Editorial

കോൺഗ്രസിൽ ഇത്‌ ഇലകൊഴിയും കാലം

ബിജെപിയുടെ ശക്തി ഏകശിലാ സ്വഭാവമുള്ള പാര്‍ട്ടി ഘടനയാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ഷായും പറയുന്നതിന്‌ അപ്പുറം പാര്‍ട്ടിക്ക്‌ അകത്ത്‌ ഒരു ഇല പോലും അനങ്ങില്ല. ഇരുവരുടെയും വിശ്വസ്‌തനായ ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്‌ഡ അവരുടെ ആധിപത്യം ശിരസാ വഹിക്കുന്നയാളാണ്‌. വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ ചട്ടക്കൂടും ഉരുക്കു പോലെ ശക്തിയുള്ളതാകണമെന്ന്‌ നേതൃത്വത്തിന്‌ നിര്‍ബന്ധമുണ്ട്‌. ഒരു പരിധിക്ക്‌ അപ്പുറം പാര്‍ട്ടി സംസ്ഥാന ഘടകങ്ങളിലെ ഗ്രൂപ്പ്‌ വഴക്കുകളോ അഭിപ്രായ ഭിന്നതകളോ ശക്തിപരീക്ഷണങ്ങളോ വളരാറില്ല; ദേശീയ നേതൃത്വം അതിന്‌ അനുവദിക്കാറില്ല.

നേരെ തിരിച്ചാണ്‌ കോണ്‍ഗ്രസിന്റെ സ്ഥിതി. അവിടെ സോണിയാഗാന്ധിയുടെ ദേശീയ തലത്തിലെ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ ആരും ഒരുമ്പെടാറില്ലെങ്കിലും സംസ്ഥാനങ്ങളിലെ നേതൃബലം തീര്‍ത്തും ദുര്‍ബലമാണ്‌. ഗ്രൂപ്പ്‌ വഴക്കുകള്‍ മൂലം പാര്‍ട്ടിക്ക്‌ സംസ്ഥാനങ്ങളിലെ അധികാരം പോലും നഷ്‌ടപ്പെടുന്നതാണ്‌ സ്ഥിതി. നേതാക്കളുടെ ഒരു നിര തന്നെ സമീപകാലത്ത്‌ ബിജെപിയിലേക്ക്‌ ചേക്കേറിയതിന്‌ പ്രധാന കാരണം പാര്‍ട്ടിയോട്‌ ആശയപരമായി കൂറില്ലാത്തതാണ്‌. ബിജെപി നേതാക്കളെ നയിക്കുന്ന ആശയദാര്‍ഢ്യവും പ്രത്യയശാസ്‌ത്രപരമായ ലക്ഷ്യബോധവും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഇല്ല. പതിറ്റാണ്ടുകള്‍ കാത്തിരുന്നും ആസൂത്രണം ചെയ്‌തും ബിജെപി അധികാരം നേടിയെടുത്തതിന്‌ പിന്നില്‍ ആശയപരമായ ഒരു അടിത്തറയുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ ആകട്ടെ എന്തിന്‌ വേണ്ടിയാണോ നിലകൊള്ളുന്നത്‌ അതിനെ തന്നെ അവസരവാദ രാഷ്‌ട്രീയത്തിന്റെ പേരില്‍ തള്ളിക്കളയുന്ന നേതാക്കളുടെ സാന്നിധ്യമാണുള്ളത്‌. ഏറ്റവും ഒടുവില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ്‌ ഭരണത്തിന്‌ അന്ത്യം കുറിച്ചു കൊണ്ട്‌ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അതു വരെ മുഴക്കിയ മതേതരത്വ മുദ്രാവാക്യമൊക്കെ തീര്‍ത്തും കപടമായിരുന്നുവെന്നാണ്‌ വ്യക്തമായത്‌.

ജ്യോതിരാദിത്യ സിന്ധ്യക്ക്‌ പിന്നാലെ മറ്റൊരു യുവനേതാവ്‌ കൂടി കോണ്‍ഗ്രസ്‌ വിടാനൊരുങ്ങുന്നുവെന്നാണ്‌ സൂചനകള്‍. രാജസ്ഥാന്‍ പിസിസി പ്രസിഡന്റ്‌ സച്ചിന്‍ പൈലറ്റ്‌ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടുമായുള്ള ഗ്രൂപ്പ്‌ വഴക്കില്‍ പ്രകോപിതനായി ബിജെപിയില്‍ ചേരാനൊരുങ്ങുന്നുവെന്നായിരുന്നു ആദ്യം കേട്ട വാര്‍ത്ത. അദ്ദേഹം ബിജെപി പ്രസിഡന്റ്‌ ജെ.പി.നഡ്‌ഢയുമായി കൂടിക്കാഴ്‌ചക്ക്‌ ഒരുങ്ങുന്നുവെന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കേള്‍ക്കുന്നത്‌ കോണ്‍ഗ്രസ്‌ വിട്ട്‌ പ്രഗതീശില്‍ കോണ്‍ഗ്രസ്‌ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ്‌. സച്ചിനും ഒപ്പമുള്ള എംഎല്‍എമാരും പാര്‍ട്ടി വിട്ടാലും സര്‍ക്കാരിന്റെ പിന്തുണ നഷ്‌ടപ്പെടില്ലെന്നാണ്‌ ഗെലോട്ട്‌ പക്ഷം അവകാശപ്പെടുന്നത്‌.

2018 ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‌ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാത്തതില്‍ സച്ചിന്‍ പൈലറ്റും അശോക്‌ ഗെലോട്ടും തമ്മിലുള്ള ഗ്രൂപ്പ്‌ വഴക്ക്‌ ഒരു ഘടകമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്‌. 137 സീറ്റുകള്‍ വരെ എക്‌സിറ്റ്‌ പോളുകള്‍ പ്രവചിച്ചിരുന്നെങ്കിലും ലഭിച്ചത്‌ 107 സീറ്റ്‌ മാത്രമാണ്‌. ശക്തമായ ഭരണ വിരുദ്ധ വികാരം നിലനിന്നിട്ടും ബിജെപി 73 സീറ്റ്‌ നേടിയെടുത്തു. 2019ല്‍ നടന്ന പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുകയും ചെയ്‌തു.

കാല്‍ചുവട്ടിലെ മണ്ണിന്‌ അത്രയൊന്നും ഉറപ്പില്ലെന്ന്‌ തിരിച്ചറിഞ്ഞിട്ടും ഗ്രൂപ്പ്‌ വഴക്ക്‌ തുടരുന്നതില്‍ ഈ നേതാക്കള്‍ക്ക്‌ യാതൊരു മടിയുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയാകുമെന്ന്‌ കരുതപ്പെട്ടിരുന്ന സച്ചിന്‍ പൈലറ്റിന്‌ ആ സ്ഥാനം ലഭിക്കാത്തതിലുള്ള നിരാശ ശക്തമായിരുന്നു. തനിക്ക്‌ അര്‍ഹമായ സ്ഥാനവും അംഗീകാരവും പാര്‍ട്ടിക്കുള്ളില്‍ ലഭിക്കുന്നില്ല എന്നതാണ്‌ അദ്ദേഹത്തിന്റെ പരാതി.

കോണ്‍ഗ്രസിന്‌ ഊര്‍ജ്വസ്വലരായ ഭാവി നേതാക്കളായി എടുത്തു പറയാന്‍ വളരെ കുറച്ചു പേര്‍ മാത്രമേയുള്ളൂ. അതിലൊരാളാണ്‌ സച്ചിന്‍ പൈലറ്റ്‌. തന്റെ സംഘാടന പാടവം ഇതിനകം അദ്ദേഹം തെളിയിച്ചിട്ടുണ്ട്‌. അങ്ങനെയൊരാള്‍ കോണ്‍ഗ്രസിന്‌ പുറത്തേക്ക്‌ പോകുന്നത്‌ തടയാനാണ്‌ ദേശീയ നേതൃത്വം ഏത്‌ വിധേനയും ശ്രമിക്കേണ്ടത്‌. എന്നാല്‍ ബിജെപിയിലുള്ളതു പോലെ സംസ്ഥാന നേതാക്കളെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കുന്ന ദേശീയ നേതൃത്വമല്ല കോണ്‍ഗ്രസിനുള്ളത്‌. കൃത്യസമയത്ത്‌ ക്രൈസിസ്‌ മാനേജ്‌മെന്റ്‌ നടത്താന്‍ കോണ്‍ഗ്രസ്‌ നേതൃത്വം മിക്കപ്പോഴും മറന്നുപോവുകയാണ്‌ ചെയ്യാറുള്ളത്‌. ഈ ഇലകൊഴിയും കാലത്തെ കോണ്‍ഗ്രസ്‌ അതിജീവിച്ചില്ലെങ്കില്‍ ദേശീയ തലത്തില്‍ പ്രതിപക്ഷത്തിന്റെ ശക്തി വീണ്ടും ചോര്‍ന്നു പോവുക മാത്രമാകും ഫലം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.