Editorial

കണ്ണേ മടങ്ങുക……

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റൊരു ലൈംഗിക ക്രൂരകൃത്യമാണ്‌ ഏതാനു ദിവസങ്ങള്‍ക്കു മുമ്പ്‌ നടന്നത്‌. എഴുപത്തഞ്ച്‌ വയസുള്ള ഒരു വയോധിക പീഡിപ്പിക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത സാമാന്യബോധമുള്ള ആര്‍ക്കും സമചിത്തതയോടെ കേട്ടിരിക്കാനാകുന്നതായിരുന്നില്ല. പീഡനത്തിന്‌ കൂട്ടുനിന്നത്‌ പ്രായം ചെന്ന ഒരു സ്‌ത്രീയായിരുന്നു എന്നത്‌ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ലൈംഗികതയുമായി ബന്ധപ്പെട്ട സങ്കല്‍പ്പിക്കാന്‍ പോലും അറക്കുന്ന പ്രാകൃതവും അതിക്രൂരവുമായ പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ ചില ക്രിമിനലുകള്‍ വാര്‍ത്ത സൃഷ്‌ടിക്കുന്നത്‌ പ്രബുദ്ധതക്കു പേരുകേട്ട കേരളത്തില്‍ ഒരു പതിവായി തീര്‍ന്നിരിക്കുന്നു.

ഭാര്യയെ ഭര്‍ത്താവ്‌ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന്‌ പീഡിപ്പിക്കുകയും കൊച്ചു പെണ്‍കുട്ടികളെ ലൈംഗിക സംതൃപ്‌തിക്ക്‌ ഉപയോഗിച്ചതിനു ശേഷം കൊന്ന്‌ കെട്ടിതൂക്കുകയും ചെയ്‌ത മലയാളിയുടെ ശിരസ്‌ കുനിപ്പിച്ച സംഭവങ്ങള്‍ നടന്നത്‌ കഴിഞ്ഞ വര്‍ഷങ്ങളിലാണ്‌. അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ട കുട്ടിക്ക്‌ നീതി നേടികൊടുക്കുന്നതില്‍ പൊലീസ്‌ ഗുരുതരമായ വീഴ്‌ച വരുത്തിയ സംഭവം ദിവസങ്ങള്‍ക്ക്‌ മുമ്പുവരെ സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചാ വിഷയമായിരുന്നു. പ്രബുദ്ധരാണെന്ന്‌ അവകാശപ്പെടുന്ന മലയാളികളുടെ സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ വലിയ ഇടവേളകളില്ലാതെ ആവര്‍ത്തിക്കുമ്പോള്‍ ഉയരുന്നത്‌ അടുത്ത കാലത്തായി ഒരു കൂട്ടം മലയാളികള്‍ക്ക്‌ സംഭവിച്ചിരിക്കുന്ന ലൈംഗികതയോടുള്ള സമീപനത്തിലുള്ള ആപല്‍ക്കരമായ മാനസിക വ്യതിയാനത്തിന്‌ പിന്നിലെ കാരണങ്ങളെന്താണെന്ന ചോദ്യമാണ്‌.

ഇത്തരം ലൈംഗിക കുറ്റവാളികളെ രണ്ട്‌ തരത്തിലാണ്‌ സമൂഹത്തിനും സര്‍ക്കാരിനും കൈകാര്യം ചെയ്യാവുന്നത്‌. മാനസിക രോഗികളായവരാണ്‌ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെങ്കില്‍ അവരെ ചികിത്സക്ക്‌ വിധേയമാക്കാം. നിര്‍ഭാഗ്യവശാല്‍ ക്ലിനിക്കല്‍ പരിശോധനയില്‍ അത്തരം എന്തെങ്കിലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നവരല്ല ഇത്തരം ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഭൂരിഭാഗം പേരും. സംഘം ചേര്‍ന്ന്‌ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാരും ചില സംഭവങ്ങളില്‍ അത്തരക്കാര്‍ക്ക്‌ വഴിയൊരുക്കി കൊടുക്കുന്ന സ്‌ത്രീകളും രോഗശുശ്രൂഷ വേണ്ട തരത്തിലുള്ള മാനസിക വിഭ്രമം ബാധിച്ചവരല്ല.

ഇത്തരം കുറ്റകൃത്യങ്ങള്‍ പതിവാകുന്നത്‌ എന്തുകൊണ്ടാണെന്നത്‌ നമ്മെ ഇരുത്തിചിന്തിപ്പിക്കേണ്ട വിഷയമാണ്‌. ബാലപീഡയിലും വയോധികരെ ലൈംഗികമായി ഇരയാക്കുന്നതിലും വിനോദം കണ്ടെത്തുന്ന സാമൂഹിക വിരുദ്ധര്‍ക്ക്‌ അര്‍ഹിക്കുന്ന ശിക്ഷ വാങ്ങികൊടുക്കുന്ന രീതിയിലല്ല പലപ്പോഴും നമ്മുടെ നീതിനിര്‍വഹണ സംവിധാനം പെരുമാറുന്നത്‌. സമീപകാലത്ത്‌ വാളയാര്‍ കേസില്‍ നാം അത്‌ കണ്ടതാണ്‌. രണ്ട്‌ കൊച്ചുകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷം കെട്ടിതൂക്കിയ നരാധമന്മാര്‍ക്ക്‌ നിയമത്തിന്‌ മുന്നില്‍ രക്ഷപ്പെടാന്‍ സാധിക്കും വിധം ദുര്‍ബലമായ കുറ്റപത്രം ബോധപൂര്‍വം തയാറാക്കിയ പൊലീസ്‌ ഉദ്യോഗസ്ഥന്‍ യഥാര്‍ത്ഥത്തില്‍ ആ കുറ്റവാളികളേക്കാള്‍ നീചനാണ്‌. അയാള്‍ ഇന്ന്‌ നമ്മുടെ സമൂഹത്തില്‍ സൈ്വര്യവിഹാരം ചെയ്യുമ്പോള്‍ പ്രതികൂട്ടിലാകുന്നത്‌ നമ്മുടെ നീതിനിര്‍വഹണ സംവിധാനവും അധികാരികളുമാണ്‌. കണ്ണൂര്‍ ജില്ലയില്‍ പീഡനം നേരിട്ട പെണ്‍കുട്ടി കള്ളമാണ്‌ പറയുന്നതെന്ന മട്ടില്‍ ഒരു ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥന്‍ നടത്തിയ ഫോണ്‍ സംഭാഷണം കുറച്ചു ദിവസങ്ങള്‍ നീണ്ട വിവാദം മാത്രമായിരുന്നു നമുക്ക്‌. മറ്റ്‌ വിഷയങ്ങള്‍ ലഭിച്ചപ്പോള്‍ നമ്മളും സമൂഹമാധ്യമങ്ങളും അത്‌ മറന്നുകഴിഞ്ഞു. അയാളെ പോലെ കാക്കി കുപ്പായമിട്ട സാമൂഹികവിരുദ്ധര്‍ കൂടിയാണ്‌ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന്‌ കാരണക്കാര്‍.

ഇത്തരം സംഭവങ്ങള്‍ വെണ്ടക്കയായി മാധ്യമങ്ങളില്‍ തലകെട്ട്‌ സൃഷ്‌ടിക്കുമ്പോള്‍ കണ്ണേ മടങ്ങുക എന്ന കവിവാക്യമാണ്‌ സാമാന്യമായ സഹജീവിസ്‌നേഹം ഉള്ളിലുള്ളവരുടെ മനസിലേക്ക്‌ കടന്നുവരിക. മനുഷ്യത്വത്തിന്റെ ഉറവ അല്‍പ്പമെങ്കിലും ഉള്ളിലുള്ളവര്‍ക്ക്‌ സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത ഇത്തരം കൃത്യങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം അവ അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്‌ച വരുത്തുന്ന നിര്‍വഹണ സംവിധാനത്തിനും അധികാരികള്‍ക്കും കൂടിയാണ്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.