കൊച്ചി: നിമിഷങ്ങൾക്കുള്ളിൽ നിറം മാറാൻ കഴിവുള്ള അപൂർവയിനം മത്സ്യത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ.്ആർ.ഐ) ഗവേഷകർ കണ്ടെത്തി. സ്‌കോർപിയോൺ മത്സ്യ വിഭാഗത്തിൽപ്പെട്ട അപൂർവമായ ‘ബാൻഡ്‌ടെയിൽ സ്‌കോർപിയോൺ’ മത്സ്യത്തെയാണ് തമിഴ്‌നാട്ടിലെ രാമേശ്വരത്തിന് സമീപം സേതുക്കരൈ തീരത്ത് നിന്ന് കണ്ടെത്തിയത്.
ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഈ മത്സ്യത്തെ ഗവേഷകർക്ക് ജീവനോടെ ലഭിക്കുന്നത്. കടൽപുല്ലുകളെക്കുുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കടലിനടിയിലൂടെയുള്ള ഗവേഷണ സഞ്ചാരത്തിനിടെയാണ് കടൽപുല്ലുകൾക്കിടയിൽ നിന്ന് മത്സ്യത്തെ കണ്ടൈടുത്തത്.
സവിശേഷതകളുള്ള മത്സ്യം ഇരകളെ പിടിക്കുന്നതിനും ശത്രുക്കളിൽ നിന്ന് രക്ഷ നേടാനുമാണ് നിറം മാറുന്നത്. ആദ്യകാഴ്ചയിൽ പവിഴത്തണ്ട് പോലെ തോന്നിച്ച മീൻ, ചെറിയ തണ്ട് കൊണ്ട് തൊട്ടപ്പോൾ നിറം മാറാൻ തുടങ്ങിയതോടെയാണ് അപൂർവയിനം മത്സ്യമാണെന്ന് കണ്ടെത്താനായതെന്ന് സി.എം.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞർ പറഞ്ഞു.
ഒറ്റ നോട്ടത്തിൽ മത്സ്യമാണെന്ന് പോലും മനസ്സിലാക്കാനാകാത്ത വിധത്തിൽ ചുറ്റുപാടുകൾക്ക് സാമ്യമുള്ള നിറത്തിൽ കിടക്കാൻ ഇതിന് കഴിയും. ഇതിനെ പിടിക്കാനുള്ള ശ്രമത്തിൽ, ആദ്യം വെള്ള നിറത്തിൽ കാണപ്പെട്ട മീൻ നിമിഷ നേരം കൊണ്ട് കറുപ്പും പിന്നീട് മഞ്ഞ നിറമായും മാറി.
ഉഗ്രവിഷം
നട്ടെല്ലിൽ ശക്തിയേറിയ വിഷമുള്ളത് കാരണമാണ് ഈ വിഭാഗത്തെ പൊതുവായി സ്‌കോർപിയോൺ മത്സ്യം എന്ന് വിളിക്കുന്നത്. ഇവയെ സ്പർശിക്കുന്നതും അടുത്തു പെരുമാറുന്നതും അപകടകരമാണ്. പ്രത്യേകമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ശാസ്ത്രജ്ഞർ മീനിനെ പിടികൂടിയത്.
ഇരതേടൽ രാത്രി
മിക്കവാറും രാത്രികളിലാണ് ഇവ ഇരതേടുന്നത്. ഇര തൊട്ടടുത്ത് വരുന്നത് വരെ കടലിന്റെ അടിത്തട്ടിൽ ചലനമില്ലാതെ കിടക്കുകയാണ് പതിവ് രീതി. ഇര അടുത്തെത്തിയാൽ മിന്നൽവേഗത്തിൽ അകത്താക്കും. കാഴ്ച ശക്തി കൊണ്ടല്ല, വശങ്ങളിലുള്ള പ്രത്യേക സെൻസറുകളിലൂടെയാണ് ഇവ ഇരതേടുന്നത്. ഇത്തരത്തിൽ 10 സെന്റീമീറ്റർ വരെ അകലെയുള്ള ഞണ്ടിന്റെ ശ്വാസോച്ഛോസം പോലും പെട്ടെന്ന് തിരിച്ചറിയാനുള്ള ശേഷി മത്സ്യത്തിനുണ്ട്. ഇരകളുടെയും ശത്രുക്കളുടെയും സാന്നിധ്യം ധ്രുതഗതിയിൽ ഇവ തിരിച്ചറിയും.
സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ ആർ ജയഭാസ്‌കരന്റെ നേതൃത്വിലുള്ള ഗവേഷക സംഘമാണ് മീനിനെ കണ്ടെത്തിയത്. പഠനത്തിന്റെ ഭാഗമായുള്ള പരിശോധനകൾക്ക് ശേഷം മീനിനെ കൊച്ചിയിലെ ി.എം.എഫ.്ആർ.ഐ മ്യൂസിയത്തിൽ നിക്ഷേപിച്ചു.
ഈ പഠനം കറന്റ് സയൻസ് ഗവേഷണ ജേണലിന്റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് സേതുക്കരൈ. രാവണനിൽ നിന്നും സീതയെ രക്ഷിക്കാൻ ശ്രീരാമൻ ഇവിടെ നിന്നാണ് ശ്രീലങ്കയിലേക്ക് പാലം നിർമിച്ചതെന്നാണ് ഐതിഹ്യം.