ഡാറ്റയാണ് പുതിയ കാലത്തെ ഓയില്‍. ഒരു കാലത്ത് ലോകത്ത് ഒന്നാമത് നിന്നിരുന്നത് ഓയില്‍ മേഖലയിലെ കമ്പനികളായിരുന്നു . ഇന്ന് പുതിയ കാലത്തെ ദൈനം ദിന ജീവിതത്തെ മുന്നോട്ടു ചലിപ്പിക്കുന്ന ഇന്ധനം ആയ ഡാറ്റയെ അധിഷ്‌ഠിതമാക്കിയിട്ടുള്ള ടെക്‌നോളജി കമ്പനികളാണ് വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആഗോള ഭീമന്മാര്‍. കോവിഡ് കാലത്ത് സമ്പര്‍ക്കം നിയന്ത്രിച്ചു കൊണ്ടുള്ള ജീവിത ശൈലിയിലേക്ക് നാം മാറിയതോടെ ഓയില്‍ എന്ന ഒഴുകുന്ന സ്വര്‍ണത്തേക്കാള്‍ മൂല്യവത്തായി കഴിഞ്ഞിരിക്കുന്നു ഡാറ്റ എന്ന `വിര്‍ച്വല്‍ ഇന്ധനം’.
യുഎസ് പോലുള്ള വികസിത രാജ്യങ്ങളില്‍ ഡാറ്റയുടെ വിനിയോഗം ഏതാണ്ട് അതിന്റെ പാരമ്യത്തിലെത്തി കഴിഞ്ഞു. ഒരു കാലത്ത് ടെലിവിഷന്‍ ഒരു `വിഡ്‌ഢി പെട്ടി’ മാത്രമായി മാറിയപ്പോള്‍ അതിനെ സ്വീകരണമുറിയില്‍ നിന്ന് സായിപ്പ് പുറത്താക്കിയതു പോലെ ഇപ്പോള്‍ സ്‌ക്രീന്‍ ടൈം കുറയ്‌ക്കുന്ന ആരോഗ്യകരമായ ശൈലിയിലേക്ക് മാറാന്‍ ശ്രമിക്കുകയാണ് അവര്‍. കേള്‍വിയെ മാത്രം ആധാരമാക്കിയുള്ള പോഡ്‌കാസ്റ്റ് ചാനലുകള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ യുഎസില്‍ പ്രചാരം അതിവേഗം കൂടിയത് ഈ മാറ്റത്തിന്റെ ഭാഗമായിരുന്നു.
ഈ സാഹചര്യത്തില്‍ ഇന്ത്യ പോലുള്ള ജനസംഖ്യ വളരെ കൂടുതലുള്ള വികസ്വര രാജ്യങ്ങളിലാണ് യുഎസിലെ ഡാറ്റ അധിഷ്‌ഠിത ടെക്‌നോളജി കമ്പനികള്‍ പുതിയ വിപണി കാണുന്നത്. കൂടുതല്‍ വളരണമെങ്കില്‍ ഇന്ത്യ പോലുള്ള വിപണികളിലേക്ക് അവര്‍ വ്യാപരിച്ചേ തീരു. ചൈന ടെക്‌നോളജി മേഖലയില്‍ ബഹുദൂരം മുന്നോട്ടു പോയതും അവിടുത്തെ വിപണിയിലെത്തുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതും മൂലം ഇന്ത്യയെയാണ് യുഎസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ വിപണിയായി ഗൂഗ്‌ളും ഫേസ്‌ബുക്കുമൊക്കെ കാണുന്നത്.
ഗൂഗ്‌ള്‍ 1000 കോടി ഡോളര്‍ നിക്ഷേപം ഇന്ത്യയില്‍ നടത്തുന്നതും നേരത്തെ ഫേസ്‌ബുക്ക് റിലയന്‍സ് ജിയോയുടെ 10 ശതമാനം ഓഹരികള്‍ വാങ്ങിയതും ഈ വിപണി സാധ്യതകള്‍ മുന്നില്‍ കണ്ടാണ്. ഇന്ന് നടന്ന റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഗൂഗ്‌ള്‍ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ 450 കോടി ഡോളര്‍ നിക്ഷേപിക്കുന്നതായാണ് പ്രഖ്യാപിച്ചത്. ഇതോടെ ജിയോയുടെ 7.73 ശതമാനം ഓഹരികള്‍ ഗൂഗ്‌ളിന്റെ കൈവശമെത്തും.
ഇന്ത്യയെ 2ജി മുക്തമാക്കുമെന്ന നിശ്ചയത്തോടെയാണ് ജിയോയും ഗൂഗ്‌ളും തമ്മില്‍ ബിസിനസ് പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതെന്നാണ് റിലയന്‍സ് ഇന്റസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞത്. ഇന്ത്യയിലെ നല്ലൊരു ശതമാനം പേരും ഇപ്പോഴും 2ജി ഡാറ്റയോ ഡാറ്റ അധിഷ്‌ഠിതമല്ലാത്ത മൊബൈല്‍ സേവനങ്ങളോ ആണ് ഉപയോഗിക്കുന്നത്. ഈ ഉപഭോക്താക്കളെ കൂടി ലക്ഷ്യമിട്ടാണ് ഗൂഗ്‌ള്‍ ഇന്ത്യയിലേക്ക് വലിയ നിക്ഷേപവുമായി എത്തുന്നത്.
ഒരു കാലത്ത് ഓയില്‍ ഭീമന്‍ എന്ന നിലയില്‍ മാത്രമായിരുന്നു റിലയന്‍സിന്റെ പ്രതാപവും പ്രശസ്‌തിയും. എന്നാല്‍ പെട്രോളിയം & റിഫൈനറി ബിസിനസിന്റെ പരിമിതികള്‍ മനസിലാക്കി ടെലികോം, ടെക്‌നോളജി മേഖലകളിലേക്ക് വ്യാപരിക്കുകയാണ് റിലയന്‍സ് ചെയ്‌തത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ എനര്‍ജി കമ്പനിയാണ് റിലയന്‍സ് എങ്കില്‍ നാളെ ടെക്‌നോളജി അധിഷ്‌ഠിത ബിസിനസ് ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി മാറാനുള്ള വഴിയാണ് അവര്‍ ഒരുക്കിയിരിക്കുന്നത്. ആ വഴിയിലെ യാത്ര സുഗമമാക്കാനാണ് അവര്‍ ഗൂഗ്‌ളിന്റെയും ഫേസ്‌ബുക്കിന്റെയും കൈ പിടിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.