്‍ വിവരമറിയും’ എന്ന് ആക്രോശിക്കുന്നയാളുടെ `ആത്മാഭിമാന പ്രഖ്യാപനം’ പോലെയാണ് അത്. പിന്നെ നമ്മുടെ സൈനികരെ ചൈന കൊന്നത് എവിടെവെച്ചായിരുന്നു എന്ന ചോദ്യം ബൂമറാങ് പോലെ തിരിച്ചു വരികയും ചൈന തന്നെ ആ വാദം തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ഉപയോഗിക്കുകയും ചെയ്‌തപ്പോഴാണ് തന്റെ വീരവാദത്തിന്റെ പൊള്ളത്തരം മോദി മനസിലാക്കിയത്.
ഇതു പോലെ പബ്ലിസിറ്റി പ്രിയം മൂലം തന്ത്രപരമായി യാതൊരു പ്രയോജനവും ചെയ്യാത്ത പലതും മോദി ചെയ്‌തു. ചൈന ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. അപ്പോഴൊക്കെ അദ്ദേഹം ആഭ്യന്തര, വിദേശ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. പക്ഷേ ചൈനയുമായുള്ള നല്ല ബന്ധം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ നിഷ്‌ഫലമാവുകയാണ് ചെയ്‌തത്. ഇന്ത്യയെ ശത്രുവായി കാണുന്നത് ശീലമാക്കിയ, ആഗോള ഉല്‍പ്പന്ന വിപണിയില്‍ ഇന്ത്യ തങ്ങള്‍ക്ക് എതിരാളിയായി മാറാനുള്ള സാധ്യത രാഷ്‌ട്രീയ തലത്തിലും നമ്മെ അങ്ങനെ കാണുന്നതിന് കാരണമായി കൊണ്ടുനടക്കുന്ന ചൈനയെ സുഹൃത്താക്കി കളയാം എന്ന ആഗ്രഹത്തോടെ മോദി നടത്തിയ നീക്കങ്ങള്‍ ചൈനയെ വിശ്വസിക്കാനാകില്ല എന്ന ചരിത്രപാഠം ഉള്‍ക്കൊണ്ട ഒരു തന്ത്രശാലിയുടേതായിരുന്നില്ല. പബ്ലിസിറ്റി പ്രിയം മോദിയിലെ തന്ത്രശാലിയെ അപ്രസക്തനാക്കി.
പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് 2014-ലെ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ അതിഥിയായി എത്തിയപ്പോള്‍ ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് ഉണര്‍ന്നത്. പിന്നീട് മോദി നവാസ് ഷെരീഫിന്റെ മകളുടെ ക്ഷണിക്കാത്ത കല്യാണത്തിന് കയറി ചെന്നു. ഷെരീഫിന്റെ അമ്മയെ സന്ദര്‍ശിച്ച് അവര്‍ക്ക് ആയുരാരോഗ്യം നേരുകയും ചെയ്‌തു. ഇതെല്ലാം തലക്കെട്ടുകള്‍ ലക്ഷ്യമാക്കിയുള്ള പ്രവൃത്തികള്‍ മാത്രമായിരുന്നു. മറുഭാഗത്ത് മോദിയുടെ കാലത്ത് മെച്ചപ്പെടുമെന്ന് തോന്നിച്ച ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളാകുകയാണ് ചെയ്‌തത്.
കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പിന് മുമ്പായി പാകിസ്ഥാന്‍ വൈരം ആളികത്തിക്കുക എന്ന തന്ത്രമാണ് മോദി ഉപയോഗിച്ചത്. പ്രധാനമന്ത്രി എന്ന നിലയില്‍ നയതന്ത്ര തലത്തില്‍ പലപ്പോഴും പരാജയപ്പെട്ട മോദിയിലെ രാഷ്‌ട്രീയ നേതാവിന്റെ അതിജീവന ബുദ്ധിയാണ് ഇവിടെ പ്രവര്‍ത്തിച്ചത്.
അയല്‍ രാജ്യങ്ങളോടുള്ള സമീപനത്തില്‍ മോദിക്ക് ഒന്നടങ്കം പിഴച്ചു. ചൈനയും പാകിസ്ഥാനും ഇന്ത്യയോടുള്ള ശത്രുത വര്‍ധിക്കുന്ന സമയത്തു തന്നെയാണ് നേപ്പാള്‍ പോലൊരു കൊച്ചുരാജ്യവും ഇന്ത്യക്കെതിരെ തിരിഞ്ഞത്. ചൈനക്ക് വലിയ സാമ്പത്തിക താല്‍പ്പര്യങ്ങളുള്ള രാജ്യമായ ശ്രീലങ്കയും ഇന്ത്യയോട് വലിയ ആഭിമുഖ്യം പ്രകടിപ്പിക്കുന്നില്ല.
കോവിഡിനെ തുടര്‍ന്ന് അതിന് കാരണക്കാരായ ചൈന ലോകത്തില്‍ ഒറ്റപ്പെട്ടു പോകുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കാണുന്നത്. ഈ സാഹചര്യത്തില്‍ ചൈനയ്‌ക്കെതിരായ ആഗോള തലത്തിലുള്ള വികാരം ഇന്ത്യക്ക് അനുകൂലമാക്കാനും മറ്റ് ലോകരാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാനുമാണ് മോദി ശ്രമിക്കേണ്ടത്. തലക്കെട്ടുകള്‍ സൃഷ്‌ടിക്കുന്ന വാചകങ്ങള്‍ കൊണ്ട് രാജ്യത്തിന് പ്രത്യേകിച്ച് ഒരു ഗുണവുമില്ല.
ചൈനയുമായി വ്യാപാരയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നവംബറിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചൈനാ വിരുദ്ധ വികാരം ആളികത്തിക്കാന്‍ അതിര്‍ത്തി പ്രശ്‌നം ഉപയോഗപ്പെടുത്താം. അതേ സമയം ഇതിന് പിന്നിലെ യുഎസിന്റെ കച്ചവട കണ്ണ് ഇന്ത്യ തിരിച്ചറിയേണ്ടതുണ്ട്. ഒരു പ്രശ്‌നം വന്നാല്‍ ജപ്പാനും റഷ്യയും കൂടെ നില്‍ക്കുമെന്ന് ഉറപ്പുവരുത്താനും ഇന്ത്യ ശ്രമിക്കണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.